
ദില്ലി: ലൈംഗിക തൊഴിലാളികള്‍ക്കും തങ്ങളുടെ സേവനം നിഷേധിക്കാന്‍ അവകാശമുണ്ടെന്ന് സുപ്രീംകോടതി. 1997ല്‍ ഡല്‍ഹിയില്‍ ലൈംഗിക തൊഴിലാളിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ് പരിഗണിക്കവെയാണ് കോടതി വിധി. പ്രതികളെ വെറുതെ വിട്ട 2009ലെ ദില്ലി ഹൈക്കോടതി വിധി തള്ളിയാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്. പ്രതികളായ നാല് പേര്‍ക്ക് കീഴ്ക്കോടതി വിധിച്ച 10 വര്‍ഷം തടവ് ശിക്ഷ സുപ്രീംകോടതി ശരി വച്ചു. പ്രതികളോട് നാലാഴ്ചയ്ക്കുള്ളില്‍ ഹാജരാകാനും അവശേഷിക്കുന്ന ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കാനും കോടതി ആവശ്യപ്പെട്ടു.
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ നിഷേധിക്കാനുള്ള അവകാശം സ്ത്രീയ്ക്ക് ഉണ്ട്. ലൈംഗികവൃത്തി ചെയ്യുമ്പോഴും ലൈംഗിക ബന്ധത്തിന് വിസമ്മതിക്കാന്‍ അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇതിന്‍റെ പേരില്‍ സ്ത്രീയെ ബലാത്സംഗം ചെയ്യാനാകില്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് ആര്‍ ഭാനുമതി, ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇരയായ സ്ത്രീയുടെ ഭാഗം കേള്‍ക്കുന്നതില്‍ ഹൈക്കോടതിയ്ക്ക് വീഴ്ച പറ്റിയെന്നും മോശം സ്വഭാവത്തിന് ഉടമയാണ് സ്ത്രീയെന്ന് വരുത്തി തീര്‍ത്തത് വഴി പ്രതികളെ കുറ്റവിമുക്തരാക്കുകയായിരുന്നുവെന്നും ബഞ്ച് നിരീക്ഷിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam