
റോഹ്തക്: പെരുന്നാളിന് പശുവിനെ അറുത്തുവെന്നാരോപിച്ച് യുവാവിന്റെ വീടും പള്ളിയും നാട്ടുകാര്‍ അടിച്ചു തകര്‍ത്തു. രോഹ്തകിലെ തിതോലി എന്ന ഗ്രാമത്തിലാണ് സംഭവം. യാമീന്‍ ഖോക്കര്‍ എന്നയാളുടെ വീടാണ് തകര്‍ത്തത്. ശേഷം ഗ്രാമത്തിലെ പളളിയും നാട്ടുകാർ തകർക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് യാമീന്റെ കുടുംബം ഉള്‍പ്പടെയുള്ള മുസ്ലീം കുടുംബങ്ങൾ ഗ്രാമത്തില്‍ നിന്ന് മാറി താമസിക്കുകയാണെന്നാണ് ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ബന്ധുവായ കുട്ടിയെ കുത്താന്‍ ശ്രമിച്ച പശുക്കുട്ടിയെ യുവാവ് അടിച്ചിരുന്നു. അടിയേറ്റ പശുക്കുട്ടി കുറച്ച് സമയത്തിന് ശേഷം മരിച്ചിരുന്നു. എന്നാല്‍ ഇത് ഈദ് ആഘോഷങ്ങള്‍ക്ക് വേണ്ടി പശുവിനെ അറക്കാന്‍ ശ്രമിച്ചതാണ് എന്ന നിലയിലാണ് ഗ്രാമത്തില്‍ പ്രചരിച്ചത്. ഇതാണ് അക്രമത്തിന് കാരണമായ പ്രകോപനമാണെന്നാണ് വിശദീകരണം. പശുക്കുട്ടി മരിച്ച സംഭവത്തില്‍ യാമീന്റെ സഹോദരനായ യാസീന്‍ അയല്‍വാസി ഷൗക്കീന്‍ എന്നിവര്‍ക്കെതിരെ പഞ്ചാബ് ഗോവധ നിരോധന നിയമപ്രകാരം (സെക്ഷൻ 429) കേസ് ചുമത്തിട്ടുണ്ട്. ഗ്രാമമുഖ്യന്‍ സുരേഷ് കുമാര്‍ എന്നയാളുടെ പരാതിയിലാണ് മൂന്നു പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംരക്ഷണം തേടി പൊലീസ് സ്റ്റേഷനിലെത്തിയ യാമീനെ പൊലീസ് അറസ്റ്റ് ചെയ്തു.
രോഷാകുലരായ നാട്ടുകാര്‍ പശുവിന്റെ ശരീരം പ്രദേശത്തെ ഖബര്‍സ്ഥാനില്‍ നിര്‍ബന്ധപൂര്‍വ്വം ദഹിപ്പിച്ചെന്നും അവിടെ ഗോശാല പണിയുമെന്ന് പറഞ്ഞതായും റോഹ്തക് സദര്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച് ഓ മഞ്ചീത് കുമാര്‍ പറഞ്ഞു. എന്നാല്‍ പ്രദേശത്തെ മുസ്ലിം കുടുംബങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ കേസൊന്നും എടുത്തിട്ടില്ലെന്നും പരാതി ലഭിക്കാത്തതിനാലാണ് നടപടി എടുക്കാത്തതെന്നും പൊലീസ് വ്യക്തമാക്കി. പ്രദേശിക ബിജെപി നേതാവായ രാജു സെഹ്ഗാള്‍ എന്നയാളുടെ നേതൃത്വത്തിലാണ് ഗോവധം നടന്നെന്ന തരത്തില്‍ മുസ്ലിംങ്ങള്‍ക്കെതിരെ വാട്‌സ്ആപ്പില്‍ വ്യാജപ്രചരണം നടത്തിയതെന്നാണ് സൂചന. സംഭവം നിയന്ത്രണാതീതമായതോടെ ഇയാള്‍ ഇത് പിന്നീട് നീക്കം ചെയ്തുവെന്നാണ് വിശദീകരണം.
അബദ്ധത്തില്‍ പശുക്കുട്ടി മരിച്ചതാണെന്ന് സ്റ്റേഷനില്‍ അറിയിക്കാതെ പശുവിന്റെ മൃതദേഹം മറവ് ചെയ്യാന്‍ മൃതദേഹം ശ്രമിച്ചതോടെയാണ് ഗ്രാമത്തില്‍ തെറ്റിധാരണ പരന്നതെന്നാണ് പൊലീസ് സംഭവത്തില്‍ പ്രതികരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam