
കുവൈത്ത് സിറ്റി: കുവൈത്തിൽ ഉച്ചവിശ്രമ നിയമവുമായി ബന്ധപ്പെട്ട 100 നിയമലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താൻ 155 തൊഴിലിടങ്ങളിൽ പരിശോധന നടത്തി. നിയമലംഘനം റിപ്പോർട്ട് ചെയ്യാനായി നൽകിയിരുന്ന വാട്സ്ആപ് നമ്പറിലൂടെ ഒൻപത് പരാതികൾ ഇതുവരെ ലഭിച്ചു.
പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ 51 ഇടങ്ങളിൽ ഉച്ചവിശ്രമ നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ അല്‍ മസായീല്‍ ഏരിയയിലെ 12 കണ്‍ട്രക്ഷന്‍ സൈറ്റുകളില്‍ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചിരുന്നു. നിയമം ലംഘിച്ച് ജോലി ചെയ്‍ത അന്‍പതിലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തതായാണ് അന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ പകല്‍ 11 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
Read also: 'എച്ചിലിൽ നിന്ന് ഭക്ഷണം കഴിച്ചു': ലോക കേരള സഭയുടെ കണ്ണീരായി എലിസബത്തിന്റെ ജീവിതാനുഭവം
തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് പബ്ലിക് അതോരിറ്റി ഓഫ് മാന്‍പവര്‍ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ 535/2015 നിയമം അനുശാസിക്കുന്നത് പ്രകാരമാണ് ഉച്ചവിശ്രമം അനുവദിക്കുന്നത്. നിയമ ലംഘനം കണ്ടെത്തിയാല്‍ മുന്നറിയിപ്പ് നല്‍കുന്നതിന് പുറമെ നടപടികളും സ്വീകരിക്കും, കമ്പനിയുടെ ഫയലുകള്‍ ക്ലോസ് ചെയ്യുകയും ഓരോ തൊഴിലാളിക്കും 100 ദിനാര്‍ എന്ന നിരക്കില്‍ പിഴ ഈടാക്കുകയും ചെയ്യും. നിയമ ലംഘനം ആവര്‍ത്തിച്ചാല്‍ പിഴത്തുകയും ഇരട്ടിയാവും. നിയമം ലംഘിച്ച് ജോലി ചെയ്യുന്ന തൊഴിലാളികൾക്കെതിരെയും നടപടിയുണ്ടാകും. എന്നാൽ തൊഴിലാളികളെക്കൊണ്ട് നിർബന്ധിച്ചാണ് തൊഴിലുടമ ജോലി ചെയ്യിക്കുന്നതെങ്കിൽ കമ്പനിക്കെതിരെ അതിനും കേസെടുക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ