
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഉത്തരവ് ഇന്നുണ്ടായില്ല. പബ്ലിക് പ്രോസ്ക്യൂഷൻ സമർപ്പിച്ച വാദങ്ങൾ ഖണ്ഡിച്ച് സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിക്കുകയും വിധിപറയാൻ കേസ് മാറ്റുകയും ചെയ്തു. അടുത്ത സിറ്റിങ് തീയതി ഉടൻ ലഭിക്കുമെന്നും റിയാദ് സഹായ സമിതി അറിയിച്ചു.
ഇന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കോടതി വിധി പറയാൻ വേണ്ടി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി അപ്രതീക്ഷിതമായി കേസ് മാറ്റി വെച്ചിരുന്നു. കഴിഞ്ഞ നവംബർ 17ന് മോചനമുണ്ടായേക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു.
2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസിൽ പൊലീസ് അബ്ദുൽ റഹീമിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നത്. വിചാരണക്കൊടുവിൽ റിയാദിലെ കോടതി വധശിക്ഷ വിധിച്ചു. മൂന്ന് അപ്പീൽ കോടതികളും വധശിക്ഷ ശരിവെച്ചു. 17 വർഷത്തോളം കൊല്ലപ്പട്ട ബാലന്റെ കുടുംബവുമായി പല ഘട്ടങ്ങളിലും അനുരഞ്ജനത്തിന് ശ്രമിച്ചിരുന്നെങ്കിലും മാപ്പ് നൽകാൻ അവർ തയ്യാറായിരുന്നില്ല. തുടർന്ന് കേസ് നടന്നു.
കീഴ്കോടതികൾ രണ്ട് തവണ വധശിക്ഷ ശരിവെച്ച കേസിൽ സുപ്രീംകോടതിയുടെ അന്തിമ വിധിയിലും മാറ്റമുണ്ടായില്ല. വധശിക്ഷ ഉറപ്പായ ഘട്ടത്തിലാണ് വർഷങ്ങളോളമായി തുടർന്ന അനുരഞ്ജന ശ്രമത്തിന് പച്ചക്കൊടി കണ്ടത്. ഒന്നര കോടി സൗദി റിയാൽ ദിയാധനമായി നൽകിയാൽ മാപ്പ് നൽകാമെന്ന് കുടുംബത്തിെൻറ വക്കീൽ ഇന്ത്യൻ എംബസിയെ അറിയിച്ചതോടെ റിയാദ് റഹീം സഹായ സമിതി പണം സമാഹരിക്കാന്‍ വേണ്ട നടപടികളിലേക്ക് കടക്കുകയായിരുന്നു. 47.87 കോടി രൂപയാണ് പിരിഞ്ഞുകിട്ടിയത്. ഇതിൽനിന്ന് ദിയാധനത്തിന് ആവശ്യമായ തുക റഹീം സഹായ സമിതി ഇന്ത്യൻ വിദേശകാര്യമന്ത്രലായത്തിന് കൈമാറിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ