Saudi Covid Report : സൗദിയില്‍ കൊവിഡ് രോഗമുക്തി ഉയരുന്നു

By Web TeamFirst Published Jan 20, 2022, 11:18 PM IST
Highlights

ചികിത്സയിലുള്ള 45,363 രോഗികളില്‍ 540 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 91.49 ശതമാനവും മരണനിരക്ക് 1.39 ശതമാനവുമായി.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകള്‍ക്കൊപ്പം(covid cases) രോഗമുക്തിയും ഉയരുന്നു. വ്യാഴാഴ്ച 5,591 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ നിലവിലെ രോഗബാധിതരില്‍ 5,238 പേര്‍ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,38,327 ഉം രോഗമുക്തരുടെ എണ്ണം 5,84,050 ഉം ആണ്. ആകെ മരണസംഖ്യ 8,914 ആയി. 

ചികിത്സയിലുള്ള 45,363 രോഗികളില്‍ 540 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 91.49 ശതമാനവും മരണനിരക്ക് 1.39 ശതമാനവുമായി. 24 മണിക്കൂറിനിടെ 212,831 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. പുതുതായി റിയാദ് 1,476, ജിദ്ദ 551, മക്ക 295, ദമ്മാം 249, ഹുഫൂഫ്  213, മദീന 190, അബഹ 115 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,46,18,144 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 2,52,79,841 ആദ്യ ഡോസും 2,35,20,922 രണ്ടാം ഡോസും 58,17,381 ബൂസ്റ്റര്‍ ഡോസുമാണ്.

സ്വദേശിവത്കരണം; മാര്‍ക്കറ്റിങ് രംഗത്തെ 12,000 തൊഴിലുകള്‍ സ്വദേശിവത്കരിക്കും

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) മാര്‍ക്കറ്റിങ് മേഖലയില്‍ 12,000 തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കാന്‍(Saudization) മാനവ വിഭവശേഷി മന്ത്രാലയം ആലോചിക്കുന്നതായി വക്താവ് സഅദ് ആലുഹമാദ് അറിയിച്ചു. ഈ മേഖലയില്‍ ഇതിനകം 5000 സൗദി യുവതീയുവാക്കള്‍ക്ക് തൊഴില്‍ ലഭിച്ചിട്ടുണ്ട്. സൗദി വിപണിയില്‍ കടുത്ത മത്സരമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ മാര്‍ക്കറ്റിങ് മേഖലാ തൊഴിലുകള്‍ സ്വദേശിവല്‍ക്കരിക്കേണ്ടത് അത്യാവശ്യമാണ്. 

സര്‍ഗവൈഭവമുള്ള സൗദി യുവതീയുവാക്കള്‍ക്കു മാത്രമേ സൗദി അറേബ്യയുടെ സ്വത്വവും സംസ്‌കാരവും പ്രതിഫലിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. മാര്‍ക്കറ്റിംഗ് മേഖലയില്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കും. ഇത് പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. സ്വദേശി ഉദ്യോഗാര്‍ഥികള്‍ക്ക് മന്ത്രാലയം പരിശീലനങ്ങള്‍ നല്‍കും. മാര്‍ക്കറ്റിംഗ് മേഖലയില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന സ്വദേശികള്‍ക്കും ഇവരെ ജോലിക്കു വെക്കുന്ന സ്ഥാപനങ്ങള്‍ക്കും പിന്തുണയും സഹായവും നല്‍കുന്നുണ്ട്.

സ്വകാര്യ മേഖലക്ക് ആവശ്യമുള്ള തൊഴില്‍ മേഖലകളില്‍ മന്ത്രാലയം മുന്‍കൈയെടുത്ത് സ്വദേശികള്‍ക്ക് പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്. മാര്‍ക്കറ്റിംഗ് മേഖലയില്‍ ജോലി ചെയ്യുന്ന വിദഗ്ധരുടെയും ഈ മേഖലയില്‍ ജോലി തേടുന്നവരുടെയും കണക്കുകള്‍ മന്ത്രാലയം ശേഖരിച്ചിട്ടുണ്ട്. വിദഗ്ധരും പരിചയ സമ്പന്നരുമായ സ്വദേശികളുടെ കുറവ് മൂലം മാര്‍ക്കറ്റിംഗ് മേഖലയിലെ മുഴുവന്‍ ഉന്നത തസ്തികകളും സൗദിവല്‍ക്കരിക്കുക ദുഷ്‌കരമാണെന്നും സഅദ് ആലുഹമാദ് പറഞ്ഞു.

click me!