
ദുബൈ: ഇന്ത്യക്കാരനായ പ്രവാസിയുടെ സത്യസന്ധതയ്ക്ക് ദുബൈ പൊലീസിന്റെ ആദരം. ലിഫ്റ്റില്‍ നിന്ന് ലഭിച്ച 10 ലക്ഷം ദിര്‍ഹം (രണ്ട് കോടിയിലധികം ഇന്ത്യന്‍ രൂപ) തിരികെയേല്‍പ്പിച്ച താരിഖ് മഹ്‍മൂദ് ഖാലിദ് മഹ്‍മൂദിനെയാണ് ദുബൈ പൊലീസ് ആദരിച്ചത്. മറ്റൊരാളില്‍ നിന്ന് കടം വാങ്ങിയ പണമാണ് ഉടമ ലിഫ്റ്റില്‍ വെച്ച് മറന്നുപോയത്.
അല്‍ ബര്‍ഷയിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടടത്തിലായിരുന്നു സംഭവം. ഇവിടെ വാടകയ്‍ക്ക് താമസിച്ചിരുന്ന ഒരാള്‍ പണമടങ്ങിയ ബാഗ് ലിഫ്റ്റില്‍ വെച്ച് മറന്നുപോവുകയായിരുന്നു. സാമ്പത്തിക പരാധീനതകള്‍ പരിഹരിക്കാന്‍ ഒരിടത്തു നിന്ന് കടം വാങ്ങിയ പണമായിരുന്നു ഇത്. പണവുമായി ഒരു ഷോപ്പിങ് മാളിലും പോയി തിരികെ താമസ സ്ഥലത്ത് പോവുന്നതിനിടയിലാണ് പണമടങ്ങിയ ബാഗ് ലിഫ്റ്റില്‍ വെച്ച ശേഷം വീട്ടിലേക്ക് കയറിപ്പോയത്.
Read more: ഭക്ഷണം പങ്കുവെച്ചതിനെച്ചൊല്ലി തര്‍ക്കം; ഒപ്പം താമസിച്ച ബന്ധുവിനെ പ്രവാസി യുവാവ് കുത്തി
പിന്നീട് പണം നഷ്ടമായെന്ന് മനസിലായ ഉടന്‍ ഇയാള്‍ അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. പണം എവിടെയാണ് വെച്ചതെന്ന് അദ്ദേഹത്തിന് ഓര്‍മയില്ലായിരുന്നു. എന്നാല്‍ തൊട്ടടുനെ ലിഫ്റ്റില്‍ കയറിയ താരിഖ് ബാഗ് കണ്ട് അത് പരിശോധിച്ചു. പണമാണെന്നറിഞ്ഞപ്പോള്‍ അതുമായി അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷനില്‍ തന്നെയെത്തി. പൊലീസ് ഉദ്യോഗസ്ഥര്‍ ബാഗ് പരിശോധിച്ച ശേഷം ഉടമയ്ക്ക് തന്നെ കൈമാറി.
താരിഖിന്റെ സത്യസന്ധതയ്ക്ക് ദുബൈ പൊലീസ് പ്രത്യേക പുരസ്‍കാരം നല്‍കി അഭിനന്ദിച്ചു. ജനങ്ങളും പൊലീസും തമ്മിലുള്ള സഹകരണത്തിന്റെ ആവശ്യകതയാണ് ഇതിലൂടെ വ്യക്തമാവുന്നതെന്ന് പൊലീസ് അറിയിച്ചു. ദുബൈ പൊലീസ് തനിക്ക് നല്‍കിയ അഭിനന്ദനത്തില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്നായിരുന്നു താരിഖിന്റെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam