
റിയാദ്: സൗദി അറേബ്യയില്‍ അനധികൃതമായി ഗര്‍ഭച്ഛിദ്രം നടത്തിയ വിദേശി വനിതാ ഡോക്ടറും സഹായിയും പിടിയില്‍. റിയാദില്‍ ഒരു സ്വകാര്യ മെഡിക്കല്‍ കോംപ്ലക്‌സില്‍ ഇവര്‍ നടത്തുന്ന ക്ലിനിക്കില്‍ വെച്ചാണ് ഗര്‍ഭച്ഛിദ്രം നടത്തിയതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെ നിയമവിരുദ്ധമായി പ്രമുഖ മെഡിക്കല്‍ കോംപ്ലക്‌സില്‍ അബോര്‍ഷന്‍ നടന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ആറു മാസം തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും ഒന്നിച്ചോ ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. ഇവിടെ നിന്ന് ഗര്‍ഭച്ഛിദ്രം നടത്താന്‍ ഉപയോഗിക്കുന്ന കാലഹരണപ്പെട്ട മെഡിക്കല്‍ ഉപകരണങ്ങളും മരുന്നുകളും പിടിച്ചെടുത്തു.
അതേസമയം സോഷ്യല്‍ മീഡിയയിലൂടെ ചികിത്സ നിര്‍ദേശിക്കുകയും രോഗികള്‍ക്ക് ഉപദേശങ്ങള്‍ നല്‍കുകയും ചെയ്‍ത 'വ്യാജ ഡോക്ടറെ' സൗദിയില്‍ അധികൃതര്‍ അറസ്റ്റ് ചെയ്‍തിരുന്നു. ഇയാള്‍ക്ക് രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ യോഗ്യതകളോ ലൈസന്‍സോ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. രോഗികളെ ചികിത്സിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുക വഴി, ചികിത്സ ആവശ്യമുള്ള ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
വ്യാജ ഡോക്ടറുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷന്‍ വിഭാഗം നടത്തിയ വിശദമായ അന്വേഷണമാണ് ഇയാളുടെ അറസ്റ്റില്‍ കലാശിച്ചത്. സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ടുകള്‍ തുടങ്ങിയ ഇയാള്‍ അതിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ ചികിത്സാ വിവരങ്ങള്‍ പോസ്റ്റ് ചെയ്യുന്നതായി അധികൃതര്‍ കണ്ടെത്തി. മെഡിക്കല്‍ രംഗത്തെ ഒരു ശാഖയിലും ഇയാള്‍ക്ക് വിദ്യാഭ്യാസ യോഗ്യതകളില്ലെന്നും ചികിത്സ നടത്താനോ ആളുകള്‍ക്ക് വൈദ്യ ഉപദേശങ്ങള്‍ നല്‍കാനോ, സൗദിയിലെ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകള്‍ അനുവദിക്കുന്ന നിയമപരമായ ഒരു രേഖയും ഉണ്ടായിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി.
ഇരുപത്തിനാല് മണിക്കൂറിനിടെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത് മൂന്ന് മൃതദേഹങ്ങള്‍, അന്വേഷണം തുടങ്ങി
മതിയായ ലൈസന്‍സില്ലാതെ ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ചും, ചികിത്സ നല്‍കുമെന്ന് വാഗ്ദാനം ചെയ്‍തും സോഷ്യല്‍ മീഡിയയിലൂടെ വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഒപ്പം ചികിത്സാ നിയമങ്ങളും രാജ്യത്തെ വൈദ്യ ചികിത്സ സംബന്ധിച്ചുള്ള ഉത്തരവുകളും ലംഘിച്ചതിനും സാമ്പത്തിക തട്ടിപ്പുകള്‍ക്കും വിശ്വാസ വഞ്ചനയ്‍ക്കും വിവര സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിനും കുറ്റം ചുമത്തിയിട്ടുണ്ട്. വിചാരണയ്‍ക്കായി പ്രതിയെ കോടതിയിലേക്ക് കൈമാറുന്നതിന് മുമ്പുള്ള നിയമനടപടികള്‍ പൂര്‍ത്തിക്കാക്കിക്കൊണ്ടിരിക്കുകയാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ