
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികള്‍ക്കായി പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ തൊഴില്‍, താമസ നിയമ ലംഘനങ്ങളുടെ പേരില്‍ 10 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
ഫര്‍വാനിയയിലും തലസ്ഥാന ഗവര്‍ണറേറ്റിലുമാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്‍തിരുന്നവരും കുവൈത്തിലെ താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഇവിടെ കഴിഞ്ഞുവന്നിരുന്നവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്‍താവനയില്‍ അറിയിച്ചിട്ടുണ്ട്. എല്ലാവര്‍ക്കുമെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്.
Read also: ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികളുടെ തിരക്ക്
നിയമം ലംഘിച്ച് കുവൈത്തില്‍ തുടരുന്ന പ്രവാസികളെ കണ്ടെത്താനുള്ള രാജ്യവ്യാപക പരിശോധനകള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുകയാണ്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരും താമസ രേഖകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ട് പോകാത്തവരും തിരിച്ചറിയല്‍ രേഖകളൊന്നും കൈവശമില്ലാത്തവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ജോലി സ്ഥലങ്ങളും താമസ സ്ഥലങ്ങളുമെല്ലാം കേന്ദ്രീകരിച്ചാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഒരുമിച്ച് പരിശോധനയ്ക്ക് എത്തുന്നത്.
സൂര്യോദയത്തിന് മുമ്പ് വരെ തൊഴിലാളികളികളുടെ താമസ സ്ഥലങ്ങളില്‍ പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയിരുന്നു. പിടിയിലാവുന്നവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ച് പിന്നീട് കുവൈത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കാത്ത തരത്തില്‍ നാടുകടത്തുകയുമാണ് ചെയ്യുന്നത്. ഇവര്‍ക്ക് നിശ്ചിത കാലത്തേക്ക് മറ്റൊരു ജി.സി.സി രാജ്യത്തും പ്രവേശിക്കാനുമാവില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam