
കുവൈത്ത് സിറ്റി: കുവൈത്തിലെ താമസ നിയമലംഘകരെ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. സുരക്ഷാ ക്യാമ്പയിനിന്റെ ഭാഗമായാണ് പരിശോധനകള്‍ നടത്തുന്നത്. മൂന്നാം ദിവസമാണ് ഫര്‍വാനിയയില്‍ പരിശോധനകള്‍ നടന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ ഫര്‍വാനിയ, അല്‍ അഹമ്മദി ഗവര്‍ണറേറ്റുകളില്‍ മിന്നല്‍ പരിശോധന നടന്നിരുന്നു. ഇതില്‍ അല്‍ അഹമ്മദി ഗവര്‍ണറേറ്റ് പരിധിയില്‍ നിന്ന് 87 പേരും ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നിന്ന് 36 പേരും പിടിയിലായി. മഹ്ബൂല, ഖൈത്താന്‍, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളിലും പരിശോധനകള്‍ നടന്നു. മതിയായ താമസരേഖകള്‍ ഇല്ലാത്തവര്‍, സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ കേസുകളില്‍പ്പെട്ടവര്‍, ഇഖാമ കാലാവധി കഴിഞ്ഞവര്‍ എന്നിവരെയാണ് പിടികൂടിയത്. നിയമ നടപടികള്‍ക്ക് ശേഷം ഇവരെ നാടുകടത്തും.
അനാശാസ്യ പ്രവര്‍ത്തനം; പ്രവാസി വനിതകളുടെ സംഘത്തെ പൊലീസ് പിടികൂടി
രാജ്യത്ത് നിയമലംഘനങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് പരിശോധനകള്‍ നടത്തുന്നതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുറത്തിറങ്ങുമ്പള്‍ തിരിച്ചറിയല്‍ രേഖകള്‍ കൈവശം വെക്കണമെന്നും ഉദ്യോഗസ്ഥരുടെ പരിശോധനകളുമായി സഹകരിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. താമസ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 112 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും പൊതുജനങ്ങളോട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
അതേസമയം കുവൈത്തില്‍ എഞ്ചിനീയര്‍മാരുടെ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ശന നിബന്ധനകളില്‍ ആര്‍ക്കും ഇളവുകള്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഇത് ഒരുപോലെ ബാധകമാണ്. അടുത്തിടെ മാത്രം ജോലി തുടങ്ങിയവര്‍ മുതല്‍ 40 വര്‍ഷത്തോളമായി ജോലി ചെയ്യുന്നവരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നുണ്ട്.
രാജ്യത്തെ തൊഴില്‍ വിപണിയില്‍ നിന്ന് വ്യാജന്മാരെ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ട് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ സഹകരണത്തോടെ കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനിയേഴ്‍സാണ് പരിശോധന നടത്തുന്നത്. അറബ്, വിദേശ സര്‍വകലാശാലകള്‍ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്‍മ പരിശോധനയ്‍ക്കും അന്വേഷണങ്ങള്‍ക്കും വിധേയമാക്കുക വഴി, യഥാര്‍ത്ഥ സര്‍ട്ടിഫിക്കറ്റുകളുള്ളവര്‍ മാത്രമാണ് കുവൈത്തില്‍ ജോലി ചെയ്യുന്നതെന്ന് ഉറപ്പാക്കാനാണ് ശ്രമം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ