സൗദിയില്‍ കൊവിഡ് നിയന്ത്രണം ലംഘിച്ചതിന് ചുമത്തിയ പിഴ 15 ദിവസത്തിനുള്ളിൽ അടച്ചില്ലെങ്കിൽ കേസ്

By Web TeamFirst Published Dec 21, 2022, 4:26 PM IST
Highlights

പതിനായിരം റിയാൽ പിഴയുള്ളവവര്‍ ഉടൻ അത് അടക്കണമെന്നാവശ്യപ്പെട്ട്, നേരത്തെ പിഴ ലഭിച്ചവർക്ക് കഴിഞ്ഞ രണ്ട് ദിവസമായി മൊബൈലുകളിൽ സന്ദേശം ലഭിച്ചു കൊണ്ടിരിക്കുകയാണ്.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ വ്യക്തികൾക്കു മേൽ ചുമത്തിയിട്ടുള്ള പതിനായിരം റിയാൽ പിഴ 15 ദിവസത്തിനകം അടക്കണം. അല്ലെങ്കിൽ ബോർഡ് ഓഫ് ഗ്രീവൻസില്‍ (ദീവാനുൽ മദാലിം) കേസ് ഫയൽ ചെയ്യുമെന്നും നാഷണൽ വയലേഷൻസ് പ്ലാറ്റ്‌ഫോം (ഈഫാ) മുന്നറിയിപ്പ് നൽകി. 

പതിനായിരം റിയാൽ പിഴയുള്ളവവര്‍ ഉടൻ അത് അടക്കണമെന്നാവശ്യപ്പെട്ട്, നേരത്തെ പിഴ ലഭിച്ചവർക്ക് കഴിഞ്ഞ രണ്ട് ദിവസമായി മൊബൈലുകളിൽ സന്ദേശം ലഭിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം മൂന്നു വർഷത്തോളമായി അടക്കാൻ സാധിക്കാത്ത ഈ പിഴ, 15 ദിവസം കൊണ്ട് എങ്ങനെ അടച്ചുതീർക്കുമെന്ന് ആശങ്കയിലാണ് പിഴ ലഭിച്ചവർ.

പതിനായിരം റിയാൽ ഫൈൻ ലഭിച്ചവർക്കാണിപ്പോൾ സന്ദേശമെത്തുന്നത്. ആയിരം റിയാൽ ഫൈനുള്ളവർക്ക് ഇതുവരെ സന്ദേശം എത്തിയിട്ടില്ല. ഈ സന്ദേശം വന്നത് മുതൽ 15 ദിവസത്തിനകം നിശ്ചിത ബിൽ നമ്പർ വഴി പതിനായിരം റിയാൽ അടക്കണമെന്നും ഇത് അന്തിമ മുന്നറിയിപ്പായി പരിഗണിക്കണമെന്നും സന്ദേശത്തിലുണ്ട്. 

Read also:  സൗദി അറേബ്യയില്‍ ഓടിക്കൊണ്ടിരിക്കെ ആഡംബര കാറിന് തീപിടിച്ചു - വീഡിയോ

കൊവിഡ് സമയത്ത് മാസ്‌ക് ധരിക്കാതിരിക്കൽ, പെർമിറ്റില്ലാതെ പുറത്തിറങ്ങൽ തുടങ്ങിയ നിയമലംഘനങ്ങളുടെ പേരിലാണ് അന്ന് പിഴയിട്ടിരുന്നത്. എന്നാൽ പിഴ സംബന്ധിച്ച് സന്ദേശം അന്ന് തന്നെ വന്നിരുന്നുവെങ്കിലും ഇഖാമ പുതുക്കുന്നതിനോ റീ എൻട്രി, ഫൈനൽ എക്‌സിറ്റിൽ പോകുന്നതിനോ തടസമുണ്ടായിരുന്നില്ല. അത് കാരണം പലരും പിഴ അടച്ചിട്ടുമില്ല. 

കൊവിഡ് വ്യാപനം ഇല്ലാതാവുകയും വ്യവസ്ഥകൾ പിൻവലിക്കുകയും ചെയ്തതോടെ ഈ പിഴ ഒഴിവാക്കുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. എന്നാൽ അന്തിമ മുന്നറിയിപ്പെത്തിയപ്പോൾ എല്ലാവരും ആശങ്കയിലാണ് .

Read also: സൗദി അറേബ്യയിൽ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു, 13 പേര്‍ക്ക് പരിക്ക്

click me!