
കുവൈത്ത് സിറ്റി: നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം 13 പ്രവാസികളെ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റെസിഡന്‍സി അഫയേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് (Residency Affairs Department) അറസ്റ്റ് ചെയ്തു. ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്.
പിടിയിലായവരില്‍ വിവിധ രാജ്യക്കാരായ പ്രവാസികളുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവരെയും താമസ നിയമ ലംഘകരെയും കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്തിലെ വിവിധ വകുപ്പുകള്‍ രാജ്യത്തുടനീളം വ്യാപക പരിശോധന നടത്തിവരികയാണ്. ആയിരക്കണക്കിന് പ്രവാസികളെ ഇതിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുകയും നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുകയും ചെയ്‍തു.
കൊവിഡ് പ്രതിസന്ധിക്കാലത്ത് അനധികൃത താമസക്കാരായ പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ നേരത്തെ അവസരം നല്‍കിയിരുന്നു. എന്നാല്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് ഈ സൗകര്യം അന്ന് ഉപയോഗപ്പെടുത്തിയിരുന്നത്. വിമാന സര്‍വീസുകള്‍ക്ക് വിലക്കുള്ളതും കൊവിഡ് പ്രതിസന്ധിയും കണക്കിലെടുത്ത് ആ സമയത്ത് പരിശോധനകളും നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ പിന്നീട് കൊവിഡ് പ്രതിസന്ധിക്ക് അയവ് വരികയും വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുകയും ചെയ്തതോടെ വ്യാപക പരിശോധനകള്‍ ആരംഭിച്ചു. നിലവില്‍ വിവിധ വകുപ്പുകള്‍ സഹകരിച്ച് രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ നടന്നുവരുന്നുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറച്ചു നല്‍കുന്ന സേവനത്തിന് ഇനി പണം നല്‍കണം. ജീവനക്കാരുടെ ക്ഷാമം രൂക്ഷമായതിന് പിന്നാലെയാണ് കമ്പനികള്‍ പ്രവര്‍ത്തന രീതി മാറ്റുന്നത്. വാഹനത്തിലുള്ളവര്‍ തന്നെ ഇറങ്ങി ഇന്ധനം നിറയ്‍ക്കുന്ന തരത്തില്‍ പ്രവര്‍ത്തനം ക്രമീകരിക്കുകയാണ് പമ്പുകള്‍.
രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുകയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് പലയിടങ്ങളിലും വലിയ തിരക്കുകള്‍ക്ക് കാരണമാവുകയും ചെയ്‍തു. പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ ഇന്ധനം നിറച്ചുനല്‍കണമെങ്കില്‍ 200 ഫില്‍സ് ഫീസ് ഈടാക്കുമെന്നാണ് ഔല ഫ്യുവര്‍ മാര്‍ക്കറ്റിങ് കമ്പനി അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ സ്വയം ഇന്ധനം നിറയ്‍ക്കുന്ന സെല്‍ഫ് സര്‍വീസ് സംവിധാനം ചില പമ്പുകളില്‍ തുടങ്ങിയതായി ഔല ചെയര്‍മാന്‍ അബ്‍ദുല്‍ ഹുസൈന്‍ അല്‍ സുല്‍ത്താന്‍ പറഞ്ഞു.
സെല്‍ഫ് സര്‍വീസ് രീതി കൊണ്ടുവന്നിട്ടുണ്ടെങ്കിലും പമ്പുകളില്‍ ജീവനക്കാരുടെ സേവനം നിര്‍ത്തലാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രായമായവര്‍, സ്‍ത്രീകള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ വാഹനങ്ങള്‍ക്ക് കമ്പനി പ്രത്യേകം സ്റ്റിക്കറുകള്‍ നല്‍കും. ഇവര്‍ക്ക് അധിക ഫീസ് കൊടുക്കാതെ ജീവനക്കാരുടെ സേവനം പമ്പുകളില്‍ ലഭ്യമാവുകയും ചെയ്യും.
സെല്‍ഫ് സര്‍വീസ് സംവിധാനമുള്‍പ്പെടെയുള്ള ഇപ്പോഴത്തെ നടപടികള്‍ താത്കാലികമാണെന്നും ചെയര്‍മാന്‍ അറിയിച്ചിട്ടുണ്ട്. ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ കമ്പനിയുടെ കീഴിലുള്ള നിരവധി പമ്പുകളില്‍ കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. ജീവനക്കാരുടെ എണ്ണം 850ല്‍ നിന്ന് 350 ആയി കുറഞ്ഞുവെന്നും ഇത് കാരണം പല പമ്പുകളും പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ