
റിയാദ്: സൗദി അറേബ്യയിൽ നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും ഒമ്പത് പേരെ അറസ്റ്റ് ചെയ്‍തു. രാജ്യത്ത് താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമലംഘനം നടത്തുന്നവരെ കണ്ടെത്താനായി നടത്തുന്ന റെയ്ഡുകളിലാണ് ഇവര്‍ അറസ്റ്റിലായത്. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്‌ഡുകളിൽ ഒരാഴ്ചക്കുള്ളിൽ 14,133-ലേറെ നിയമലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നവംബർ 24 മുതൽ 30 വരെയുള്ള കാലയളവിൽ താമസ നിയമ ലംഘനം നടത്തിയതിന് 8,148 പേരെയും അനധികൃതമായി രാജ്യത്തിന്റെ അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3,859 പേരെയും തൊഴിൽ സംബന്ധമായ ചട്ടങ്ങൾ പാലിക്കാത്ത 2,126 പേരെയും അറസ്റ്റ് ചെയ്തതായി മന്ത്രാലയം റിപ്പോർട്ടിൽ വ്യക്തമാക്കി. അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 377 പേരിൽ 51 ശതമാനം പേർ യമനികളും 37 ശതമാനം എത്യോപ്യക്കാരും 12 ശതമാനം മറ്റ് രാജ്യക്കാരുമാണ്. അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 40 പേരെയും അറസ്റ്റ് ചെയ്തു.
രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്. ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി ലക്ഷം റിയാൽ പിഴയും വാഹനങ്ങൾ കണ്ടുകെട്ടലും അടക്കം ശിക്ഷ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. നിയമ ലംഘനം ശ്രദ്ധയിൽ പെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.
Read also: പരിശോധന തുടരുന്നു: താമസ നിയമങ്ങള്‍ ലംഘിച്ചതിന് ഇന്ന് അറസ്റ്റിലായത് 123 പ്രവാസികള്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ