
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിൽ ദമ്മാമിന് സമീപം നാബിയയില്‍ കമ്പനി താമസസ്ഥലത്ത് വെച്ചുണ്ടായ വാക്കുതര്‍ക്കത്തെയും സംഘർഷത്തെയും തുടർന്ന് മലയാളിക്ക് കുത്തേറ്റു. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിക്കാണ് കത്തികൊണ്ടുള്ള കുത്തേറ്റത്. കൂടെ ജോലി ചെയ്യുന്ന വര്‍ക്കല സ്വദേശിയാണ് കുത്തി പരിക്കേല്‍പ്പിച്ചത്. ഇരുവരും കണ്‍സ്ട്രക്ഷന്‍ കമ്പനി ജീവനക്കാരാണ്.
മദ്യപിച്ച വര്‍ക്കല സ്വദേശി റൂമിലുണ്ടായിരുന്നവരെ ആക്രമിക്കുകയായിരുന്നു. ആറു പേരുണ്ടായിരുന്ന റുമില്‍ പ്രതി രാത്രി വൈകിയും ബഹളം വെച്ചപ്പോള്‍ ചോദ്യം ചെയ്തതാണ് അക്രമത്തില്‍ കലാശിച്ചത്. മൂന്ന് പേരെ തല്ലിയ പ്രതി പൊടുന്നനെ മാരകായുധവുമായി അക്രമിക്കാന്‍ എത്തുകയായിരുന്നുവെന്ന് കുത്തേറ്റയാള്‍ പറഞ്ഞു. അക്രമിയെ കൂട്ടുകാര്‍ ചേര്‍ന്ന് പിടിച്ചു വെക്കാന്‍ ശ്രമിക്കുന്നതിനിടെ നിലത്ത് വീണ പ്രതി അവിടെ വെച്ച് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
കാലിന്‍റെ പിന്‍ഭാഗത്ത് ഏറ്റ കുത്തില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. ശസ്ത്രക്രിയ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍. കുത്തി പരിക്കേല്‍പ്പിച്ച വര്‍ക്കല സ്വദേശിയെ കമ്പനി അതികൃതര്‍ എത്തി പൊലീസിന് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സാമൂഹിക പ്രവര്‍ത്തകന്‍ മന്‍സൂര്‍ നൈന നിയമ സഹായങ്ങളുമായി രംഗത്തുണ്ട്.
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam