കുവൈത്തിനെതിരായ 2026ലെ ഇറാനിയൻ ആക്രമണങ്ങൾ പത്താം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തിന്‍റെ പരമാധികാരത്തിന് നേരെയുണ്ടായ കടന്നുകയറ്റവും അതിനെതിരായ ഉറച്ച നിലപാടുകളും പുതിയ തലമുറയെ പഠിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ ഐക്യവും രാജ്യസ്നേഹവും കാത്തുസൂക്ഷിക്കുന്നതിനും പുതിയ തലമുറയിൽ ദേശഭക്തി വളർത്തുന്നതിനുമായി 2026ൽ കുവൈത്തിന് നേരെയുണ്ടായ ക്രൂരമായ ഇറാനിയൻ ആക്രമണങ്ങൾ പത്താം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി വിദ്യാഭ്യാസ മന്ത്രാലയം. 'സ്റ്റേറ്റ് ഓഫ് കുവൈത്ത്: ദ ജേർണി ആൻഡ് ദ എന്റിറ്റി' എന്ന പുസ്തകത്തിന്‍റെ 56, 57 പേജുകളിലാണ് ഇറാനിയൻ അധിനിവേശത്തിന്‍റെ വിശദാംശങ്ങളും അതിനെതിരെയുള്ള രാജ്യത്തിന്‍റെ ഉറച്ച നിലപാടുകളും ഉൾക്കൊള്ളിച്ചിരിക്കുന്നത്.

കുവൈത്തിന്‍റെ പരമാധികാരത്തിന്മേൽ കടന്നുകയറി രാജ്യത്തെ സുപ്രധാന ജനവാസ മേഖലകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നേരെ ഇറാന്‍റെ നേതൃത്വത്തിൽ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ പാഠഭാഗത്ത് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം, വൈദ്യുതി-കുടിവെള്ള വിതരണ കേന്ദ്രങ്ങൾ, പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി കെട്ടിടം, മിനിസ്ട്രി കോംപ്ലക്സ് എന്നിവയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. ബോംബാക്രമണത്തിൽ വിമാനത്താവളത്തിനുണ്ടായ നാശനഷ്ടങ്ങളുടെ ചിത്രങ്ങളും അധിനിവേശത്തെ ചെറുത്തുതോൽപ്പിച്ച ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

തങ്ങളുടെ പ്രവിശ്യ സംരക്ഷിക്കാനുള്ള അവകാശം നിലനിർത്തിക്കൊണ്ട് തന്നെ മേഖലയിലെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാൻ നയതന്ത്ര തലത്തിൽ കുവൈത്ത് നടത്തിയ ശ്രമങ്ങളും പുസ്തകം എടുത്തുപറയുന്നു. പ്രതിസന്ധി ഘട്ടത്തിൽ രാജ്യത്തെ നയിച്ച അമീർ ശൈഖ് മിഷാൽ അൽ അഹമ്മദിന്റെ മികച്ച ഭരണനേതൃത്വത്തെയും സംസ്ഥാന സ്ഥാപനങ്ങളുടെ സജ്ജീകരണങ്ങളെയും പുസ്തകത്തിലൂടെ വരുംതലമുറയ്ക്കായി രേഖപ്പെടുത്തിയിരിക്കുകയാണ്.