
ദില്ലി: സൗദി അറേബ്യയിൽ തന്നെ തടവിലാക്കിയിരിക്കുകയാണെന്ന് അവകാശപ്പെട്ട് ഉത്തർപ്രദേശുകാരനായ ഒരാൾ പങ്കുവെച്ച ഹൃദയഭേദകമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യൻ എംബസി ഈ വിഷയത്തിൽ ഇടപെടുകയും ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിക്കുകയും ചെയ്തു. വിദേശ തൊഴിലാളികളുടെ വിസയുടെ പൂർണ്ണ നിയന്ത്രണം തൊഴിലുടമയ്ക്ക് നൽകിയിരുന്ന, ദശാബ്‍ദങ്ങൾ പഴക്കമുള്ള 'കഫാല സമ്പ്രദായം' സൗദി അറേബ്യ നിർത്തലാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ വീഡിയോ പുറത്തുവന്നിരിക്കുന്നത്. ആധുനിക അടിമത്തത്തിന് സമാനമായ സംവിധാനമായാണ് കഫാലയെ വിമർശകർ കണക്കാക്കിയിരുന്നത്.
ദില്ലി ആസ്ഥാനമായുള്ള ഒരു അഭിഭാഷകൻ പങ്കുവെച്ച വീഡിയോയിൽ, ഭോജ്പുരി ഭാഷയിലാണ് യുവാവ് സംസാരിക്കുന്നത്. തന്‍റെ പാസ്‌പോർട്ട് സ്പോൺസർ (കഫീൽ) പിടിച്ചുവെച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സഹായം അഭ്യർത്ഥിക്കുന്നുവെന്നും യുവാവ് പറയുന്നു. (ഈ വീഡിയോയുടെ ആധികാരികത സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല)
"വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ ഉടൻ ശ്രദ്ധിക്കണം. പ്രയാഗ്‍രാജ്, ഹണ്ടിയ, പ്രതാപ്പൂർ സ്വദേശിയായ ഒരാൾ സൗദി അറേബ്യയിൽ കുടുങ്ങിയിരിക്കുന്നു" എന്ന് അഭിഭാഷകൻ വീഡിയോ സഹിതം ട്വീറ്റ് ചെയ്തു. വീഡിയോയിൽ യുവാവ് പരിഭ്രാന്തനായി കാണപ്പെടുകയും കരയുകയും ചെയ്യുന്നുണ്ട്. വീഡിയോ റെക്കോർഡ് ചെയ്യുമ്പോൾ പശ്ചാത്തലത്തിൽ ഒരു ഒട്ടകത്തെ കാണാം. "എന്‍റെ ഗ്രാമം അലഹബാദിലാണ്... ഞാൻ സൗദി അറേബ്യയിൽ എത്തി. കഫീലിന്‍റെ കൈവശമാണ് എന്‍റെ പാസ്‌പോർട്ട്. എനിക്ക് വീട്ടിൽ പോകണമെന്ന് ഞാൻ പറഞ്ഞു, പക്ഷേ അയാൾ എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ്," യുവാവ് വിതുമ്പിക്കൊണ്ട് പറയുന്നു.
'ഈ വീഡിയോ മോദിയിൽ എത്തണം'
പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുന്നതിനായി ഈ വീഡിയോ പരമാവധി പങ്കുവെക്കണമെന്ന് യുവാവ് വികാരാധീനനായി അഭ്യർത്ഥിക്കുന്നു. സ്വന്തം അമ്മയെ കാണാനുള്ള ആഗ്രഹവും അയാൾ പ്രകടിപ്പിച്ചു. "ഈ വീഡിയോ ഷെയർ ചെയ്യണം. എനിക്ക് നിങ്ങളുടെ പിന്തുണയോടെ ഇന്ത്യയിലേക്ക് തിരികെയെത്താൻ കഴിയുന്നത്ര പങ്കുവെക്കണം. നിങ്ങൾ മുസ്ലീമോ, ഹിന്ദുവോ, ആരായാലും സഹോദരാ, നിങ്ങൾ എവിടെയായിരുന്നാലും ദയവായി സഹായിക്കൂ. എന്നെ സഹായിക്കണം, ഞാൻ മരിച്ചുപോകും. എനിക്ക് എന്‍റെ അമ്മയുടെ അടുത്തേക്ക് പോകണം... പ്രധാനമന്ത്രിയുടെ അടുത്തെത്താൻ കഴിയുന്നത്ര ഈ വീഡിയോ പങ്കിടുക," യുവാവ് അപേക്ഷിച്ചു.
എംബസിയുടെ പ്രതികരണം, സൗദിയുടെ വിശദീകരണം
ഈ വീഡിയോയ്ക്ക് വലിയ പ്രചാരം ലഭിച്ചതോടെ, സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി യുവാവിനെ കണ്ടെത്താൻ ശ്രമം നടത്തുന്നതായി അറിയിച്ചു. 'വ്യക്തിയെ കണ്ടെത്താൻ എംബസി ശ്രമിച്ചുവരികയാണ്. എന്നാൽ സൗദി അറേബ്യയിലെ സ്ഥലം/പ്രവിശ്യ, ബന്ധപ്പെടാനുള്ള നമ്പർ, തൊഴിലുടമയുടെ വിവരങ്ങൾ എന്നിവ വീഡിയോയിൽ ഇല്ലാത്തതിനാൽ കൂടുതൽ നടപടി എടുക്കാൻ സാധിക്കുന്നില്ല' എംബസ്സി ട്വീറ്റ് ചെയ്തു. അതേസമയം, ഈ വിഷയത്തിൽ യുവാവിന്‍റെ അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് സൗദി സുരക്ഷാ വകുപ്പ് പ്രതികരിച്ചു. കൂടുതൽ കാഴ്ചക്കാരെ നേടാൻ വേണ്ടി പ്രസിദ്ധീകരിച്ചതാകാം ഈ വീഡിയോ എന്നും അവർ പറയുന്നു.
കഫാല സമ്പ്രദായം റദ്ദാക്കിയ ഘട്ടം
ഇന്ത്യയിൽ നിന്നും മറ്റ് തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റ തൊഴിലാളികളുടെ അവകാശങ്ങളിൽ ഒരു വഴിത്തിരിവായി സൗദി അറേബ്യ കഫാല സമ്പ്രദായം നിർത്തലാക്കിയ സമയത്താണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. ഒരുതരം കരാറായ ഈ സമ്പ്രദായം, തൊഴിലുടമയ്ക്കോ സ്പോൺസർക്കോ (കഫീൽ) തൊഴിലാളിയുടെ ജോലി മാറാനുള്ള സ്വാതന്ത്ര്യത്തിനും രാജ്യം വിടുന്നതിനും മേൽ വലിയ നിയന്ത്രണം നൽകിയിരുന്നു. ഇത് കുടിയേറ്റ തൊഴിലാളികൾക്ക് ദുരുപയോഗവും ചൂഷണവും അടിസ്ഥാന അവകാശലംഘനങ്ങളും നേരിടേണ്ടി വരുന്ന സാഹചര്യങ്ങൾക്ക് വഴിവെച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam