
റിയാദ്: 74-ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിനം സൗദി അറേബ്യയിൽ ആഘോഷിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദയിലെ കോൺസുലേറ്റിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ സ്കൂളുകളിലും പ്രൗഢമായ ആഘോഷങ്ങളാണ് അരങ്ങേറിയത്. വിവിധ പ്രവാസി സംഘടനകൾ സ്വന്തം നിലയിലും ആഘോഷങ്ങളും അനുബന്ധമായി ചർച്ചാ സംഗമങ്ങളും സംഘടിപ്പിച്ചു.
റിയാദിലെ എംബസിയിൽ രാവിലെ ഒമ്പതിന് പതാക ഉയർത്തലോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. അംബസഡർ ഡോ. സുഹൈൽ അജാസ് ഖാൻ എംബസി അങ്കണത്തിൽ പതാക ഉയർത്തി. രാവിലത്തെ കഠിനമായ തണുപ്പ് അവഗണിച്ച് സമൂഹത്തിന്റെ നാനാതുറകളിൽനിന്ന് നിരവധി പ്രവാസികളാണ് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയത്. പതാക ഉയർത്തലിനും ദേശീയ ഗാനാലപനത്തിനും ശേഷം അംബാസഡർ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു.
ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ വ്യാപാര, വാണിജ്യ, സാംസ്കാരിക, സൈനിക മേഖലകളിലെല്ലാം ഊഷ്മള ബന്ധമാണുള്ളതെന്നും അത് ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ എല്ലാവർക്കും ആശംസകൾ നേർന്ന അംബാസഡർ ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ വളർന്നുവരുന്ന ബന്ധത്തെ സംബന്ധിച്ച് വിശദീകരിക്കുകയും ചെയ്തു. തുടർന്ന് റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരേങ്ങറി. ‘ആസാദി കാ അമൃത് മഹോത്സവി’ന്റെ ഭാഗമായി കഴിഞ്ഞ വർഷം നടത്തിയ ക്വിസ് മത്സരത്തിലെ വിജയികൾക്ക് അംബാസഡർ സമ്മാനങ്ങൾ വിതരണം ചെയ്തു.
Read also: പ്രവാസികളും ജോലി തേടി വരുന്നവരും രജിസ്റ്റര്‍ ചെയ്യണമെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam