കവർച്ചയും കൊലപാതകവും; അഞ്ച് യമനികൾക്ക് സൗദിയിൽ വധശിക്ഷ

By Web TeamFirst Published Feb 29, 2024, 6:18 PM IST
Highlights

അസീറിൽ ബുധനാഴ്ചയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

റിയാദ്: കവര്‍ച്ചയും കൊലപാതകവും നടത്തിയ അഞ്ചു യമനികളെ സൗദിയിൽ വധശിക്ഷക്ക് വിധേയമാക്കി. തെക്കൻ പ്രവിശ്യയായ അസീറിൽ ബുധനാഴ്ചയാണ് വധശിക്ഷ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്വന്തം നാട്ടുകാരനായ അഹമ്മദ് ഹുസൈന്‍ അല്‍അറാദിയെ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തുകയും കവര്‍ച്ചയും കൊള്ളയും നടത്താൻ സംഘം രൂപീകരിച്ച് പ്രവർത്തിക്കുകയും ചെയ്ത ഹുസൈന്‍ സാലിം ഫിതൈനി, ഇബ്രാഹിം യഹ്‌യ അലി, അബ്ദുല്ല അലി ദര്‍വേശ്, അബ്ദുല്ല ഹസന്‍ മജാരി, ഹമൂദ് മസ്ഊദ് ശൗഇ എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്.

Read Also -  ഈ വർഷത്തെ റമദാൻ വ്രതാരംഭം എന്നു മുതല്‍? അറിയിച്ച് ഇൻറർനാഷനൽ അസ്ട്രോണമി സെന്‍റര്‍

സൗദിയിൽ തീവ്രവാദ പ്രവർത്തനം നടത്തുകയും അത്തരം സ്ഥാപനങ്ങൾക്ക് ധനസഹായം നൽകുകയും ചെയ്ത ഏഴ് പേരുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അഹമ്മദ് ബിൻ സഊദ് ബിൻ സഗീർ അൽശംമ്മരി, സഇൗദ് ബിൻ അലി ബിൻ സഇൗദ് അൽ വദായി, അബ്ദുൽ അസീസ് ബിൻ ഉബൈദ് ബിൻ അബ്ദല്ല അൽശഹ്‌റാനി, അവദ് ബിൻ മുഷബാബ് ബിൻ സഈദ് അൽഅസ്മരി, അബ്ദുല്ല ബിൻ ഹമദ് ബിൻ മജൂൽ അൽ സഈദി, മുഹമ്മദ് ബിൻ ഹദ്ദാദ് ബിൻ അഹമ്മദ് ബിൻ മുഹമ്മദ്, അബ്ദുല്ല ബിൻ ഹാജിസ് ബിൻ ഗാസി അൽശംമ്മരി എന്നിവരെയാണ് വധശിക്ഷക്ക് വിധേയമാക്കിയതെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കൽ, രാജ്യത്തിന്‍റെ സ്ഥിരതയും സുരക്ഷയും അപകടപ്പെടുത്തൽ, രക്തച്ചൊരിച്ചിലിന് ആഹ്വാനം ചെയ്യുന്ന തീവ്രവാദ സമീപനം സ്വീകരിക്കൽ, തീവ്രവാദ സംഘടനകളും സ്ഥാപനങ്ങളും രൂപവത്കരിക്കുകയും അവയ്ക്ക് ധനസഹായം നൽകുകയും ചെയ്യൽ, സുരക്ഷ തകർക്കുക എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കൽ, ക്രിമിനൽ പ്രവൃത്തികളിലൂടെ സമൂഹത്തിെൻറ സുസ്ഥിരതയും ദേശീയ ഐക്യവും അപകടത്തിലാക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!