
റിയാദ്: ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് വിസയില്ലാതെ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബിസിനസ്, ടൂറിസം, ഉംറ ആവശ്യങ്ങള്‍ക്കായി വിസ രഹിത യാത്ര അനുവദിക്കുമെന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ സാധുതയുള്ള റെസിഡന്റ് പെര്‍മിറ്റും തൊഴില്‍ വിസയും ഉള്ളവര്‍ക്കായിരിക്കും വിസയില്ലാതെ സൗദിയില്‍ പ്രവേശനാനുമതി ലഭിക്കുക.
പുതിയ പദ്ധതിയുടെ കരട് നിയമം തയ്യാറായിട്ടുണ്ടെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നുമാണ് സൗദി ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധിച്ച് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് വിസ ഇല്ലാതെ സൗദി അറേബ്യയില്‍ പ്രവേശിക്കാനും ഉംറ ചെയ്യാനും ഇതോടെ അനുമതി ലഭിച്ചേക്കും. എന്നാല്‍ ഹജ്ജിന് അനുമതിയുണ്ടാവില്ല.
Read also: ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് പ്രത്യേക വിസ അനുവദിക്കാന്‍ പദ്ധതിയുമായി സൗദി അറേബ്യ
അതേസമയം ചില വിസാ കാറ്റഗറികളിലുള്ളവരെ ഇതില്‍ നിന്ന് ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍ എന്നിവര്‍ക്ക് വിസാ രഹിത യാത്രയ്ക്കുള്ള അനുമതി ലഭിച്ചേക്കില്ല. പ്രൊഫഷണലുകള്‍ക്കും ഉയര്‍ന്ന ജോലികള്‍ ചെയ്യുന്നവര്‍ക്കും സ്ഥിരവരുമാനമുള്ള മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കുമായിരിക്കും അനുമതി ലഭിക്കുകയെന്നാണ് സൂചന.
ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്കായി പ്രത്യേക വിസാ സംവിധാനം ഉടന്‍ തന്നെ ഏര്‍പ്പെടുത്തുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ സൗദി ടൂറിസം മന്ത്രി അഹ്‍മദ് അല്‍ ഖതീബ് പ്രഖ്യാപിച്ചിരുന്നു. 2019ല്‍ സൗദി അറേബ്യ പ്രഖ്യാപിച്ച എല്ലാ ടൂറിസം വിസകളും ഇപ്പോഴും നിലവിലുണ്ടെന്നും ടൂറിസത്തിനായി രാജ്യത്ത് എത്തുന്നവര്‍ക്ക് എന്തെങ്കിലും പ്രത്യേക നിയന്ത്രണം കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam