ലോകാത്ഭുതങ്ങളിലൊന്നാവാൻ സൗദി അറേബ്യയിലൊരു നഗരമൊരുങ്ങുന്നു; ഡിസൈന്‍ പുറത്തുവിട്ട് എം.ബി.എസ്

By Web TeamFirst Published Jul 27, 2022, 7:04 PM IST
Highlights

രണ്ട് പുറംഭിത്തികളാൽ സംരക്ഷിക്കപ്പെടുന്ന നഗരത്തിന്റെ ഉയരം 488 മീറ്ററായിരിക്കും. 170 കിലോമീറ്റർ നീളത്തിൽ, 488 മീറ്റർ ഉയരത്തിൽ നിർമിക്കപ്പെടുന്ന ഈ ഭിത്തികളെ ചുറ്റുമുള്ള കാഴ്ചകൾ പ്രതിഫലിപ്പിക്കുന്ന കണ്ണാടി കൊണ്ട് പൊതിയും. നേർരേഖയിൽ പരസ്പരം അഭിമുഖീകരിച്ചിരിക്കും വിധം ഈ ഭിത്തികൾക്കുള്ളിൽ രണ്ട് വരികളിലായി വീടുകൾ നിർമിക്കപ്പെടും. 

റിയാദ്: ലോകാത്ഭുതങ്ങളിലൊന്നാവാൻ സൗദി അറേബ്യയിലൊരു വിസ്‍മയ നഗരമൊരുങ്ങുന്നു. റോഡുകൾ, കാറുകൾ, മലിനീകരണം എന്നിവയൊന്നുമില്ലാത്ത ഒരു നഗരം. നൂറ് ശതമാനം മാലിന്യ മുക്തമായ ഒരു ഭാവി നഗരം. ഇതുവരെയുള്ള എല്ലാ നഗര, പാർപ്പിട സങ്കൽപങ്ങളെയും പൊളിച്ചെഴുതുന്ന വിപ്ലവകരമായ നഗര പാർപ്പിട ഡിസൈനാണ് സൗദി അറേബ്യയുടെ സ്വപ്ന പദ്ധതി പ്രദേശമായ ‘നിയോമി’ൽ യാഥാർഥ്യമാകാൻ പോകുന്നത്. ‘ദ ലൈൻ’ എന്ന ഭാവി നഗരത്തിന്റെ ഡിസൈൻ തിങ്കളാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ജിദ്ദയിൽ പുറത്തുവിട്ടു.

സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിൽ ചെങ്കടൽ തീരത്താണ് നിയോം പദ്ധതി. അതിനുള്ളിൽ 200 മീറ്റർ വീതിയിൽ 170 കിലോമീറ്റർ നീളത്തിൽ കടൽനിരപ്പിൽ നിന്ന് 500 മീറ്റർ ഉയരത്തിൽ ലംബമായ (ഒറ്റ നേര്‍രേഖയിൽ) ആകൃതിയിലാണ് ദ ലൈൻ നഗര പാർപ്പിട പദ്ധതി ഒരുങ്ങുക. രണ്ട് പുറംഭിത്തികളാൽ സംരക്ഷിക്കപ്പെടുന്ന നഗരത്തിന്റെ ഉയരം 488 മീറ്ററായിരിക്കും. 170 കിലോമീറ്റർ നീളത്തിൽ, 488 മീറ്റർ ഉയരത്തിൽ നിർമിക്കപ്പെടുന്ന ഈ ഭിത്തികളെ ചുറ്റുമുള്ള കാഴ്ചകൾ പ്രതിഫലിപ്പിക്കുന്ന കണ്ണാടി കൊണ്ട് പൊതിയും. നേർരേഖയിൽ പരസ്പരം അഭിമുഖീകരിച്ചിരിക്കും വിധം ഈ ഭിത്തികൾക്കുള്ളിൽ രണ്ട് വരികളിലായി വീടുകൾ നിർമിക്കപ്പെടും. 

170 കിലോമീറ്റർ നീളത്തിൽ 200 മീറ്റർ വീതിക്കുള്ളിൽ ഇരുവശങ്ങളിലായി ഉയരുന്ന വീടുകളിൽ 90 ലക്ഷം ആളുകൾക്ക് സ്ഥിരതാമസം നടത്താനാവും. ഇത്രയും ലക്ഷം താമസക്കാരെ ഉൾക്കൊള്ളാനാവും വിധം 34 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നിർമിക്കപ്പെടുന്ന ഈ നഗരം സമാന ശേഷിയുള്ള മറ്റ് നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അത്ഭുതപ്പെടുത്തുന്നതായി മാറും. അമിതവ്യയമില്ലാതെ തന്നെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യം ഒരുക്കാനും മറ്റ് നഗരങ്ങളിൽ ജനവാസത്തിന് ആവശ്യമായി വരുന്നത്ര പ്രവർത്തനങ്ങൾ കൂടാതെ തന്നെ ഉയർന്ന കാര്യക്ഷമത സൃഷ്ടിക്കാനും കഴിയുന്നതാണ് ‘ദ ലൈൻ’ രൂപകൽപന.

വർഷം മുഴുവനും അനുയോജ്യമായ കാലാവസ്ഥ ഈ നഗരനിവാസികൾക്ക് അനുഭവിക്കാനാവും. കാൽനടയായി യാത്ര ചെയ്യുമ്പോൾ ചുറ്റുമുള്ള പ്രകൃതിയെ ഉള്ളുതുറന്ന് ആസ്വദിക്കാനും കഴിയും. നഗരത്തിനുള്ളിൽ താമസക്കാരുടെ എല്ലാ ദൈനംദിന ആവശ്യങ്ങളും അഞ്ചുമിനുട്ടിനുള്ളിൽ നിറവേറ്റാനുള്ള സൗകര്യങ്ങളുണ്ടായിരിക്കും. ഇത്രയും സമയത്തിനുള്ളിൽ എത്തിച്ചേരാനാവും വിധം പൊതു പാർക്കുകൾ, കാൽനടയാത്രക്കുള്ള ഭാഗങ്ങൾ, സ്‌കൂളുകൾ, ജോലി സ്ഥലങ്ങൾ, വീടുകൾ എന്നിവ ക്രമീകരിക്കും.

Read also: അടിയന്തരമായി ആളുകളെ ഒഴിപ്പിക്കുന്നെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഒമാന്‍ അധികൃതര്‍

click me!