
കുവൈത്ത് സിറ്റി: തൊഴില്‍, താമസ നിയമ ലംഘനം ഉള്‍പ്പെടെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തില്‍ നടത്തിവരുന്ന വ്യാപക പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം സംശയകരമായ പ്രവര്‍ത്തനങ്ങള്‍ നടന്ന ചില അപ്പാര്‍ട്ട്മെന്റുകളില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. ഇവിടങ്ങളില്‍ നിന്ന് താമസ നിയമലംഘനം ഉള്‍പ്പെടെ കണ്ടെത്തിയവരെ അറസ്റ്റ് ചെയ്യുകയും ചെയ്‍തു.
അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി സംശയിച്ചിരുന്ന അപ്പാര്‍ട്ട്മെന്റുകളിലായിരുന്നു പരിശോധന. അറബ്, ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇവിടങ്ങളില്‍ നിന്ന് പിടിയിലാത്. വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടതിന് പുറമെ ലൈംഗിക കളിപ്പാട്ടങ്ങളും അത്തരത്തിലുള്ള മറ്റ് ഉപകരണങ്ങളും ഇവിടങ്ങളില്‍ വില്‍പന നടത്തിയതായും താമസ രേഖകളുടെ കാലാവധി കഴിഞ്ഞവര്‍ ഈ അപ്പാര്‍ട്ട്മെന്റുകളില്‍ താമസിച്ചിരുന്നതായും കണ്ടെത്തിയെന്ന് അറബ് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അറസ്റ്റിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
അതേസമയം ജഹ്റ ഗവര്‍ണറേറ്റില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളില്‍ എട്ട് പ്രവാസികള്‍ അറസ്റ്റിലായി. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ രണ്ട് പേരും താമസ രേഖകളുടെ കാലാവധി കഴിഞ്ഞ മൂന്ന് പേരും തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ലാതിരുന്ന മൂന്ന് പേരുമാണ് പിടിയിലായത്. വിവിധ രാജ്യക്കാരായ ഇവരെ അറസ്റ്റ് ചെയ്‍ത ശേഷം തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.
നിയമലംഘകരായ പ്രവാസികളെ കണ്ടെത്താനായി രാജ്യവ്യാപക പരിശോധനയാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കുവൈത്തില്‍ നടന്നുവരുന്നത്. പിടിയിലാവുന്നവരെ പിന്നീട് കുവൈത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കാത്ത തരത്തില്‍ വിലക്കേര്‍പ്പെടുത്തിയ ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തുകയാണ് ചെയ്യുന്നത്. ആയിരക്കണക്കിന് പ്രവാസികള്‍ ഇത്തരത്തില്‍ ഇതിനോടകം തന്നെ പിടിയിലായിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ