
ചൊവ്വയുടെ ഉപരിതലത്തിന് അടിയിൽ വൻ താപ അസാധാരണത കണ്ടെത്തി ശാസ്ത്രജ്ഞർ. ചുവന്ന ഗ്രഹത്തിന്റെ ദക്ഷിണാർധഗോളത്തിന് താഴെയുള്ള ഉൾഭാഗം ഉത്തരാർധഗോളത്തേക്കാൾ 390 മുതൽ 750 ഡിഗ്രി ഫാരൻഹീറ്റ് വരെ, അതായത് 200 മുതൽ 400 ഡിഗ്രി സെൽഷ്യസ് വരെ ചൂടേറിയതാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ചൊവ്വയുടെ വടക്കും തെക്കും തമ്മിലുള്ള വലിയ വ്യത്യാസത്തിന് പിന്നിലെ രഹസ്യം കൂടുതൽ സങ്കീർണമാക്കുന്നതാണ് ഈ കണ്ടെത്തൽ. ചൊവ്വയുടെ വടക്കുഭാഗം താരതമ്യേന പരന്ന താഴ്ന്ന പ്രദേശങ്ങളാൽ നിറഞ്ഞിരിക്കുമ്പോൾ തെക്ക് കുഴികളും ഗർത്തങ്ങളും നിറഞ്ഞ ഉയർന്ന പ്രദേശങ്ങളാണ്.
ഗ്രഹങ്ങളുടെ ഉൾഭാഗം പൊതുവെ ഗോളാകൃതിയിൽ ഒരേ സ്വഭാവമുള്ളതായിരിക്കുമെന്നാണ് ശാസ്ത്രജ്ഞർ സാധാരണ കരുതുന്നത്. എന്നാൽ ചൊവ്വയുടെ കാര്യത്തിൽ ഇത് ശരിയാകണമെന്നില്ലെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. അലക്സാണ്ടർ ബെർണിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ചൊവ്വയുടെ ഉൾഭാഗത്തെ താപനിലയിൽ ഇത്ര വലിയ വ്യത്യാസം കണ്ടെത്തിയത്. കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നുള്ള ബെർൺ ഇപ്പോൾ അരിസോണ സർവകലാശാലയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്.
നാസയുടെ മാർസ് ഗ്ലോബൽ സർവേയർ, മാർസ് ഒഡിസി, മാർസ് റിക്കണൈസൻസ് ഓർബിറ്റർ എന്നീ മൂന്ന് ബഹിരാകാശ പേടകങ്ങളിൽ നിന്നുള്ള പഴയ വിവരങ്ങളാണ് ഗവേഷകർ വീണ്ടും പരിശോധിച്ചത്. ചൊവ്വയെ ചുറ്റിപ്പറ്റിയുള്ള ഇവയുടെ ഭ്രമണവേഗത്തിൽ ഉണ്ടായ സൂക്ഷ്മമായ വ്യതിയാനങ്ങളാണ് പ്രധാനമായും പഠിച്ചത്. ചൊവ്വയുടെ ഗുരുത്വാകർഷണ മണ്ഡലത്തിലെ വ്യത്യാസങ്ങൾ മനസിലാക്കാൻ ഇതിലൂടെ സാധിച്ചു. അലക്സാണ്ടർ ബെർൺ വികസിപ്പിച്ചെടുത്ത ‘ടൈഡൽ ടോമോഗ്രഫി’ എന്ന രീതിയാണ് ഇതിനായി ഉപയോഗിച്ചത്. ചൊവ്വ സൂര്യനെ ചുറ്റുന്ന ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിനിടെ സൂര്യന്റെ ഗുരുത്വാകർഷണത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളും ഈ രീതിയിൽ കണക്കിലെടുത്തു.
ഗവേഷകരുടെ കണക്കുകൂട്ടൽ പ്രകാരം ചൊവ്വയുടെ ദക്ഷിണാർധഗോളത്തിന് താഴെയുള്ള മാന്റിൽ ഉത്തരഭാഗത്തേക്കാൾ 200 മുതൽ 400 ഡിഗ്രി സെൽഷ്യസ് വരെ ചൂടേറിയതാണ്. ഇത്രയും ഉയർന്ന താപനില കാരണം ദക്ഷിണ ഭാഗത്തെ മാന്റിൽ ഇപ്പോഴും ഭാഗികമായി ഉരുകിയ നിലയിലായിരിക്കാനുള്ള സാധ്യതയും ശാസ്ത്രജ്ഞർ മുന്നോട്ടുവയ്ക്കുന്നു. ഇത് ചൊവ്വയുടെ വാസയോഗ്യതയെയും ഗ്രഹത്തിൽ അഗ്നിപർവത പ്രവർത്തനങ്ങൾ എത്രകാലം തുടർന്നുവെന്നതിനെയും കുറിച്ചുള്ള ധാരണകളെ സ്വാധീനിച്ചേക്കാം.
ചൊവ്വയുടെ ഉത്തരഭാഗത്ത് വിശാലമായ താഴ്ന്ന സമതല പ്രദേശങ്ങളാണ് കാണപ്പെടുന്നത്. അതേസമയം ദക്ഷിണഭാഗത്തെ പുറംതോട് ശരാശരി 25 കിലോമീറ്റർ വരെ കട്ടിയുള്ളതും ഗർത്തങ്ങൾ നിറഞ്ഞ ഉയർന്ന പ്രദേശങ്ങളാൽ സമ്പന്നവുമാണ്. ചൊവ്വയുടെ വടക്കൻ താഴ്ന്ന പ്രദേശങ്ങളിൽ ഒരുകാലത്ത് വലിയൊരു സമുദ്രം ഉണ്ടായിരുന്നിരിക്കാമെന്നും ശാസ്ത്രജ്ഞർ കരുതുന്നു. വടക്കും തെക്കും തമ്മിലുള്ള ഈ വ്യത്യാസം ചൊവ്വയിലെ ജലചംക്രമണവും ജലാശയങ്ങൾ രൂപപ്പെട്ട രീതിയും മനസിലാക്കുന്നതിന് നിർണായകമാണെന്ന് ഗവേഷകർ പറയുന്നു.
ചൊവ്വയുടെ ഉൾഭാഗത്തെക്കുറിച്ചുള്ള പുതിയ കണ്ടെത്തൽ നാസയുടെ ഇൻസൈറ്റ് ദൗത്യത്തിലെ ചില നിരീക്ഷണങ്ങൾക്കും പുതിയ വിശദീകരണം നൽകുന്നു. 2022 ഡിസംബറിൽ ദൗത്യം അവസാനിപ്പിക്കുന്നതിന് മുമ്പ് ഇൻസൈറ്റ് ലാൻഡറിൽ ഘടിപ്പിച്ച ഭൂകമ്പമാപിനി ചൊവ്വയുടെ തെക്കുഭാഗത്ത് ഭൂകമ്പ തരംഗങ്ങൾ കൂടുതൽ വേഗത്തിൽ ക്ഷയിക്കുന്നതായി കണ്ടെത്തിയിരുന്നു. തെക്കൻ ഭാഗത്തെ ഉയർന്ന താപനിലയാണ് ഇതിന് കാരണമാകുന്നതെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്.
ചൊവ്വയ്ക്ക് ഇന്ന് ആഗോള കാന്തിക മണ്ഡലമില്ല. എന്നാൽ നാല് ബില്യൺ വർഷങ്ങൾക്ക് മുമ്പ് ചൊവ്വയ്ക്ക് കാന്തിക മണ്ഡലം ഉണ്ടായിരുന്നുവെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. ദക്ഷിണ മാന്റിലിൽ നിന്ന് ചൂട് മുകളിലേക്ക് ഉയർന്ന് ഇരുമ്പ് അടങ്ങിയ ധാതുക്കളുടെ ‘ക്യൂറി താപനില’യ്ക്കു മുകളിലേക്ക് പുറംതോടിനെ ചൂടാക്കിയിരുന്നെങ്കിൽ, അവയിൽ ഇന്ന് കാണുന്ന കാന്തിക അവശിഷ്ടങ്ങൾക്ക് കാരണമായിരിക്കാം.
ചൊവ്വയുടെ വടക്ക്-തെക്ക് വ്യത്യാസത്തിന് പിന്നിലെ യഥാർഥ കാരണം ഇപ്പോഴും വ്യക്തമല്ല. നാല് ബില്യൺ വർഷത്തിലേറെ മുമ്പ് ചൊവ്വയുടെ വടക്കുഭാഗത്ത് ഉണ്ടായ ഒരു ഭീമൻ ആഘാതമാണ് ഇതിന് കാരണമെന്നതാണ് പ്രധാന സിദ്ധാന്തങ്ങളിലൊന്ന്. ഇത്തരമൊരു ആഘാതം വടക്കുഭാഗത്ത് വലിയൊരു ആഘാത ഗർത്തം സൃഷ്ടിക്കുകയും അവിടെയുള്ള ആന്തരിക ചൂട് പുറത്തേക്ക് ഒഴുകാൻ സഹായിക്കുകയും ചെയ്തിരിക്കാം. ഇതുവഴി വടക്കൻ മാന്റിൽ തെക്കൻ ഭാഗത്തേക്കാൾ വേഗത്തിൽ തണുത്തിരിക്കാമെന്നാണ് നിഗമനം. മറ്റൊരു സാധ്യത തെക്കൻ ഭാഗത്തെ കട്ടിയുള്ള പുറംതോട് ചൂട് പുറത്തേക്ക് പോകുന്നത് തടഞ്ഞതാകാമെന്നാണ്. ഭാവിയിൽ കൂടുതൽ കൃത്യതയുള്ള ഗുരുത്വാകർഷണ വിവരങ്ങളിലൂടെ ഈ സിദ്ധാന്തങ്ങൾ പരിശോധിക്കാനാകുമെന്ന് ഗവേഷകർ പറയുന്നു.
ചൊവ്വയുടെ ഉൾഭാഗത്തെ പഠിക്കാൻ ഉപയോഗിച്ച ‘ടൈഡൽ ടോമോഗ്രഫി’ സാങ്കേതികവിദ്യ ഭാവിയിൽ മറ്റ് ഗ്രഹങ്ങളെയും പഠിക്കാൻ ഉപയോഗിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ബുധൻ മുതൽ വ്യാഴത്തിന്റെ വലിയ ഉപഗ്രഹങ്ങൾ വരെയുള്ള വിവിധ ആകാശഗോളങ്ങളുടെ ആന്തരിക ഘടന മനസിലാക്കാൻ ഈ രീതി സഹായിച്ചേക്കും. ചൊവ്വയിലെ ഈ താപ അസാധാരണതയെക്കുറിച്ചുള്ള പഠനം ഓഗസ്റ്റ് 27ന് ‘നേച്ചർ’ ജേണലിലാണ് പ്രസിദ്ധീകരിച്ചത്.