
സ്പേസ്എക്സിന്റെ ഏറ്റവും പുതിയ സ്റ്റാർഷിപ്പ് പരീക്ഷണ പറക്കലിന് പിന്നാലെ നിർണായക ഘട്ടത്തിൽ തിരിച്ചടി. ജൂലൈ 24ന് നടന്ന പതിമൂന്നാമത് പരീക്ഷണ പറക്കലിന് ശേഷം ഇന്ത്യൻ മഹാസമുദ്രത്തിൽ സുരക്ഷിതമായി ഇറങ്ങിയ സ്റ്റാർഷിപ്പ് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ പ്രതികൂല കാലാവസ്ഥയെ തുടർന്ന് പ്രതിസന്ധിയിൽ ആയതായാണ് പുതിയ റിപ്പോർട്ടുകൾ. സ്റ്റാർഷിപ്പ് തിരികെ കരയിലെത്തിക്കാനുള്ള സാധ്യത ഇപ്പോൾ അത്ര ശുഭകരമല്ലെന്ന് സ്പേസ്എക്സ് മേധാവി ഇലോൺ മസ്‍ക് വ്യക്തമാക്കി.
ജൂലൈ 24നാണ് തെക്കൻ ടെക്സസിലെ സ്പേസ്എക്സിന്റെ സ്റ്റാർബേസ് കേന്ദ്രത്തിൽനിന്ന് സ്റ്റാർഷിപ്പ് പതിമൂന്നാമത് പരീക്ഷണ പറക്കലിനായി വിക്ഷേപിച്ചത്. പറക്കലിന്‍റെ പ്രധാന ഘട്ടങ്ങൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം 52 മീറ്റർ നീളമുള്ള മുകളിലെ ഘട്ടമായ ‘ഷിപ്പ്’ പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ തീരത്തിന് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിൽ നിശ്ചയിച്ച സ്ഥലത്ത് ഇറങ്ങി.
കടലിൽ പതിച്ചതിന് പിന്നാലെ മറിഞ്ഞെങ്കിലും സ്റ്റാർഷിപ്പ് കഷണങ്ങളാകാതെ പൂർണമായും നിലനിന്നത് ആദ്യമായാണ്. തുടർന്ന് വാഹനത്തെ കരയിലെത്തിച്ച് വിശദമായ പരിശോധന നടത്താൻ സ്പേസ്എക്സ് ശ്രമം ആരംഭിച്ചു. ഇതിനായി വാഹനം വലിച്ചുകൊണ്ടുവരാനുള്ള നടപടികളാണ് പുരോഗമിച്ചിരുന്നത്. എന്നാൽ കടൽ കൂടുതൽ പ്രക്ഷുബ്‍ധമായതോടെ ദൗത്യം ദുഷ്‍കരമായി. 52 മീറ്റർ നീളമുള്ള ബഹിരാകാശ വാഹനത്തെ തുറമുഖത്തേക്ക് എത്തിക്കാൻ ശ്രമിക്കുന്ന സംഘത്തിന് ശക്തമായ തിരമാലകളും പ്രതികൂല സാഹചര്യങ്ങളും നേരിടേണ്ടിവരുന്നുണ്ടെന്ന് സ്പേസ്എക്സ് അറിയിച്ചു.
സ്റ്റാർഷിപ്പ് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ഓഗസ്റ്റ് 7ന് ഇലോൺ മസ്‍ക് പ്രതികരിച്ചു. വാഹനം വീണ്ടെടുക്കാനുള്ള സാധ്യത ഇപ്പോൾ നല്ലതല്ലെന്നാണ് മസ്‍ക് വ്യക്തമാക്കിയത് എന്ന് സ്‍പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. എങ്കിലും ശ്രമത്തിനിടെ സ്റ്റാർഷിപ്പിന്റെ താപസംരക്ഷണ കവചത്തിന്റെയും എൻജിൻ ഭാഗങ്ങളുടെയും നിർണായക മേഖലകളുടെ അടുത്തുനിന്നുള്ള ചിത്രങ്ങൾ ലഭിച്ചതായി അദ്ദേഹം പറഞ്ഞു. ഭാവിയിലെ സ്റ്റാർഷിപ്പ് പരിഷ്‍കരണങ്ങൾക്ക് ഈ വിവരങ്ങൾ ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
പൂർണമായി ഘടിപ്പിച്ച നിലയിൽ ഏകദേശം 124 മീറ്റർ ഉയരമുള്ള സ്റ്റാർഷിപ്പ് ഇതുവരെ നിർമിച്ചിട്ടുള്ളതിൽ ഏറ്റവും വലുതും ശക്തവുമായ റോക്കറ്റാണ്. ഷിപ്പ്, സൂപ്പർ ഹെവി എന്നീ രണ്ട് ഘട്ടങ്ങളാണ് വാഹനത്തിനുള്ളത്. ഇരുഘട്ടങ്ങളും പൂർണമായും അതിവേഗം പുനരുപയോഗിക്കാവുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ബഹിരാകാശ യാത്രയുടെ ചെലവും വിക്ഷേപണ സമയവും ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയായാണ് സ്പേസ്എക്സ് ഇതിനെ കാണുന്നത്.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തുമ്പോൾ അതിശക്തമായ ചൂടിൽനിന്ന് ഷിപ്പിനെ സംരക്ഷിക്കുന്നത് താപസംരക്ഷണ കവചമാണ്. സ്റ്റാർഷിപ്പ് പ്രവർത്തനക്ഷമമാക്കുന്നതിലെ ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി ഇലോൺ മസ്‍ക് നേരത്തെ വിശേഷിപ്പിച്ചിരുന്നത് ഈ സംവിധാനത്തിന്റെ വികസനത്തെയാണ്. എന്നാൽ ഓഗസ്റ്റ് നാലിന് നടന്ന സ്പേസ്എക്സിന്റെ ആദ്യ ത്രൈമാസ വരുമാന സമ്മേളനത്തിൽ താപസംരക്ഷണ കവചവുമായി ബന്ധപ്പെട്ട പ്രശ്‍നം പരിഹരിച്ചതായി കരുതുന്നുവെന്ന് മസ്‍ക് പറഞ്ഞിരുന്നു.
പതിമൂന്നാമത് പരീക്ഷണ പറക്കലിൽ മറ്റൊരു പ്രധാന നേട്ടവും സ്പേസ്എക്സ് കൈവരിച്ചു. ബഹിരാകാശത്ത് എത്തിയതിന് പിന്നാലെ ഷിപ്പ് 20 പ്രവർത്തനക്ഷമമായ പുതിയ തലമുറ സ്റ്റാർലിങ്ക് വി3 ഉപഗ്രഹങ്ങൾ വിജയകരമായി വിന്യസിച്ചു. ഈ ഉപഗ്രഹങ്ങൾ പിന്നീട് ജൂലൈ 24ന് തന്നെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തി. എന്നാൽ ഭാവിയിൽ സ്റ്റാർലിങ്ക് വി3 ഉപഗ്രഹങ്ങളുടെ വലിയൊരു ശൃംഖല നിർമ്മിക്കാനുള്ള സ്പേസ്എക്സിന്റെ പദ്ധതിയുടെ പരീക്ഷണമായിരുന്നു ഈ ദൗത്യം. ഏകദേശം 100,000 സ്റ്റാർലിങ്ക് വി3 ഉപഗ്രഹങ്ങളുള്ള ശൃംഖല നിർമ്മിക്കാനാണ് സ്പേസ്എക്സ് ലക്ഷ്യമിടുന്നത്. ഈ ഉപഗ്രഹങ്ങളെ ഭാവിയിൽ വിക്ഷേപിക്കാൻ പ്രധാനമായും സ്റ്റാർഷിപ്പിനെയാണ് കമ്പനി ആശ്രയിക്കുന്നത്.
സ്റ്റാർഷിപ്പിനെ കടലിൽനിന്ന് തിരിച്ചെത്തിക്കാനായില്ലെങ്കിലും പതിമൂന്നാമത് പരീക്ഷണ പറക്കലിലൂടെ ലഭിച്ച വിവരങ്ങളും താപസംരക്ഷണ കവചം, എൻജിൻ തുടങ്ങിയ നിർണായക ഭാഗങ്ങളുടെ ചിത്രങ്ങളും ഭാവിയിലെ വാഹന വികസനത്തിന് വിലപ്പെട്ടതായിരിക്കുമെന്നാണ് സ്പേസ്എക്സിന്റെ വിലയിരുത്തൽ.