ക്രിക്കറ്റില്‍ നിക്ഷേപമിറക്കിയ ബെല്ലിംഗ്‌ഹാം പ്രീസീസണ്‍ വെട്ടിക്കുറച്ചു, രവിശാസ്‌ത്രി മാസ്‌ എന്‍ട്രിയൊരുക്കി, മൗറീഞ്ഞോ അത്‌ ചെയ്യുമോ?

Published : Aug 11, 2026, 08:52 AM IST
JUDE BELLINGHAM

Synopsis

ലോകകപ്പ്‌ ഫുട്‌ബോളില്‍ ബോക്‌സ്‌ ടു ബോക്‌സ്‌ മിഡ്‌ഫീല്‍ഡറായി തിളങ്ങിയ ഇംഗ്ലണ്ടിന്റെ ജൂഡ്‌ ബെല്ലിംഗ്‌ഹാം ക്രിക്കറ്റിലേക്ക്‌ തിരിയുന്നു. ബാല്യം തൊട്ടേ ക്രിക്കറ്റിനോട്‌ ഇഷ്ടമുള്ള ബെല്ലിംഗ്‌ഹാം ഒരു ക്രിക്കറ്റ്‌ ടീമിന്റെ സഹഉടമയായി മാറിയിരിക്കുന്നു.

ഫിഫ ലോകകപ്പില്‍ ഇംഗ്ലണ്ടിനായി ഗോളടിച്ച്‌ കൂട്ടിയ ജൂഡ്‌ ബെല്ലിംഗ്‌ഹാം സ്‌പാനിഷ്‌ ക്ലബ്ബ്‌ റയല്‍മാഡ്രിഡിനൊപ്പം പ്രീസീസണ്‍ മത്സരങ്ങള്‍ കളിക്കാന്‍ വൈകുന്നത്‌ എന്തുകൊണ്ട്‌? ലോകകപ്പ്‌ തിരക്കുകള്‍ കഴിഞ്ഞ്‌, ക്ലബ്ബ്‌ സീസണിന്‌ തയ്യാറെടുക്കാന്‍ ബെല്ലിംഗ്‌ഹാമിന്‌ അനുവദിച്ച കാലാവധിയൊക്കെ കഴിഞ്ഞു. ഓഗസ്‌റ്റ്‌ അഞ്ചിന്‌ റയല്‍മാഡ്രിഡ്‌ ക്യാമ്പില്‍ ചേരേണ്ടതായിരുന്നു. ബുധനാഴ്‌ച സ്‌പാനിഷ്‌ ക്ലബ്ബ്‌ ഡിപ്പോര്‍ട്ടീവോ ല കൊരുനക്കെതിരായ പ്രീസീസണ്‍ മത്സരത്തിലും ബെല്ലിംഗ്‌ഹാം കളിക്കില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌. റയല്‍ നിരയിലെ സൂപ്പര്‍താരങ്ങളായ കിലിയന്‍ എംബപ്പെ, പുതിയ സൈനിംഗ്‌ മാര്‍ക്‌ കുകുറേയ, ഇബ്രാഹിമ കൊനാറ്റെ, ഓറെലിന്‍ ചൗമേനി എന്നിവര്‍ കോച്ച്‌ ഹൊസെ മൗറീഞ്ഞോക്ക്‌ കീഴില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്‌. ജൂഡ്‌ ബെല്ലിംഗ്‌ഹാം വാണിജ്യപരമായ കരാര്‍പ്രകാരമുള്ള ഫോട്ടോഷൂട്ട്‌ നീണ്ടുപോയതിനെ തുടര്‍ന്ന്‌ ലണ്ടനില്‍ തന്നെ തുടരുകയാണ്‌. അടുത്ത ദിവസം തന്നെ അദ്ദേഹം റയലിന്റെ ക്യാമ്പിലെത്തും. ഓഗസ്‌റ്റ്‌ 12ന്‌ ഡിപ്പോര്‍ട്ടീവോ ല കൊറൂനയെയും 16ന്‌ എഫ്‌ സി ഷാല്‍ക്കെയെയും നേരിട്ടുകൊണ്ട്‌ റയല്‍മാഡ്രിഡിന്റെ പ്രീസീസണ്‍ അവസാനിക്കും.

ക്രിക്കറ്റില്‍ നിക്ഷേപമിറക്കി ബെല്ലിംഗ്‌ഹാം

ലോകകപ്പ്‌ ഫുട്‌ബോളില്‍ ബോക്‌സ്‌ ടു ബോക്‌സ്‌ മിഡ്‌ഫീല്‍ഡറായി തിളങ്ങിയ ഇംഗ്ലണ്ടിന്റെ ജൂഡ്‌ ബെല്ലിംഗ്‌ഹാം ക്രിക്കറ്റിലേക്ക്‌ തിരിയുന്നു. തെറ്റിദ്ധരിക്കേണ്ട, ക്രിക്കറ്റ്‌ താരമാകാനല്ല, ക്രിക്കറ്റ്‌ ടീമിന്റെ ഉടമയാവാനാണ്‌ റയല്‍ മാഡ്രിഡ്‌ താരം തീരുമാനിച്ചത്‌. ബാല്യം തൊട്ടേ ക്രിക്കറ്റിനോട്‌ ഇഷ്ടമുള്ള ബെല്ലിംഗ്‌ഹാം ഒരു ക്രിക്കറ്റ്‌ ടീമിന്റെ സഹഉടമയായി മാറിയിരിക്കുന്നു. യുകെയിലെ അത്യാധുനിക ക്രിക്കറ്റ്‌ ടൂര്‍ണമെന്റായ ദ ഹണ്‍ട്രഡ്‌ ക്രിക്കറ്റ്‌ ലീഗില്‍ ബര്‍മിംഗ്‌ഹാം ഫീനിക്‌സ്‌ എന്ന ഫ്രാഞ്ചൈസിയുടെ 12 ശതമാനം ഓഹരികളാണ്‌ താരം സ്വന്തമാക്കിയത്‌. മൈനോറിറ്റി ഓണര്‍ഷിപ്പിന്‌ വേണ്ടി താരം ഏകദേശം ഒരു ദശലക്ഷം പൗണ്ടാണ്‌ നിക്ഷേപിച്ചത്‌.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരവും പ്രമുഖ കമെന്റേറ്ററുമായ രവിശാസ്‌ത്രി തന്റെ മുഴങ്ങുന്ന ശബ്ദത്തില്‍ ബെല്ലിംഗ്‌ഹാമിനെ പരിചയപ്പെടുത്തുന്ന വീഡിയോ ഇപ്പോള്‍ വൈറലാണ്‌. ദ ഹണ്ട്രഡ്‌ ക്രിക്കറ്റിന്റെ ആറാം എഡിഷനിടെയാണ്‌ ജൂഡ്‌ ബെല്ലീംഗ്‌ഹാമിന്‌ രവിശാസ്‌ത്രി മാസ്‌ എന്‍ട്രിയൊരുക്കിയത്‌. ബര്‍മിംഗ്‌്‌ഹാം ഫീനിക്‌സും വെല്‍ഷ്‌ ഫയറും തമ്മിലുള്ള ടോസിന്‌ മുന്നോടിയായിട്ടായിരുന്നു ബെല്ലിംഗ്‌ഹാം ഗ്രൗണ്ടില്‍ എത്തിയത്‌.

ലോകകപ്പ്‌ ഫുട്‌ബോളില്‍ മൂന്നാം സ്ഥാനത്ത്‌ ഫിനിഷ്‌ ചെയ്‌ത ഇംഗ്ലണ്ടിന്‌ വേണ്ടി ഏഴ്‌ ഗോളുകളാണ്‌ ബെല്ലിംഗ്‌ഹാം സ്‌കോര്‍ ചെയ്‌തത്‌. ലോകകപ്പില്‍ ഒരു ഇംഗ്ലീഷ്‌ ഫുട്‌ബോളറുടെ ഏറ്റവും മികച്ച സ്‌കോറിംഗ്‌ പ്രകടനം കാഴ്‌ചവെച്ച ബെല്ലിംഗ്‌ഹാമിനെ രവിശാസ്‌ത്രി മത്സരത്തിന്റെ ടോസിലേക്ക്‌ ക്ഷണിച്ചപ്പോള്‍ സ്‌റ്റേഡിയത്തില്‍ നിലയ്‌ക്കാത്ത ആരവമായിരുന്നു. സ്വന്തം നാടായ ബര്‍മിങ്‌ഹാമിനോടും ക്രിക്കറ്റിനോടുമുള്ള കടുത്ത സ്‌നേഹമാണ്‌ ബെല്ലിംഗ്‌ഹാമിനെ ഈ ക്രിക്കറ്റ്‌ സംരംഭത്തിലേക്ക്‌ ആകര്‍ഷിച്ചത്‌.

പരീക്ഷണ ക്രിക്കറ്റുമായി ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌

ഫുട്‌ബോളിന്‌ പുറമെ, ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ്‌ ടീമിന്റെ ഉടമയാകുന്ന ആദ്യ സജീവ ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളായി മാറിയിരിക്കുകയാണ്‌ ബെല്ലിംഗ്‌ഹാം. ബി സി സി ഐയുടെ ഐ പി എല്‍ ക്രിക്കറ്റിന്‌ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നതാണ്‌ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ആറ്‌ വര്‍ഷം മുമ്പ്‌ ആരംഭിച്ച ദ ഹണ്ട്രഡ്‌ ക്രിക്കറ്റ്‌ ലീഗ്‌. പരമ്പരാഗത ടി 20 ക്രിക്കറ്റിനേക്കാള്‍ വേഗതയേറിയതും ആവേശകരവുമായ രീതിയിലാണ്‌ ദ ഹണ്ട്രഡ്‌ ക്രിക്കറ്റ്‌ ലീഗ്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌.

ടി20യില്‍ 120 പന്തുകളാണ്‌ ഒരിന്നിംഗ്‌സിലെങ്കില്‍ ഹണ്ട്രഡ്‌ ക്രിക്കറ്റില്‍ നൂറ്‌ പന്തുകള്‍ മാത്രമാണുള്ളത്‌. ഈ ഫോര്‍മാറ്റില്‍ പരമ്പരാഗത രീതിയിലുള്ള ആറ്‌ പന്തുകള്‍ ഉള്‍പ്പെടുന്ന ഓവര്‍ സ്‌മ്പ്രദായം ഇല്ല. പകരം അഞ്ച്‌ പ്‌ന്തുകള്‍ വീതമുള്ള സെറ്റുകളായാണ്‌ കളിക്കുന്നത്‌. ഒരു ബൗളര്‍ക്ക്‌ തുടര്‍ച്ചയായി അഞ്ച്‌ പന്തുകളോ അല്ലെങ്കില്‍ ഒന്നിച്ച്‌ പത്ത്‌ പന്തുകളോ എറിയാം. ഒരു മത്സരത്തില്‍ ഒരു ബൗളര്‍ക്ക്‌ പരമാവധി 20 പന്തുകള്‍ മാത്രമേ എറിയാന്‍ സാധിക്കൂ.

ഓരോ പത്ത്‌ പന്തുകള്‍ പൂര്‍ത്തിയാകുമ്പോഴാണ്‌ ബൗളിംഗ്‌ എന്‍ഡ്‌ മാറുന്നത്‌. ട്വ്‌ന്റി20യില്‍ ഇത്‌ ഓരോ ആറ്‌ പന്തിലും മാറും. ഇത്‌ സമയം നഷ്ടമാക്കുമെന്ന കണക്ക്‌ കൂട്ടലിലാണ്‌ ഹണ്ട്രഡ്‌ ക്രിക്കറ്റില്‍ ഒരിന്നിംഗ്‌സില്‍ പത്ത്‌ തവണ മാത്രം എന്‍ഡ്‌ മാറുന്ന രീതി സ്വീകരിച്ചിരിക്കുന്നത്‌. 150 മിനിറ്റില്‍ ഒരു മത്സരം അവസാനിക്കും, അതായത്‌ രണ്ടരമണിക്കൂറില്‍ ഒരു സിനിമ കാണുന്ന നേരത്തിനുള്ളില്‍ ക്രിക്കറ്റ്‌ മത്സരം അവസാനിക്കും. പവര്‍പ്ലേ നിയമത്തിലും വലിയ മാറ്റമുണ്ട്‌.

ആദ്യത്തെ 25 പന്തുകളാണ്‌ പവര്‍പ്ലേ. ഈ സമയത്ത്‌ മുപ്പത്‌ യാര്‍ഡ്‌ സര്‍ക്കിളിന്‌ പുറത്ത്‌ രണ്ട്‌ ഫീല്‍ഡര്‍മാരെ മാത്രമേ അനുവദിക്കൂ. ഓരോ ടീമിനും 90 സെക്കന്‍ഡ്‌ വീതമുള്ള ടൈം ഔട്ട്‌ ലഭിക്കും. ഈ സമയത്ത്‌ കോച്ചിന്‌ ഗ്രൗണ്ടിലിറങ്ങി കളിക്കാരുമായി തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാം. സംസ്ഥാനങ്ങള്‍ക്ക്‌ പകരമായി ബ്രിട്ടനിലെ പ്രധാന നഗരങ്ങളെ കേന്ദ്രീകരിച്ചുള്ള എട്ട്‌ ഫ്രാഞ്ചൈസികളാണ്‌ ഇതില്‍ മാറ്റുരയ്‌ക്കുന്നത്‌.

ബെല്ലിംഗ്‌ഹാമിന്റെ ടീമിന്‌ തോല്‍വിത്തുടക്കം

ബര്‍മിംഗ്‌ഹാം ഫീനിക്‌സ്‌, എംഐ ലണ്ടന്‍, ലണ്ടന്‍ സ്‌പിരിറ്റ്‌, മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്റ്‌സ്‌, ട്രെന്റ്‌ റോക്കറ്റ്‌സ്‌, വെല്‍ഷ്‌ ഫയര്‍ സണ്‍റൈസേഴ്‌സ്‌ ലീഡ്‌സ്‌, സതേണ്‍ ബ്രേവ്‌ എന്നിവയാണ്‌ ടീമുകള്‍. ഓരോ ഫ്രാഞ്ചൈസിക്കും പുരുഷ, വനിതാ ടീമുകളുണ്ട്‌. രണ്ട്‌ ടൂര്‍ണമെന്റുകളും ഒരേ സമയത്താണ്‌ നടക്കുന്നത്‌. ബെല്ലിംഗ്‌ഹാമിന്റെ ടീമായ ബര്‍മിംഗ്‌ഹാം ഫീനിക്‌സ്‌ ആദ്യ മത്സരത്തില്‍ പത്ത്‌ റണ്‍സിന്‌ ട്രെന്റ്‌ റോക്കറ്റ്‌സിനെ പരാജയപ്പെടുത്തിക്കൊണ്ട്‌ മികച്ച തുടക്കമിട്ടെങ്കിലും പിന്നീട്‌ തുടരെ പരാജയമായിരുന്നു.

ബെല്ലിംഗ്‌ഹാമിനെ രവിശാസ്‌ത്രി സ്വീകരിച്ചാനയിച്ച മത്സരത്തില്‍ ബര്‍മിംഗ്‌ഹാം ഏഴ്‌ വിക്കറ്റിന്‌ വെല്‍ഷ്‌ ഫയറിനോട്‌ തോറ്റു. ക്രിക്കറ്റ്‌ ക്ലബ്ബ്‌ ഉടമയായ ബെല്ലിംഗ്‌ഹാം ലോകകപ്പിന്‌ ശേഷമുള്ള അവധിക്കാലത്താണ്‌ ഹണ്ട്രഡ്‌ ക്രിക്കറ്റ്‌ മത്സരം കാണാനെത്തിയത്‌. സ്‌പാനിഷ്‌ ല ലിഗയില്‍ വലിയ തിരിച്ചുവരവിന്‌ ശ്രമിക്കുന്ന റയല്‍മാഡ്രിഡിന്റെ പ്രധാനിയാണ്‌ ഇംഗ്ലീഷ്‌ മിഡ്‌ഫീല്‍ഡര്‍.

PREV
Read more Articles on
click me!

Recommended Stories

പരുക്കില്‍ വീണ് ഇന്ത്യ! ബിസിസിഐക്ക് വീഴ്ചയുണ്ടോ, ബുമ്രയെ എങ്ങനെ ഇനി ഉപയോഗിക്കാം?
കൊല്‍ക്കത്തയോ ചെന്നൈയോ? രണ്ടായാലും ഹാർദിക്കിന് എളുപ്പമല്ല, എന്തുകൊണ്ട്?