
കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാം 2026-ല്‍ നീക്കംചെയ്‌തത് ദശലക്ഷക്കണക്കിന് വ്യാജ, നിര്‍ജ്ജീവ അക്കൗണ്ടുകള്‍. ഇന്‍സ്റ്റഗ്രാമിന്‍റെ ഈ ശുദ്ധീകരണ നടപടിക്ക് ശേഷം സെലിബ്രിറ്റികളുടെയും ബ്രാന്‍ഡുകളുടെയും ക്രിയേറ്റര്‍മാരുടെയും അടക്കം അനേകം പേരുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ ഫോളോവേഴ്‌സിന്‍റെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായി.
'ഗ്രേറ്റ് പര്‍ജ് ഓഫ് 2026' എന്ന് വിളിക്കപ്പെടുന്ന ശുദ്ധീകരണ പ്രക്രിയയാണ് മെറ്റ ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമില്‍ നടത്തിയത്. ലക്ഷക്കണക്കിന് ബോട്ടുകളും വ്യാജ അക്കൗണ്ടുകളും നീക്കം ചെയ്യപ്പെട്ടതോടെ അനവധി ഹൈ-പ്രൊഫൈല്‍ അക്കൗണ്ടുകള്‍ക്ക് വന്‍ തിരിച്ചടിയുണ്ടായി. സംരംഭകനും ഇന്‍ഫ്ലൂവന്‍സറുമായ കെയ്‌ല്‍ ജെന്നറിന് മാത്രം ഒന്നരക്കോടിയോളം ഫോളോവേഴ്‌സിനെയാണ് ഒറ്റയടിക്ക് നഷ്‌ടമായത്. ഫോളോവര്‍മാരുടെ എണ്ണത്തിലും എന്‍ഗേജ്‌മെന്‍റിലും അനേകം ക്രിയേറ്റര്‍മാരും പ്രമുഖ വ്യക്തികളും തിരിച്ചടി നേരിട്ടു. ഇന്‍സ്റ്റ പ്ലാറ്റ്‌ഫോമിന്‍റെ ആധികാരികത ഉറപ്പാക്കുന്നതിനുള്ള പതിവ് ശ്രമത്തിന്‍റെ ഭാഗമായാണ് ഇത്രയധികം അക്കൗണ്ടുകള്‍ നീക്കം ചെയ്‌തത് എന്നാണ് ഇന്‍സ്റ്റയുടെ മാതൃ കമ്പനിയായ മെറ്റയുടെ അവകാശവാദം. ഓട്ടേമേറ്റഡ് അല്ലെങ്കില്‍ നിര്‍ജ്ജീവ അക്കൗണ്ടുകള്‍ വഴിയുള്ള വ്യാജ എന്‍ഗേജ്മെന്‍റ് കുറയ്‌ക്കുന്നതിനുള്ള വഴിയാണിത് എന്നാണ് മെറ്റയുടെ അവകാശവാദം.
ഇന്‍സ്റ്റഗ്രാം ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ബോട്ടുകള്‍ ഉപയോഗിച്ച് യാന്ത്രികമായി ലൈക്കും കമന്‍റുകളും ഫോളോവേഴ്‌സിനെയും കൂട്ടുന്ന പതിവ് പലരും സ്വീകരിക്കാറുണ്ട്. പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ ഇത്തരത്തില്‍ കൃത്രിമമായി എന്‍ഗേജ്‌മെന്‍റ് കൂട്ടുക വഴി സാധിക്കും. മാത്രമല്ല, ഇങ്ങനെ യാന്ത്രികമായി എന്‍ഗേജ്‌മെന്‍റ് കൂട്ടുക വഴി ബ്രാന്‍ഡുകളും ക്രിയേറ്റര്‍മാരും പരസ്യങ്ങള്‍ക്കടക്കം വന്‍തുക ഈടാക്കുന്ന പതിവുമുണ്ട്. ഇതിനെല്ലാം തടയിടുക ലക്ഷ്യമിട്ടാണ് മെറ്റ ഇന്‍സ്റ്റഗ്രാമില്‍ കൂട്ട അക്കൗണ്ട് ഡിലീറ്റിംഗ് പ്രക്രിയ നടത്തിയത്. ഇന്‍സ്റ്റഗ്രാം അധികൃതര്‍ മുമ്പും ഇത്തരം ശുദ്ധികലശം നടത്തിയിട്ടുണ്ടെങ്കിലും ഇത്ര വിപുലമായ തോതില്‍ അക്കൗണ്ട് ഡീആക്റ്റിവേറ്റിംഗ് ഈയടുത്തുണ്ടായിട്ടില്ല.
മെറ്റയുടെ ഈ നടപടിക്ക് പിന്നാലെ, ഇന്‍സ്റ്റ ഫോളോവേഴ്‌സിന്‍റെ എണ്ണം കുത്തനെ ഇടിഞ്ഞ സെലിബ്രിറ്റികളുടെ വിവരങ്ങളുമായി സ്‌ക്രീന്‍ഷോട്ടുകള്‍ എക്‌സ് ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമിന്‍റെ ഒഫീഷ്യല്‍ അക്കൗണ്ടിന് പോലും ഇത്തരത്തില്‍ ഫോളോവേഴ്‌സിന്‍റെ എണ്ണത്തില്‍ ഇടിവുണ്ടായി എന്ന രസകരമായ റിപ്പോര്‍ട്ടുമുണ്ട്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam