
രണ്ടാം ട്രംപ് സര്‍ക്കാറിലെ ഡോജ് തലവനും സ്റ്റാർലിങ്ക് തലവനുമായ എലോണ്‍ മസ്ക് അമിത അളവില്‍ ലഹരി ഉപയോഗിക്കുന്നുവെന്ന് ആരോപണം. നേരത്തെയുള്ള ആരോപണത്തിന് ഇപ്പോൾ ചില തെളിവുകളും ലഭിച്ചെന്ന് റിപ്പോര്‍ട്ടുകൾ. കഴിഞ്ഞ വര്‍ഷം നടന്ന ഡോണാൾഡ് ട്രംപിന്‍റെ ഇലക്ഷന്‍ ക്യാംപൈയിനിടെ കെറ്റമിന്‍, എക്സ്റ്റസി, മാജിക് മഷ്റൂം തുടങ്ങിയ വിവിധ ലഹരികളുടെ ഒരു കൂട്ട് മസ്ക് ഉപയോഗിച്ചിരുന്നുവെന്ന് ന്യൂയോര്‍ക്ക് ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തത്. മസ്ക് 20 ഡോസുകൾ അടങ്ങിയ ലഹരി മരുന്ന് സ്ഥിരമായി കൊണ്ട് നടക്കാറുണ്ടായിരുന്നെന്നും നിരന്തരമായുള്ള ലഹരി ഉപയോഗം മസ്കിന്‍റെ ആരോഗ്യത്തെ പ്രത്യേകിച്ചും ബ്ലാഡറിനെ ദോഷകരമായി ബാധിച്ചെന്നും റിപ്പോർട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മസ്കിന്‍റെ ലഹരി ഉപയോഗം പരിധിവിട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കുള്ളില്‍ ഓവല്‍ ഓഫീസില്‍ വച്ച് യുഎസ് പ്രഡിഡന്‍റ് ഡോണാൾഡ് ട്രംപും മസ്കം ഒരുമിച്ച് പങ്കെടുത്ത പ്രസ് കോണ്‍ഫ്രന്‍സും നടന്നു. സര്‍ക്കാര്‍ കാര്യക്ഷമതാ വകുപ്പില്‍ നിന്നും പടിയിറങ്ങുന്ന മസ്കിനുള്ള വിടവാങ്ങല്‍ പര്‍ട്ടിക്കിടെയായിരുന്നു പത്രസമ്മളനം. ട്രംപ് പത്രസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ 'അസ്വസ്ഥനായി ഇളകിയാടുന്ന' മസ്കിന്‍റെ വീഡിയോ പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മസ്ക് ലഹരി ഉപയോഗിച്ചെന്ന് വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കുറിച്ചത്.
'അയാൾ ഒരു പട്ടം പോലെ ഉയരത്തില്‍ പറക്കുകയാണ്. അത് അവസാനത്തെ മൂന്ന് സ്പെയ്സ് എക്സ് റോക്കറ്റിനെക്കാളും ഉയരത്തിലാണ്.' ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു. 'ഒ ദൈവമേ. എലോണ്‍ മസ്ക് വളരെ ഉയരത്തിലാണ്. അയാൾ മതിഭ്രമത്തിലാണ്.' മറ്റൊരു കുറിപ്പില്‍ പറയുന്നു. അതേ സമയം മറ്റ് ചിലര്‍ അദ്ദേഹം ഏറെ ക്ഷിണിതനാണെന്ന് എഴുതി. അദ്ദേഹത്തിന് ഉറക്കം ആവശ്യമാണെന്നായിരുന്നു മറ്റ് ചിലരുടെ നിരീക്ഷണം. അയാൾ പറക്കുകയല്ലെന്നും ക്ഷീണിതനാണെന്നും മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി. നിങ്ങൾ ഉറങ്ങുമ്പോഴും ഉണ്ണുമ്പോഴും ഇടവേളകൾ എടുക്കുമ്പോഴും എലോണ്‍ മസ്ക് ജോലി ചെയ്യുകയാണ്. അദ്ദേഹം രാവും പകലും ജോലി ചെയ്യുന്നു. അയാൾക്ക് ഉറക്കമാണ് വേണ്ടതെന്ന് മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു.