
വിശ്വാസികൾ ക്ഷേത്രത്തിലെ പള്ളികളിലോ ദർശനത്തിനെത്തുന്നത്, തങ്ങളുടെ സങ്കടങ്ങൾ ദൈവത്തോട് പറയാനും അതുവഴി മനശാന്തിക്കും വേണ്ടിയാണ്. എന്നാൽ, ദൈവ സന്നിധിയിലെത്തുമ്പോൾ അവിടെ അമിതമായ പണാധികാരം നിലനിൽക്കുന്നുവെന്ന് കാണുമ്പോൾ. ഉള്ളിലെ വിശ്വാസിക്ക് കോട്ടം തട്ടുന്നു. അത്തരമൊരു വീഡിയോ ഒരു യുവതി പങ്കുവയ്ക്കപെട്ടതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ, ദൈവങ്ങളും പുരോഹിതന്മാരും പണവും തമ്മിലുള്ള ബന്ധത്തെ കുറിച്ചും നിരവധി പേർ തങ്ങളുടെ അഭിപ്രായമെഴുതാനെത്തി.
ജഗന്നാഥ ക്ഷേത്രത്തിൽ വെച്ച് തനിക്ക് ഉണ്ടായ അനുഭവം വിവരിക്കുന്ന ഒരു യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ഒറീസയിലെ പുരി ജഗന്നാഥ ക്ഷേത്ര ദശനത്തിനിടെ പുരോഹിതന്മാർ പണം ആവശ്യപ്പെട്ടതായി യുവതി വീഡിയോയിൽ ആരോപിച്ചു. പിന്നാലെ മതത്തിനും ദൈവത്തിനും ഇടയിൽ ശക്തിപ്രാപിക്കുന്ന പണത്തിന്‍റെ സ്വാധീനത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ച തന്നെ നടന്നു. ക്ഷേത്രത്തിൽ വച്ച് ഓരോ കാര്യത്തിനും പുരോഹിതന്മാർ പണം ആവശ്യപ്പെട്ടതിനാൽ തന്‍റെ ക്ഷേത്ര ദർശനം നശിച്ചെന്ന് യുവതി വീഡിയോയിൽ പറയുന്നു.
വീഡിയോയിൽ, താൻ പുരി ജഗന്നാഥ ക്ഷേത്രത്തിലാണെന്ന് യുവതി പറയുന്നു. ക്ഷേത്രാചാരങ്ങൾ കൂടുതലും പണ ഇടപാടുകളുമായി ബന്ധപ്പെട്ടതായി തന്‍റെ അനുഭവത്തിലൂടെ യുവതി വിവരിക്കുന്നു. വിഐപി ആരതി, വിഐപി ദർശനം തുടങ്ങിയ പ്രത്യേക സേവനങ്ങൾക്ക് പ്രത്യേകം പണം ആവശ്യപ്പെടുന്നു. അതിന് മാത്രമല്ല, ക്ഷേത്രത്തിലെ മിക്കവാറും എല്ലാ കാര്യങ്ങൾക്കും ഒരാൾക്ക് പണം നൽകേണ്ടിവരുമെന്നും അവർ ആരോപിച്ചു. ദേഷ്യം സഹിക്കാൻ കഴിയാതെ ഒരിക്കൽ അവർ 'സനാതന ധർമ്മം ദുഷിച്ച് പോയെന്ന്' പോലും പറയുന്നു. ആത്മീയതയെ ധന സമ്പാദനത്തിനുള്ള മാർഗമാക്കിയതിൽ അവർ തന്‍റെ ദേഷ്യം പ്രകടിപ്പിക്കുന്നു.
എക്സ്, ഇന്‍സ്റ്റാഗ്രാം തുടങ്ങി വിവിധ സമൂഹ മാധ്യമങ്ങളിലെ നിരവധി ഹാന്‍റിലുകളിൽ വീഡിയോ വീണ്ടും വീണ്ടും പങ്കുവയ്ക്കപ്പെട്ടു. പിന്നാലെ ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടത്. ആയിരക്കണക്കിനാളുകൾ തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി. ഇന്ത്യലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളെല്ലാം ഇപ്പോൾ പണ്ഡിറ്റുകളുടെ കൈയിലാണെന്നും അവർ ക്ഷേത്രങ്ങളെയും വിശ്വാസത്തെയും വാണിജ്യവത്ക്കുകയാണെന്നും നിരവധി പേർ കുറിച്ചു. ജഗന്നാഥ ക്ഷേത്രത്തിൽ പണം പണ്ടുമുതൽക്കേ ആവശ്യപ്പെടാറുണ്ടെന്നും അതിനെ അത് പോലെ അവഗണിക്കണമെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി. അതാണ് ബ്രാഹ്മണിസം എന്ന് കുറിച്ചവരുമുണ്ടായിരുന്നു. അതേസമയം യുവതി ഹിന്ദുമതത്തെ മനഃപൂർവ്വം അപകീർത്തിപ്പെടുത്തുകയാണെന്നും അത് വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയുള്ള വില കുറഞ്ഞ മാർഗമാണെന്നും മറ്റ് ചിലരെഴുതി.