
ഇനി ഏങ്ങനെ ബാത്ത് റൂമില്‍ സമാധാനത്തോടെ പോയിരിക്കുമെന്നണ് നോഡിയില്‍ നിന്നുള്ള യുവാവ് ചോദിക്കുന്നത്. നോയിഡയിലെ സെക്ടർ 36 -ലാണ് സംഭവം. പതിവ് പോലെ ബാത്ത് റൂമില്‍ പോയി ടോയ്‍ലറ്റ് സീറ്റില്‍ ഒന്നിരുന്നതാണ്. എല്ലാം കൂടി പൊട്ടിത്തെറിച്ചു. മുഖമടക്കം യുവാവിന്‍റെ ശരീരത്തില്‍ 35 ശതമാനം പോള്ളലേറ്റെന്ന് ആശുപത്രി വൃത്തങ്ങൾ പറയുന്നു. 'സ്ഫോടനത്തിൽ ആഷുവിന്‍റെ മുഖത്തും ശരീരത്തിലും ഗുരുതരമായ പൊള്ളലേറ്റു. അവനെ ഗ്രേറ്റർ നോയിഡയിലെ ഗവൺമെന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ജിംസ്) പ്രവേശിപ്പിച്ചിരിക്കുകയാണ്. 35 ശതമാനം പൊള്ളലേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.' അപകടത്തില്‍ പരിക്കേറ്റ ആഷുവിന്‍റെ പിതാവ് സുനിൽ പ്രധാൻ, ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഗാഡ്‌ജെറ്റ് സ്‌ഫോടനങ്ങൾ പോലുള്ള പൊട്ടിത്തെറിയാകുമെന്ന ആരോപണത്തെ ആഷുവിന്‍റെ പിതാവ് തള്ളിക്കളഞ്ഞു. ബാത്ത് റൂമില്‍ പോകുമ്പോൾ ആഷു മൊബൈൽ ഫോണോ മറ്റേതെങ്കിലും ഇലക്ട്രോണിക് ഉപകരണമോ ഉപയോഗിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പഴക്കം ചെന്നതോ ശരിയായി പരിപാലിക്കാത്തതോ ആയ പ്ലംബിംഗ് സംവിധാനങ്ങളുള്ള വീടുകളിൽ ഇത്തരം അപകടങ്ങൾ സംഭവിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം വൈദ്യുതി തകരാറുകളല്ല സ്ഫോടനത്തിന് കാരണമെന്നും സംഭവസമയത്ത് വീട്ടിലെ വീട്ടിലെ എയർ കണ്ടീഷണ അടക്കമുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും നന്നായി പ്രവര്‍ത്തിച്ചിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍, അപകടകരമാകാൻ സാധ്യതയുള്ള മീഥെയ്ൻ വാതകം അടിഞ്ഞുകൂടിയതാകാം സ്ഫോടനത്തിന് കാരണമെന്ന് കുടുംബം പറഞ്ഞു. ടോയ്‍ലറ്റ് പൈപ്പുകൾ നേരിട്ട് അഴുക്കുചാലിൽ ബന്ധിപ്പിച്ചിരിക്കുകയാണ്. ഇതുവഴിയാകാം അപകടകരമായ വാതകമെത്തിയതെന്നും കുടുംബം ചൂണ്ടിക്കാണിക്കുന്നു.
സൊസൈറ്റിയിലെ പൈപ്പുകൾ അത്ര പഴയതല്ലെന്നും എന്നാല്‍ അവ വൃത്തിയാക്കിയിട്ട് വർഷങ്ങളായെന്നും പ്രദേശവാസിയായ ഹരീന്ദർ ഭാട്ടി പറയുന്നു. ഇത് വാതകം അടിഞ്ഞ് കൂടാന്‍ കാരണമാവുകയും പൊട്ടിത്തെറിയിലേക്ക് നയിച്ചതാകാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പരിമിതമായ കുളിമുറി സ്ഥലങ്ങളിലും മലിനജല ലൈനുകളിലും മീഥേൻ അടിഞ്ഞുകൂടാനുള്ള സാധ്യത വളരെ കുടുതലാണ്. പ്രത്യേകിച്ച് ഡ്രെയിനുകൾ അടഞ്ഞിരിക്കുമ്പോഴോ വായുസഞ്ചാരം കുറയുമ്പോഴോ ഇവ പൊട്ടിത്തെറിക്കാനുള്ള സാധ്യത കൂടുന്നു. അതേസമയം സംവിധാനങ്ങളെല്ലാം വൃത്തിയുള്ളതും സാധാരണയായി പ്രവര്‍ത്തിക്കുന്നതാണെന്നും വീട്ടിലെ മറ്റെന്തെങ്കിലും കാരണമാകാം പൊട്ടിത്തെറി എന്ന് ഗ്രേറ്റർ നോയിഡ അതോറിറ്റിയിലെ സീനിയർ മാനേജർ എ പി വർമ്മ പറയുന്നു.