
ഇറാനെതിരെ യുഎസ് - ഇസ്രയേൽ സംയുക്ത യുദ്ധം 40 -ാം ദിവസം പാക് മധ്യസ്ഥ ശ്രമത്തെ തുടർന്നാണ് വെടിനിർത്തൽ കരാറിലേക്ക് പോയത്. യുദ്ധം സൗദി, ഒമാൻ, ഖത്തർ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങൾക്കും വലിയ പരിക്കുകൾ സമ്മാനിച്ചു. പാക് മധ്യസ്ഥശ്രമത്തിൽ നടന്ന ചർച്ച പരാജയപ്പെട്ടതിന് പിന്നാലെ സൈനിക കരാർ അനുസരിച്ച് പാക് സൈന്യം സൗദി അറേബ്യയുടെ സുരക്ഷയ്ക്കായി സൗദിയിലെത്തി. ഏതാണ്ട് 18,000 പാക് സൈനികരാണ് സൗദിയിലെത്തിയത്. ഇതിന് പിന്നാലെയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ സൗദി അറേബ്യയിൽ നിന്നും 2 ബില്യൺ ഡോളർ (ഏതാണ്ട് 18,577 കോടി രൂപ) തങ്ങൾക്ക് ലഭിച്ചെന്ന് ട്വീറ്റ് ചെയ്തത്. എന്നാൽ ആ ട്വീറ്റ് മാത്രമേ ഓർമ്മയൊള്ളൂ എന്ന അവസ്ഥയിലാണ്. അത്രയേറെ ട്രോളുകളും പരിഹാസവും ട്വീറ്റിന് താഴെ നിറഞ്ഞു.
" 2026 ഏപ്രിൽ 15 -ലെ മൂല്യ തീയതിയിൽ സൗദി അറേബ്യയിലെ ധനകാര്യ മന്ത്രാലയത്തിൽ നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ 2 ബില്യൺ യുഎസ് ഡോളർ ഫണ്ട് സ്വീകരിച്ചു," എസ്‌ബിപിയുടെ ഔദ്യോഗിക എക്സ് പ്രൊഫൈലിലെ ട്വീറ്റിൽ അറിയിച്ചു. പിന്നാലെ ട്വീറ്റിന് താഴെ നിരവധി പേരാണ് സൗദി അറേബ്യയെ ഉപദേശിക്കാനെത്തിയത്. മിക്ക ആളുകളും 'ഭിക്ഷക്കാരെ പ്രോത്സാഹിപ്പിക്കരുത്' എന്ന് സൗദിയോട് ആവശ്യപ്പെട്ടു. മറ്റ് ചിലർ ദുരന്ധർ എന്ന ഇന്ത്യൻ സിനിമയുടെ ക്ലിപ്പുകളും ചിത്രങ്ങളും ഉപയോഗിച്ചായിരുന്നു ട്രോളുകൾ നിർമ്മിച്ചത്.
ഒരു കാഴ്ചക്കാരൻ ചോദിച്ചത് വായ്പകൾ ആഘോഷിക്കുകയാണോയെന്നായിരുന്നു. 'ഇത് എത്ര കാലം തുടരും? ഈ നാണക്കേട്' എന്നായിരുന്നു മറ്റൊരു കുറിപ്പ്. അത്ര അഭിമാനത്തോടെ പ്രഖ്യാപിക്കേണ്ട കാര്യമല്ലെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്. ടമറ്റൊരാൾ നിങ്ങളുടെ ബില്ലുകൾ അടയ്ക്കുമ്പോഴെല്ലാം കയ്യടിക്കുന്നത് സങ്കൽപ്പിക്കുക. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ താഴ്ന്നു, ആളുകൾ ബുദ്ധിമുട്ടുകയാണ്... ഇപ്പോഴും കടം വാങ്ങിയ പണത്തിന്മേലുള്ള അതേ ആഘോഷങ്ങൾ' സർക്കാറിനെ വിമർശിച്ച് കൊണ്ട് മറ്റൊരു കാഴ്ചക്കാരൻ കുറിച്ചു.
കഴിഞ്ഞ വർഷങ്ങളായി പാകിസ്ഥാന്‍റെ സമ്പദ്‍വ്യവസ്ഥ തകർന്നിട്ട്. ഇറാൻ യുദ്ധം തുടങ്ങിയതിന് പിന്നാലെ പെട്രോൾ വില ലിറ്ററിന് 300 ഉം കടന്ന് 400 -ലേക്ക് പ്രവേശിച്ചു. പാകിസ്ഥാനിൽ ഇപ്പോൾ ചെറിയ കുപ്പികളിലായി 50 രൂപയുടെയും 100 രൂപയുടെയും 'പെട്രോൾ കുപ്പികൾ' ബ്ലാക്കിൽ വില്പനയ്ക്കെത്തിയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇറാൻ യുദ്ധത്തിന് മധ്യസ്ഥം വഹിച്ച ഇസ്ലാമാബാദിലെ ഹോട്ടൽ, സക്കാർ പണം തന്നില്ലെന്ന് പറഞ്ഞതും വാർത്തയായിരുന്നു. മധ്യസ്ഥ ശ്രമത്തിന് ചെലവായി പണത്തിനായി പാകിസ്ഥാൻ യുഎന്നിനോട് അപേക്ഷിക്കാൻ പോവുകയാണെന്നും ചില വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് സൗദി അറേബ്യയുടെ പണം ലഭിച്ചെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ അറിയിച്ചത്.