'യുദ്ധഭൂമിയിലെ ആധിപത്യമോ' അതോ, 'ഭീമൻ നഷ്ടങ്ങളുടെ കൂമ്പാരമോ'? യുഎസ് രക്ഷാദൗത്യം വിജയമോ പരാജയമോ?

Published : Apr 06, 2026, 06:44 PM IST
After the US Rescue Mission

Synopsis

ഇറാനിൽ അകപ്പെട്ട രണ്ട് എഫ് 15 ഇ പൈലറ്റുമാരെ രക്ഷപ്പെടുത്തിയ ദൗത്യം വലിയ വിജയമായി യുഎസ് ആഘോഷിക്കുമ്പോൾ, തകർന്ന യുഎസ് വിമാനങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ട് ഇറാൻ രംഗത്തെത്തി. ഈ രക്ഷാദൗത്യത്തിന് യുഎസിന് വലിയ വില നൽകേണ്ടി വന്നുവെന്നും ട്രംപ് ഭരണകൂടം പരാജയപ്പെടുകയാണെന്നും സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്.  

 

റാനിൽ അകപ്പെട്ട രണ്ട് എഫ് 15 ഇ പൈലറ്റുമാരെ രക്ഷപ്പെടുത്തിയതിന് പിന്നാലെ തങ്ങളുടെ ധീരമായ രക്ഷാദൗത്യത്തെ കുറിച്ച് യുഎസ് വാചാലരാകുന്നുണ്ടെങ്കിലും ട്രംപ് ഭരണകൂടം ഇറാനിൽ പരാജയപ്പെടുകയാണെന്ന വാദം സമൂഹ മാധ്യമങ്ങളിൽ ശക്തമാകുന്നു. പ്രത്യേകിച്ചും, രക്ഷാദൗത്യത്തിന് ശേഷം ഇറാനിൽ തകർന്ന് കിടക്കുന്ന യുഎസ് വിമാനങ്ങളുടെ ശവപ്പറമ്പ് പോലെ തോന്നിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന പിന്നാലെ. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സാണ് തകർന്ന യുഎസ് വിമാനങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ചത്. രണ്ട് പൈലറ്റുമാരെ തിരികെ കൊണ്ട് വരാനായി യുഎസിന് വലിയ നഷ്ടം സഹിക്കേണ്ടിവന്നെന്ന് സമൂഹ മാധ്യമ ചർച്ചകൾ സജീവമാകുന്നു. രക്ഷാദൗത്യത്തിന്‍റെ വിജയത്തെ കുറിച്ച് ഡോണൾഡ് ട്രംപ് അവകാശവാദങ്ങളുമായി സജീവമായതിന് പിന്നാലെ ഇറാന്‍റെ മറുപടികളുമെത്തി. പൂർണ്ണപരാജയം എന്നായിരുന്നു ആ മറുപടി.

പരിഹാസവുമായി നെറ്റിസെന്‍സ്

വെറും നിലത്ത് നിന്നും വിക്ഷേപിച്ച ഒരു പ്രൊജക്റ്റൈൽ ഉപയോഗിച്ച് തകർത്തത് യുഎസിന്‍റെ അഭിമാനമെന്ന വിശേഷണം പേറുന്ന കോടികൾ വിലയുള്ള നൂതന F-15E സ്ട്രൈക്ക് ഈഗിൾ യുദ്ധവിമാനത്തെ. വിമാനം തകർന്നപ്പോൾ രക്ഷപ്പെട്ട രണ്ട് പൈലറ്റുമാരെയും യുഎസ് രക്ഷപ്പെടുത്തിയിരിക്കുന്നു. പക്ഷേ, അതിനായി യുഎസിനുണ്ടായ നഷ്ടം ഭീമമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ. ആ ഭീകര നഷ്ടമാണ് യുഎസ് പ്രസിഡന്‍റിനെ കൊണ്ട് അസഭ്യം വിളിപ്പിക്കുന്നത് വരെയെത്തിയതെന്ന് നെറ്റിസെന്‍സ് പരിഹസിക്കുന്നു.

ട്രംപിന്‍റെ അവകാശവാദങ്ങൾ

സീൽ ടീം 6 -ന്‍റെ 36 മണിക്കൂർ നീണ്ട കഠിന പരിശ്രമത്തിന് പിന്നാലെയാണ് ഒരു പർവ്വതത്തിന്‍റെ ചരുവിൽ നിന്നും പരിക്കേറ്റ യുഎസ് വ്യോമസേനാംഗത്തെ രക്ഷപ്പെടുത്തിയത്, ഇറാൻ‍റെ മണ്ണിൽ നിന്നും ഒരു പൈലറ്റിനെ രക്ഷപ്പെടുത്തിയത് ചരിത്ര വിജയമായാണ് യുഎസ് ആഘോഷിക്കുന്നത്.

 

 

ഇത് ഇറാൻറെ വ്യോമപാതയിലെ യുഎസ് ആധിപത്യത്തെയാണ് കാണിക്കുന്നതെന്നും നിർണ്ണായക ശക്തി എന്ന നിലയിൽ അമേരിക്കയുടെ തിരിച്ച് വരവാണെന്നും യുഎസ് പക്ഷം ഉയർത്തിക്കാട്ടുന്നു. പിന്നാലെ, " ഒരു അമേരിക്കൻ വാർ ഫൈറ്റേറിനെ പിന്നിൽ ഉപേക്ഷിക്കില്ല." ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യലിൽ എഴുതി. സമാനതകളില്ലാത്ത ധൈര്യം പ്രകടിപ്പിച്ചത് കൊണ്ട് മാത്രമാണ് പ്രാഥമിക ലക്ഷ്യം നേടിയതെന്നും യുഎസ് സൈന്യം കൂട്ടിച്ചേർക്കുന്നു. യുഎസ് മാധ്യമങ്ങളും തങ്ങളുടെ സൈന്യത്തിന്‍റെ അപ്രമാദിത്വമാണ് വിജയിച്ചതെന്ന് കൂട്ടിച്ചേർത്തു.

 

 

രക്ഷാദൗത്യം വിജയമോ പരാജയമോ?

അതേസമയം അറ്റ്ലാന്‍റിക് കൗൺസിൽ പോലുള്ള സംഘടനകളിലെ വിശകലന വിദഗ്ധർ വാദിക്കുന്നത്, യുഎസ് ദൗത്യം വിശാലമായ ഒരു തന്ത്രപരമായ കുഴപ്പത്തെ ചൂണ്ടിക്കാണിക്കുന്നുവെന്നാണ്. ഒപ്പം ആറാം ആഴ്ചയിലേക്ക് നീളുന്ന ഇറാൻ യുദ്ധം, ട്രംപ് ഭരണകൂടത്തിന്‍റെ പ്ലാൻ അനുസരിച്ചല്ല നീങ്ങുന്നതെന്നും. ട്രംപ് വിചാരിച്ചത് പോലെ ഒരു ആഭ്യന്തര ഭരണകൂട തകർച്ച ഇറാനിൽ ഉണ്ടായിട്ടില്ലെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു. യുഎസ് വിമാനങ്ങളെ ഇറാനിയൻ പ്രതിരോധം വിജയകരമായി ലക്ഷ്യം വയ്ക്കുന്നതിനാലാണ് രക്ഷാപ്രവർത്തനം വേണ്ടിവന്നത്.

 

 

രക്ഷാപ്രവർത്തനത്തിനിടെ തകർന്ന് വീണ യുദ്ധ വിമാനങ്ങൾ രക്ഷാപ്രവ‍ർത്തനത്തിന്‍റെ വിജയത്തിന്‍റെ മാറ്റ് കുറച്ചെന്നും ഇവർ വാദിക്കുന്നു. രക്ഷാദൗത്യത്തിനിടെ മരിച്ച സൈനികരെ യുഎസ് മറച്ച് പിടിക്കുന്നതെന്തിനാണെന്ന് ചിലർ ചോദിക്കുന്നു. വിമാനങ്ങൾ ചെളിയിൽ കുടുങ്ങി നശിച്ചെന്ന് പറയുന്നു. എന്നാൽ അത് ചെളിയല്ലെന്നും വെടിയേറ്റ് വീണതാണെന്നും ചിലർ ചിത്ര സഹിതം വാദിക്കുന്നു. ഒപ്പം രക്ഷാദൗത്യത്തിൽ രണ്ട് വിമാനങ്ങളും ഒരു ഹെലികോപ്റ്ററും നശിച്ചെന്നും കൂട്ടിച്ചേർക്കുന്നു. യുദ്ധം ജയിക്കുകയാണെങ്കിൽ പിന്നെ ഇസ്രയേലും യുഎസും എന്തിനാണ് നിരന്തരം കള്ളം പറയുന്നതെന്നായിരുന്നു മറ്റ് ചിലരുടെ സംശയം.

 

 

അതേസമയം യുഎസിൽ ഇറാൻ യുദ്ധത്തിനുള്ള ജനപിന്തുണ കുറയുകയാണെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 58 ശതമാനം അമേരിക്കക്കാരും ഇറാൻ യുദ്ധത്തിനെതിരാണെന്ന് പുതിയ സർവേ ഫലങ്ങൾ പുറത്ത് വന്നു. അമേരിക്കൻ ജീവിതത്തിനും ആഗോള സ്ഥിരതയ്ക്കുമെതിരായ ഒരു വലിയ ചൂതാട്ടമാണ് യുഎസിന്‍റെ ഇറാൻ യുദ്ധത്തെ വിമർശകർ കാണുന്നത്.

യുഎസിന്‍റെ നഷ്ടം

അതേസമയം ഏപ്രിൽ 4,5 തിയതികളിൽ നടന്ന രക്ഷാദൗത്യത്തിൽ യുഎസിന് റഞ്ഞത് രണ്ട് ഹൈടെക് MC-130J കമാൻഡോ II ട്രാൻസ്പോർട്ട് വിമാനങ്ങളെങ്കിലും നഷ്ടപ്പെട്ടു. ഒരു F-15E സ്ട്രൈക്ക് ഈഗിൾ, ഹെലികോപ്റ്ററുകൾ ( MH-6 ലിറ്റിൽ ബേർഡ് ഹെലികോപ്റ്റർ), ഡ്രോണുകൾ (MQ-9 റീപ്പർ ഡ്രോൺ) പോലുള്ള മറ്റ് യുദ്ധോപകരണങ്ങളും നഷ്ടമായി. ഏതാണ്ട് $210 – $310 മില്യൺ ഡോളറോ അതിലും കൂടുതലോ നഷ്ടം യുഎസിന് ഈ ഒരൊറ്റ രക്ഷാദൗത്യത്തിൽ നഷ്ടമായെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകൾ പറയുന്നു. എഫ് 15 ഇയിലെ പൈലറ്റ് രക്ഷപ്പെട്ടെങ്കിലും രക്ഷാപ്രവർത്തനത്തിന് പോയ 13 യുഎസ് സൈനീകർ കൊല്ലപ്പെട്ടു. 300 -ൽ അധികം സൈനീകർക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

 

PREV
Read more Articles on
click me!

Recommended Stories

വേനൽക്കാലത്ത് കാട് കയറാം, വഴി തെറ്റാതെ തന്നെ; പക്ഷേ ശ്രദ്ധവേണം, ചില മുൻകരുതലും
28 കൊല്ലം സർക്കാർ സർവീസിൽ, ശമ്പളം ഇത്രയും കുറവ്, രാജിവയ്ക്കുകയാണെന്ന് ചെന്നൈ ഡോക്ടർ