
യുഎസിലെ അലബാമയില്‍ നിന്നും ആമസോണ്‍ കാടിന്‍റെ വന്യതയിൽ വിഷാദ രോഗത്തിന് ചികിത്സ തേടിയെത്തിയ സഞ്ചാരിക്ക് ദാരുണാന്ത്യം. ബ്രസീലിന്‍റെ അതിർത്തി പ്രദേശമായ പെറുവിലെ ലോറെറ്റോയിൽ പ്രാദേശിക ആത്മീയ ടൂറിസത്തിന്‍റെ ഭാഗമായി നടന്ന ഒരു തദ്ദേശീയ ചടങ്ങിനിടെയാണ് സംഭവം. 41 -കാരനായ ആരോൺ വെയ്ൻ കാസ്ട്രനോവ ചടങ്ങിനിടെ വിളമ്പിയ, കടുത്ത മയക്കമുണ്ടാക്കുന്ന 'അയവാസ്ക' എന്നറിയപ്പെടുന്ന മദ്യം കഴിച്ചു. പിന്നാലെ അദ്ദേഹത്തിന്‍റെ പല ആന്തരീകാവയവങ്ങളും തകരാറിലാവുകയും മരണം സംഭവിക്കുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
ആമസോണിലെ തദ്ദേശീയ ജനത തങ്ങളുടെ പരമ്പരാഗത സംസ്കാരത്തിന്‍റെ ഭാഗമായി ആചാരങ്ങൾക്ക് ഉപയോഗിക്കുന്ന ഒരു ലഹരി മിശ്രിതമാണ് അയവാസ്ക. ഇത് പിന്നീട് ആത്മീ / രോഗ ശാന്തി തേടിയെത്തുന്ന സഞ്ചാരികൾക്ക് വിളമ്പിത്തുടങ്ങി. മനുഷ്യ ശരീരത്തില്‍ ദീർഘകാലത്തേക്ക് മാരകമായ രോഗങ്ങൾക്ക് കാരണമാകുമെന്ന് ഇതിനകം തെളിയിക്കപ്പെട്ടിട്ടുള്ള മദ്യമാണ് അയവാസ്ക. അടുത്ത കാലത്തായി ആത്മീയ ടൂറിസം രംഗത്ത് പ്രശസ്തമായ സാന്താ മരിയ ഡി ഒജെഡ കമ്മ്യൂണിറ്റിയുടെ ഒരു ഹോസ്റ്റലില്‍ വച്ച് നടന്ന ചടങ്ങിനിടെയാണ് ആരോൺ , വിഷാദരോഗ ചികിത്സയുടെ ഭാഗമായി ഈ മദ്യം കഴിച്ചത്.
മദ്യം കഴിക്കുമ്പോൾ താന്‍ ആന്‍റിബയോട്ടിക്കുകൾ കഴിക്കുന്നുണ്ടെന്ന് കാസ്ട്രനോവ സംഘാടകരോട് പറഞ്ഞിരുന്നില്ലെന്ന് ഹോസ്റ്റല്‍ ജീവനക്കാരന്‍ സംഭവത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിലാണ് അയവാസ്ക ഇത്രയേറെ പ്രശസ്തമായത്. വിഷാദ രോഗത്തെ മറിക്കടക്കാന്‍ യുഎസ് സഞ്ചാരികൾ അയവാസ്ക കഴിച്ച് തുടങ്ങിയതോടെ പെറുവില്‍ വിനോദ സഞ്ചാര മേഖല കേന്ദ്രീകരിച്ച്. ഈ മദ്യത്തിന്‍റെ പ്രചാരമേറി. ഇതിനിടെ അമ്മ ഡയാന രാജകുമാരിയുടെ മരണാനന്തരം വിഷാദ രോഗത്തിൽ നിന്നും രക്ഷപ്പെടാന്‍ അയവാസ്ക കഴിച്ചിട്ടുണ്ടെന്ന ഹാരിയുടെ വെളിപ്പെടുത്തല്‍ മദ്യത്തിന്‍റെ വിപണി വീണ്ടും ഉയര്‍ത്തി. എന്നാല്‍, ഇത് നിരവധി സഞ്ചാരികളുടെ മരണത്തിന് കാരണമായി. അയവാസ്ക പോലുള്ള പരമ്പരാഗത ഹാലുസിനോജനുകൾ കഴിക്കുന്നതിനെതിരെ പെറുവിലെ യുഎസ് എംബസി അമേരിക്കൻ വിനോദ സഞ്ചാരികൾക്ക് വ്യക്തമായ മുന്നറിയിപ്പ് നൽകുന്നിടം വരെയെത്തി കാര്യങ്ങൾ.
ഡൈമെഥൈൽട്രിപ്റ്റാമൈൻ (DMT) അടങ്ങിയ ഒരു സൈക്കോ ആക്റ്റീവ് പദാർത്ഥമാണ്, അയവാസ്ക. ഇത് ശക്തമായ ഹാലുസിനോജനാണ്. അമേരിക്കയിലും മറ്റ് പല രാജ്യങ്ങളിലും ഈ ലഹരി നിയമവിരുദ്ധമാണെന്ന് യുഎസ് എംബസിയുടെ വെബ്‌സൈറ്റിൽ പറയുന്നു. അതേസമയം ലോറെറ്റോയിലെ വിനോദ സഞ്ചാര മേഖലയില്‍ ഒരു ഷാമന്‍റെ (പുരോഹിതന്‍) നേതൃത്വത്തില്‍ തദ്ദേശീയമായ അയവാസ്ക വിളമ്പുന്ന നിരവധി വിശ്രമ കേന്ദ്രങ്ങളുണ്ട്. ഇന്നും യുഎസ് സഞ്ചാരികൾ വിഷാദരോഗത്തിന് ചികിത്സ തേടി, അയവാസ്ക.കുടിക്കാനായി ഇവിടെത്തുന്നു. കഴിഞ്ഞ വര്‍ഷം ഒരു ബ്രിട്ടീഷ് യുവതി ബൊളീവിയയില്‍ വച്ച് സമാനമായ ഒരു ലഹരി വസ്തു ഉപയോഗിച്ച് മരിച്ചിരുന്നു.