
അന്തരീക്ഷ താപനില കൂടിയാലും കുറഞ്ഞാലം എസി ഇടാതെ കാറോടിക്കാൻ പലർക്കും മടിയാണ്. കാറാകുമ്പോൾ അല്പം എസിയൊക്കെ വേണ്ടേയെന്നാണ് നിലപാട്. എന്നാൽ ഇത് സ്വന്തം കാര്യത്തിൽ മാത്രമാണ്. തങ്ങളുടെ വളർത്ത് മൃഗങ്ങളോട് പോലും ആ കരുതൽ പലർക്കുമില്ല. അത്തരമൊരു സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ ഉടമയ്ക്കെതിരെ രൂക്ഷമായ പ്രത്രികരണവുമായി സമൂഹ മാധ്യമ ഉപയോക്താക്കൾ രംഗത്തെത്തി.
ഗുവാഹത്തിയിലെ ഡിസ്പൂർ പ്രദേശത്താണ് സംഭവം നടന്നത്. മണിക്കൂറുകളോളം തുറസായ സ്ഥലത്ത് നിർത്തിയിട്ട കാറിൽ, പുറത്ത് കടക്കാനാകാതെ വലഞ്ഞ ഒരു വളർത്ത് നായയെ നാട്ടുകാർ രക്ഷിക്കുന്നതായിരുന്നു വീഡിയോ. പൊതു സ്ഥലത്ത് സൂര്യന് താഴെ ഒരു താണൽ പോലുമില്ലാത്തിടത്ത് രാവിലെ മുതൽ നായയെ അടച്ചിട്ട കാറിനുള്ളിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. കനത്ത ചൂടിൽ ഒരു പകൽ മഴുവനും കാറിനുള്ളിൽ കിടന്ന നായ അവശനായി. രക്ഷപ്പെടാനുള്ള പഴുത് നോക്കി കാറിനുള്ളിൽ അസ്വസ്ഥനാകുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. വായുസഞ്ചാരമില്ലാതെ കനത്ത ചൂടിൽ കിടന്ന നായ ക്ഷീണിതനും അസ്വസ്ഥതനുമായിരുന്നു. നായയുടെ നിസഹായാവസ്ഥ തിരിച്ചറിഞ്ഞ ചില അതിന് പുറത്തെടുക്കാൻ ശ്രമം നടത്തി. പിന്നാലെ കാറിന് ചുറ്റും നാട്ടുകാർ തടിച്ച് ചൂടി.
മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ഉച്ചയ്ക്ക് 1.30 ഓടെ നാട്ടുകാർ നായയെ കാറിന് പുറത്തെത്തിച്ചു. അയൽവാസികളും നാട്ടുകാരും മൃഗസംരക്ഷണ പ്രവർത്തകരും പോലീസും ചേർന്നാണ് നായയെ രക്ഷപ്പെടുത്തിയത്. പിന്നാലെ നായയെ ഒരു മൃഗക്ഷേമ സംഘടനയ്ക്ക് കൈമാറി. അവർ അവന് മതിയായ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കി. ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ ഉത്തരവാദിത്തമുള്ള വളർത്തുമൃഗ ഉടമസ്ഥതയെക്കുറിച്ചുള്ള ചർച്ചയ്ക്ക് തുടക്കം കുറിച്ചു. പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾക്കുള്ളിൽ, പ്രത്യേകിച്ച് ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയിൽ, വളർത്തുമൃഗങ്ങളെ അടച്ചിടുന്നതിന്‍റെ അപകടങ്ങളെക്കുറിച്ച് മൃഗസംരക്ഷകർ ചൂണ്ടിക്കാണിച്ചു. വാഹനം തണലിലിരുന്നാലും ജനാലകൾ ഭാഗികമായി തുറന്നിട്ടാൽ പോലും, പാർക്ക് ചെയ്‌തിരിക്കുന്ന കാറിനുള്ളിലെ താപനില മിനിറ്റുകൾക്കുള്ളിൽ അതിവേഗം ഉയരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. അത്തരം അവസ്ഥകൾ മൃഗങ്ങളിൽ കടുത്ത നിർജ്ജലീകരണം, ഹീറ്റ് സ്ട്രോക്ക്, എന്തിന് മരണത്തിന് വരെ കാരണമാകാമെന്ന് ചിലർ ചൂണ്ടിക്കാട്ടി. വീഡിയോയ്ക്ക് താഴെ ചിലർ ഉടമകളെയും ഇത് പോലെ പൂട്ടിയിട്ടാലെ പഠിക്കൂവെന്ന് കുറിച്ചു.