പ്രമുഖ ഐടി കമ്പനി ഡയറക്ടറായ രമേഷ് എൻ എൻ, കാനഡയിലെ കരിയർ ഉപേക്ഷിച്ച് മാതാപിതാക്കൾക്കൊപ്പം ജീവിക്കാൻ ഇന്ത്യയിലേക്ക് മടങ്ങിയതിനെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് വൈറലായി. പ്രവാസം അവസാനിപ്പിച്ച് ആറ് വർഷത്തിന് ശേഷം, ബെംഗളൂരുവിലെ ഐടി മേഖലയിൽ പുതിയ അവസരങ്ങൾ കണ്ടെത്തിയതും കുടുംബത്തോടൊപ്പമുള്ള ജീവിതം നൽകിയ സംതൃപ്തിയും അദ്ദേഹം ലിങ്ക്ഡ്ഇനിൽ വിശദീകരിക്കുന്നു.
വീഡിയോ കോളുകളിലൂടെ മാത്രം കണ്ടിരുന്ന കുടുംബത്തെ നേരിട്ടു കാണാനും, മാതാപിതാക്കൾക്കൊപ്പം സമയം പങ്കിടാനും കാനഡയിലെ കരിയർ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയതിനെക്കുറിച്ച് പ്രമുഖ ഐടി കമ്പനി ഡയറക്ടറായ രമേഷ് എൻ എൻ പങ്കുവെച്ച കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി. പ്രവാസം അവസാനിപ്പിച്ച് ബെംഗളൂരുവിൽ തിരിച്ചെത്തി ആറ് വർഷം പിന്നിടുമ്പോൾ, ഈ തീരുമാനം തന്‍റെ ജീവിതത്തെയും കരിയറിനെയും എത്രത്തോളം പോസിറ്റീവായി സ്വാധീനിച്ചുവെന്ന് അദ്ദേഹം ലിങ്ക്ഡ്ഇനിൽ വ്യക്തമാക്കുന്നു.
കാഴ്ചപ്പാടുകളെ മാറ്റുന്നവർ
"വീഡിയോ കോളുകൾക്ക് പകരമാകില്ല നേരിട്ടുള്ള സാന്നിധ്യം, വിദേശത്തുള്ള നമ്മളിൽ പലരും മനസ്സിൽ അനുഭവിക്കുന്ന വലിയൊരു ആശയക്കുഴപ്പത്തിനൊടുവിലാണ് ഞാൻ കാനഡയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ചത്," രമേഷ് കുറിക്കുന്നു. സൗകര്യങ്ങളും ബന്ധങ്ങളും, പ്രവചനീയമായ ജീവിതവും ഉത്തരവാദിത്തങ്ങളും തമ്മിലുള്ള വലിയൊരു തെരഞ്ഞെടുപ്പായിരുന്നു അത്. "മാതാപിതാക്കൾക്കൊപ്പം നേരിട്ടുണ്ടാകുക, വീഡിയോ കോളുകളിൽ മാത്രം ഒതുങ്ങാതെ അവരുടെ ദൈനംദിന കാര്യങ്ങളിൽ പങ്കാളിയാകുക, സ്വന്തം വേരുകളിലേക്ക് തിരിച്ചെത്തിയെന്ന ആ തോന്നൽ ഉണ്ടാകുക - ഇതൊക്കെ നിങ്ങൾ പ്രതീക്ഷിക്കാത്ത വിധത്തിൽ നിങ്ങളുടെ കാഴ്ചപ്പാടുകളെ മാറ്റും," അദ്ദേഹം കൂട്ടിച്ചേർത്തു.
പുതിയ കരിയറിന് ബെംഗളൂരു
മടങ്ങിവരവ് തൊഴിൽമേഖലയിൽ ഒരു തിരിച്ചടിയാകുമോ എന്ന ഭയമുണ്ടായിരുന്നെങ്കിലും ബെംഗളൂരുവിലെ ഐടി മേഖല അത് തിരുത്തിക്കുറിച്ചതായി അദ്ദേഹം പറയുന്നു. ബെംഗളൂരുവിലെ അതിവേഗം വളരുന്ന സാങ്കേതിക ആവാസവ്യവസ്ഥയും വിപണിയിലെ പുതിയ അവസരങ്ങളും കരിയറിന് വലിയൊരു ഊർജ്ജമാണ് നൽകിയത്. അടിസ്ഥാന സൗകര്യങ്ങളിലെ പരിമിതികളും ജീവിതശൈലിയിലെ മാറ്റങ്ങളും തുടക്കത്തിൽ വെല്ലുവിളിയായെങ്കിലും, കുടുംബത്തോടൊപ്പം ചെലവഴിക്കാൻ കഴിയുന്ന സമയം ഇവയെയെല്ലാം മറികടക്കാൻ സഹായിച്ചതായി അദ്ദേഹം വ്യക്തമാക്കുന്നു. വിജയം എന്നത് നിങ്ങൾ ലോകത്തിന്‍റെ ഏത് ഭാഗത്താണ് എന്നതിനെ മാത്രം ആശ്രയിച്ചുള്ളതല്ലയെന്നും രമേഷ് കുറിച്ചു.
രമേഷിന്‍റെ കുറിപ്പ് പുറത്തുവന്നതോടെ വിദേശ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയെത്തിയ നിരവധി പ്രവാസികളാണ് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയത്. "2015-ലാണ് ഞാൻ യുഎസ്എയിൽ നിന്ന് മടങ്ങിയത്. ആദ്യത്തെ ഒരു വർഷം അവിടുത്തെ സൗകര്യങ്ങളുമായി താരതമ്യം ചെയ്ത് ബുദ്ധിമുട്ടിയെങ്കിലും, മാതാപിതാക്കൾക്കൊപ്പം ലഭിച്ച ആ സമയത്തിന് പകരം വെക്കാൻ ലോകത്ത് മറ്റൊന്നിനുമാകില്ല." എന്നാണ് ഒരാൾ കുറിച്ചത്. "ഏതൊരു പ്രവാസിയും ജീവിതത്തിൽ ഒരിക്കലെങ്കിലും അഭിമുഖീകരിക്കുന്ന ഈ ഘട്ടത്തിൽ ധീരമായ തീരുമാനം എടുത്തതിന് അഭിനന്ദനങ്ങൾ." എന്നായിരുന്നു മറ്റൊരു കുറിപ്പ്.


