ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് ചെവിയിൽ വിഷം ഒഴിച്ച്; കൊലപാതക രീതി പഠിച്ചത് യൂട്യൂബിൽ നിന്ന്

Published : Aug 08, 2025, 10:31 AM IST
dead body

Synopsis

സ്ഥിരം മദ്യപാനിയായ ഭര്‍ത്താവ്, ഭാര്യയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഇതോടെയാണ് കാമുകന്‍റെ സഹായത്തോടെ ഇവര്‍ കൊലപാതകം ആസൂത്രണം ചെയ്തത്. 

 

തെലുങ്കാന സ്വദേശിയായ സ്ത്രീ കാമുകന്‍റെയും അയാളുടെ സുഹൃത്തിന്‍റെയും സഹായത്തോടെ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി. വളരെയധികം ആസൂത്രണം ചെയ്തു നടപ്പിലാക്കിയ കൃത്യത്തിൽ, കൊലയാളികൾ കൊലപാതക രീതി പഠിച്ചത് യൂട്യൂബിൽ നിന്നാണെന്ന് ഞെട്ടിപ്പിക്കുന്ന വാർത്തയും ഇതോടൊപ്പം പുറത്തു വന്നു. ഭർത്താവിന്‍റെ ചെവിയിൽ വിഷം ഒഴിച്ചാണ് ഇവർ ഈ ക്രൂരകൃത്യം നടപ്പിലാക്കിയത്. ശുചീകരണ തൊഴിലാളിയായ സമ്പത്ത് എന്ന വ്യക്തിയാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവത്തിൽ സമ്പത്തിന്‍റെ ഭാര്യ രമാദേവിയെയും മറ്റ് രണ്ട് പ്രതികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

മദ്യപാനത്തിന് അടിമയായിരുന്ന സമ്പത്ത് മദ്യപിച്ച് ഭാര്യയെ ഉപദ്രവിക്കുന്നത് പതിവായിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. സമ്പത്തിനും രമാദേവിക്കും രണ്ട് കുട്ടികളാണ് ഉള്ളത്. രമാദേവി ഒരു ചായക്കടയിൽ ജോലി ചെയ്തായിരുന്നു കുടുംബം നോക്കിയിരുന്നത്. ഇവിടെ വച്ചാണ് ഇവർ 50 -കാരനായ കരൺ രാജയ്യയെ പരിചയപ്പെടുന്നതും ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നതും.

പോലീസ് അന്വേഷണത്തിൽ ഭർത്താവിനെ ഒഴിവാക്കാൻ രമാദേവി വളരെയധികം ആഗ്രഹിച്ചിരുന്നതായി കണ്ടെത്തി. ഇതിനായി യൂട്യൂബിൽ തെരഞ്ഞപ്പോൾ, കീടനാശിനി ചെവിയിൽ ഒഴിച്ച് ഒരാളെ കൊല്ലുന്ന രീതി വിശദീകരിക്കുന്ന ഒരു വീഡിയോ ഇവർ കണ്ടെത്തിയെന്നും പോലീസ് പറയുന്നു. തുടർന്ന് രമാദേവി കാമുകനായ രാജയ്യയോട് തന്‍റെ പദ്ധതി വിശദീകരിച്ചു. ശേഷം ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

രമാദേവിയുടെ നിർദ്ദേശ പ്രകാരം രാജയ്യ തന്‍റെ ഒരു സുഹൃത്തിനോടൊപ്പം സമ്പത്തിന് മദ്യം മല്‍കി ബോധരഹിതനാക്കി. പിന്നീട് ഇയാളുടെ ചെവിയിൽ കീടനാശിനി ഒഴിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ സമ്പത്ത് മരിച്ചതായി റിപ്പോര്‍ട്ടുകൾ പറയുന്നു. കൊലപാതകം ചെയ്തതിന് തൊട്ടടുത്ത ദിവസം ഭർത്താവിനെ കാണാനില്ലെന്ന് രമാദേവി പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി. ഓഗസ്റ്റ് 1 -ന് സമ്പത്തിന്‍റെ മൃതദേഹം പോലീസ് കണ്ടെത്തി. എന്നാൽ, മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യരുതെന്ന് രമാദേവി പോലീസിനോട് ആവശ്യപ്പെട്ടു.

അതേസമയം രമാദേവിയുടെയും സമ്പത്തിന്‍റെയും മകൻ അച്ഛന്‍റെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് രംഗത്തെത്തി. ഇതോടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം ചെയ്യരുതെന്ന് രമാദേവി ആവശ്യപ്പെട്ടതും പോലീസിന് സംശയം ഉണ്ടാക്കിയിരുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി കോൾ റെക്കോർഡുകളും, സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. ഇതോടെ മൂന്ന് പേരിലേക്കായി അന്വേഷണം ചുരുങ്ങി. രമാദേവിയെയും കാമുകനെയും സുഹൃത്ത് ശ്രീനിവാസിനെയും ചോദ്യം ചെയ്തപ്പോൾ മൂവരും കുറ്റം സമ്മതിച്ചെന്നും പോലീസ് പറയുന്നു. മൂന്നുപേരും ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

 

PREV
Read more Articles on
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്