
മഹാരാഷ്ട്രയിലെ നന്ദേഡിൽ നിന്നുള്ള 21 -കാരിയായ ഒരു യുവതിയുടെ വിദ്യാഭ്യാസത്തോടുള്ള നിശ്ചയദാർഢ്യം ഇപ്പോൾ വലിയ വാർത്തയായിരിക്കുകയാണ്. വെറും 10 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൈകളിലേന്തിയാണ് ഈ യുവതി തന്‍റെ പന്ത്രണ്ടാം ക്ലാസ് (HSC) ബോർഡ് പരീക്ഷ എഴുതാനെത്തിയത്.
ഫെബ്രുവരി 10-നാണ് മഹാരാഷ്ട്രയിൽ ഹയർ സെക്കൻഡറി സർട്ടിഫിക്കറ്റ് പരീക്ഷകൾ ആരംഭിച്ചത്. ബസവേശ്വർ കോളേജിലെ വിദ്യാർത്ഥിനിയാണ് 21-കാരിയായ ശീതൽ ചന്ദ്രകാന്ത് ചിത്തെ, ഫെബ്രുവരി 18 ബുധനാഴ്ച നടന്ന പൊളിറ്റിക്കൽ സയൻസ് പരീക്ഷയ്ക്കാണ് 10 ദിവസം പ്രായമുള്ള കുഞ്ഞുമായി യുവതി എത്തിയത്. പിടിഐ റിപ്പോർട്ട് ചെയ്തതനുസരിച്ച്, നന്ദേഡിലെ പീപ്പിൾസ് കോളേജിലാണ് ഈ സംഭവം നടന്നത്. യുവതിയുടെ അവസ്ഥ മനസ്സിലാക്കിയ കോളേജ് അധികൃതർ, പരീക്ഷാ കേന്ദ്രത്തിൽ തന്നെ അവർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കി നൽകി. പരീക്ഷാ സമയത്ത് കുഞ്ഞിനെ പരിചരിക്കാനും അമ്മയ്ക്ക് സമാധാനമായി പരീക്ഷ എഴുതാനും ആവശ്യമായ ക്രമീകരണങ്ങളും അധികൃതർ ചെയ്തുകൊടുത്തു. പരീക്ഷാ ഹാളിൽ തന്നെ കുഞ്ഞിനെ കിടത്താൻ ഒരു തൊട്ടിലും അമ്മയ്ക്കായി 'മാതൃസ്നേഹ കക്ഷ' എന്ന പേരിൽ പ്രത്യേക മുറിയും സജ്ജീകരിച്ചു.
പ്രസവം കഴിഞ്ഞ് വെറും രണ്ട് ദിവസത്തിന് ശേഷം, ഫെബ്രുവരി 10-ന് നടന്ന ഇംഗ്ലീഷ് പരീക്ഷയ്ക്കും ശീതൽ ഹാജരായിരുന്നു. അന്ന് സഹോദരിയായിരുന്നു കുഞ്ഞിനെ നോക്കാൻ ഒപ്പമുണ്ടായിരുന്നത്. ഭർത്താവ് പകൽ സമയത്ത് ജോലിക്ക് പോകുന്നതിനാലും വീട്ടിൽ മറ്റാരും ഇല്ലാത്തതിനാലും കുഞ്ഞിനെ തനിച്ചാക്കി വരാൻ ശീതലിന് സാധിക്കില്ല. ഈ സാഹചര്യത്തിലാണ് കുഞ്ഞിനെ കൂടെക്കൂട്ടാൻ അവൾ തീരുമാനിച്ചത്. കുഞ്ഞിനെ മാറോട് ചേർത്ത് പരീക്ഷ എഴുതുന്ന ശീതലിന്‍റെ ചിത്രം ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി.