
പുരുഷന്മാരെ ബാധിക്കുന്ന അർബുദമാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പ്രോസ്റ്റേറ്റിൽ ആരംഭിക്കുന്ന കോശങ്ങളുടെ വളർച്ചയാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. ബീജം (semen) ഉൽപ്പാദിപ്പിക്കാൻ സഹായിക്കുന്ന ഒരു ചെറിയ ഗ്രന്ഥിയാണ് പ്രോസ്റ്റേറ്റ്. ഇത് പുരുഷ പ്രത്യുത്പാദന വ്യവസ്ഥയുടെ ഭാഗമാണ്. പ്രോസ്റ്റേറ്റിൽ ആരംഭിക്കുന്ന കോശങ്ങളുടെ വളർച്ചയാണ് പ്രോസ്റ്റേറ്റ് ക്യാൻസർ.
ഇന്ത്യയിൽ പുരുഷന്മാരെ ബാധിക്കുന്ന ഏറ്റവും സാധാരണമായ പത്ത് ക്യാൻസറുകളിൽ രണ്ടാമത്തേതാണ് പ്രോസ്റ്റേറ്റ് ക്യാൻസർ. പുരുഷന്മാരുടെ പ്രത്യുൽപാദന വ്യവസ്ഥയുടെ ഭാഗമായ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിലെ കോശങ്ങളിലാണ് ഈ തരം ക്യാൻസർ ഉണ്ടാകുന്നത്. വളരെ സാവധാനം വളരുന്ന ഒരു ട്യൂമർ ആയതിനാൽ, രോഗം മൂർച്ഛിക്കുന്നത് വരെ പലരും തങ്ങൾക്ക് ഈ രോഗമുണ്ടെന്ന് തിരിച്ചറിയാറില്ല.
കൃത്യമായ പരിശോധനയിലൂടെയും നേരത്തെയുള്ള രോഗനിർണയത്തിലൂടെയും ക്യാൻസർ പടരുന്നത് തടയാനും ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനും സാധിക്കും. എന്നാൽ ചില തെറ്റിദ്ധാരണകൾ പല പുരുഷന്മാരെയും വൈദ്യസഹായം തേടുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നതായി ഹൈദരാബാദിലെ കിംസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് യൂറോളജിസ്റ്റും കിഡ്‌നി ട്രാൻസ്‌പ്ലാന്റ് വിദഗ്ധനുമായ ഡോ. നീൽ ത്രിവേദി പറയുന്നു.
പ്രോസ്റ്റേറ്റ് ക്യാൻസറുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ മൂന്ന് തെറ്റിദ്ധാരണകളെക്കുറിച്ചാണ് ഇനി പറയുന്നത്. ആദ്യത്തേത് പ്രോസ്റ്റേറ്റ് ക്യാൻസർ വളരെ പ്രായമായവരെ മാത്രം ബാധിക്കുന്ന ക്യാൻസറാണെന്നാണ് പലരും കരുതുന്നത്. പ്രായവും ജനിതക ഘടകങ്ങളും പ്രധാനപ്പെട്ട അപകടസാധ്യതകളാണെങ്കിലും, പ്രോസ്റ്റേറ്റ് ക്യാൻസർ പ്രായമായവരിലോ കുടുംബത്തിൽ രോഗചരിത്രമുള്ളവരിലോ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. 50 വയസ്സിനു ശേഷമാണ് ഇതിനുള്ള സാധ്യത വർധിക്കുന്നതെങ്കിലും നഗരപ്രദേശങ്ങളിലും മെട്രോപൊളിറ്റൻ മേഖലകളിലും 40 നും 50 നും ഇടയിലുള്ളവരിൽ പ്രോസ്റ്റേറ്റ് ക്യാൻസർ കൂടുതലായി കണ്ടുവരുന്നു.
പ്രോസ്റ്റേറ്റ് ക്യാൻസർ പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ വളരെ സാവധാനം വളരുന്നതും രോഗലക്ഷണങ്ങൾ പ്രകടമാക്കാത്തതുമാണ്. രോഗം നേരത്തേ കണ്ടെത്തുന്നതിനും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കുന്നതിനും 45 വയസ്സ് മുതൽ കൃത്യമായ പരിശോധനകൾ (സ്ക്രീനിംഗ്) നടത്തേണ്ടത് പ്രധാനമാണ്.
രണ്ടാമത്തെ കാര്യം ഇന്ത്യയിൽ പ്രോസ്റ്റേറ്റ് ക്യാൻസർ അപൂർവമായി കാണുന്ന ഒന്നാണെന്ന് പലരും കരുതുന്നു. എന്നാൽ ഇന്ത്യയിൽ പ്രോസ്റ്റേറ്റ് ക്യാൻസർ രോഗികളുടെ എണ്ണം കൂടുതലാണ്. രോഗബാധിതരുടെ എണ്ണത്തിൽ ഉണ്ടാകുന്ന നിരന്തരമായ വർദ്ധനവ് ഇതിന് തെളിവാണ്. ജീവിതശൈലിയിലുള്ള മാറ്റങ്ങളും രോഗനിർണ്ണയ സൗകര്യങ്ങൾ കൂടുതൽ ലഭ്യമായതും ഇതിന് കാരണമായിരിക്കാം എന്ന് കരുതപ്പെടുന്നു. പൊതുജനങ്ങളിൽ കൂടുതൽ അവബോധം വളർത്തേണ്ടതും, രോഗനിർണ്ണയത്തിനും ചികിത്സയ്ക്കുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), റോബോട്ടിക്സ് തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് രോഗം നേരത്തേ കണ്ടെത്തേണ്ടതും അനിവാര്യമാണ്.
മൂന്നാമത്തെ കാര്യം പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സ വേദനാജനകമാണെന്ന് പലരും കരുതുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സകൾ വളരെ കുറഞ്ഞ വേദനയുള്ളതും രോഗികൾക്ക് കൂടുതൽ സൗകര്യപ്രദവുമാണ്. TULSA-PRO പോലുള്ള, ശസ്ത്രക്രിയയോ വലിയ മുറിവുകളോ ആവശ്യമില്ലാത്ത (minimally invasive) ചികിത്സാ രീതികൾ ഡോക്ടർമാർക്കും രോഗികൾക്കും ഒരുപോലെ പുതിയ പ്രതീക്ഷ നൽകുന്നു. വളരെ കുറഞ്ഞ വേദനയും പാർശ്വഫലങ്ങളും മാത്രം അനുഭവപ്പെടുന്നതിനാൽ ഭൂരിഭാഗം രോഗികൾക്കും ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ സാധിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam