
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നത് വളരെ ഗൗരവമുള്ളൊരു അവസ്ഥ തന്നെയാണ്. എത്രയോ ജീവനുകള്‍ ഇത്തരത്തില്‍ പൊലിഞ്ഞുപോയിട്ടുള്ളതാണ്. പലപ്പോഴും അശ്രദ്ധ തന്നെയാണ് ഇങ്ങനെയുള്ള അപകടങ്ങളിലേക്ക് നമ്മെ നയിക്കുന്നത്.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി അത് ശ്വസനപ്രക്രിയയെ ബാധിച്ചുകഴിഞ്ഞാലാണ് ഏറ്റവും അപകടം. രോഗിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന അവസ്ഥ.
ഇപ്പോഴിതാ ഇതുപോലുള്ളൊരു സംഭവത്തെ കുറിച്ചുള്ള കേസ് സ്റ്റഡി വളരെയധികം ചര്‍ച്ച ചെയ്യപ്പെടുകയാണ്. യഥാര്‍ത്ഥത്തില്‍ ഈ സംഭവം നടക്കുന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. എന്നാല്‍ 'ക്ലിനിക്കല്‍ ഗ്യാസ്ട്രോഎൻട്രോളജി ആന്‍റ് ഹെപ്പറ്റോളജി' എന്ന പ്രസിദ്ധീകരണത്തില്‍ കേസ് സ്റ്റഡി വന്നതോടെയാണ് സംഭവം ഏവരും അറിയുന്നത്.
ഛർദ്ദിയെയും ശ്വാസതടസത്തെയും തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച സിംഗപ്പൂര്‍ സ്വദേശിയായ അമ്പത്തിയഞ്ചുകാരന്‍റെ തൊണ്ടയില്‍ നിന്ന് കണ്ടെടുത്തത് എന്താണെന്നതാണ് ഈ കേസ് സ്റ്റഡിയിലെ ഏറ്റവും കൗതുകമുണ്ടാക്കുന്ന സംഗതി. അത്താഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ എന്തോ കുടങ്ങി എന്നാണ് രോഗിയുടെ കൂടെയുള്ളവര്‍ അറിയിച്ചത്. ശ്വാസതടസവും ഛര്‍ദ്ദിയും ആയിരുന്നു രോഗിയില്‍ പ്രകടമായിരുന്ന പ്രശ്നങ്ങള്‍.
ഡോക്ടര്‍മാര്‍ സ്കാൻ ചെയ്ത് നോക്കിയപ്പോള്‍ തൊണ്ടയില്‍ എന്തോ കനമുള്ള വസ്തു കുടുങ്ങിയിരിക്കുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ എൻഡോസ്കോപ്പി ചെയ്യുകയായിരുന്നു. ഇതിലെ ക്യാമറയിലാണ് തൊണ്ടയില്‍ എന്താണ് കുടുങ്ങിയതെന്ന് കണ്ടെത്തിയത്.
അത്താഴത്തിന് ഇദ്ദേഹം ഒരു റെസ്റ്റോറന്‍റില്‍ നിന്ന് കഴിച്ച നീരാളിയാണ് തൊണ്ടയടച്ച് കുടുങ്ങിപ്പോയതത്രേ. അറിയപ്പെടുന്ന സീഫുഡ് വിഭവമാണ് നീരാളി. പുറംരാജ്യങ്ങളില്‍ പലയിടങ്ങളിലും അത് വ്യാപകമായി ഭക്ഷണാവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവരുന്നതാണ്.
അബദ്ധത്തില്‍ ഇത് ഒന്നിച്ച് കഴിച്ചതോടെ ഇദ്ദേഹത്തിന്‍റെ തൊണ്ടയില്‍ കുടുങ്ങിയതാണത്രേ. ഭക്ഷണം തൊണ്ടയില്‍ കുരുങ്ങിയാല്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ശ്വാസതടസം നേരിട്ടാണ് മരണം സംഭവിക്കുന്നത്. അതിനാല്‍ തന്നെ ഇത്തരം സംഭവങ്ങളില്‍ നിന്ന് അറിവുള്‍ക്കൊണ്ട് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നതാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. കേസ് സ്റ്റഡിക്കൊപ്പമുള്ള ഫോട്ടോകളും വളരെയധികം പങ്കുവയ്ക്കപ്പെടുന്നുണ്ട്.
Also Read:- ഡൗണ്‍ സിൻഡ്രോം ബാധിച്ച യുവാവിനും യുവതിക്കും മാംഗല്യം; ഇതൊരു ഉത്തമ മാതൃക
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam