
മലപ്പുറത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ച വാർത്ത നാം കേട്ടതാണ്. പള്ളിക്കര തെക്കുമുറി സ്വദേശി മഹറൂഫിൻറെ മകൻ അസ്‌ലം നൂഹാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന കുട്ടി കല്ലും മണ്ണും വായിൽ ഇടുകയായിരുന്നു.
കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണമോ മറ്റ് വസ്തുക്കളോ കുടുങ്ങിയാൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്നതിനെ കുറിച്ച് മിക്ക രക്ഷിതാക്കൾക്കും അറിയില്ല. ഭക്ഷണപദാർത്ഥങ്ങൾ അല്ലാതെ മറ്റ് എന്തെങ്കിലും വായിലിട്ടാലും കുട്ടികൾക്ക് ശ്വാസതടസമുണ്ടാകാൻ സാധ്യത കൂടുതലാണ്. ചെറിയ കുട്ടികളിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങാനുള്ള സാധ്യത വളരെയധികമാണ്. ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാത്തതിനാലാണ് ഇത്തരത്തിൽ അപകടങ്ങൾ കൂടുതലായും സംഭവിക്കുന്നത്.
കുട്ടികളുടെ തൊണ്ടയിൽ ഭക്ഷണമോ മറ്റ് വസ്തുക്കളോ കുടുങ്ങിയാൽ ചെയ്യേണ്ടത്?
അഞ്ച് വയസിന് താഴേയുള്ള കുട്ടികൾക്ക് ചെറിയ കളിപ്പാട്ടങ്ങൾ നൽകാതിരിക്കുക. കുട്ടികൾ കളിക്കുമ്പോൾ എപ്പോഴും നമ്മളും കൂടെയിരിക്കുക. കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്ന സമയത്ത് പച്ചക്കറികളാണ് കൊടുക്കുന്നതെങ്കിൽ ക്യാരറ്റ് അല്ലെങ്കിൽ വെള്ളരിക്ക പോലുള്ള ഭക്ഷണങ്ങൾ ആണെങ്കിൽ ചെറിയ കഷ്ണങ്ങളായി മുറിച്ച് കൊടുക്കാൻ ശ്രമിക്കുക. അപ്പോൾ കുട്ടികൾക്ക് കഴിക്കാൻ എളുപ്പമായിരിക്കും. അതൊടൊപ്പം എളുപ്പം ദഹിക്കുകയും ചെയ്യും.
ചെറിയ കുട്ടികൾക്ക് പോപ്പ് കോൺ കൊടുക്കരുത്. കാരണം, അത് തൊണ്ടയിൽ കുടുങ്ങാനുള്ള സാധ്യത കൂടുതലാണ്. ബട്ടൺ, ബാറ്ററി പോലുള്ള വസ്തുക്കൾ അലക്ഷ്യമായി വീടുകളിൽ ഇടാതിരിക്കാൻ ശ്രമിക്കുക. കാരണം, ഇത്തരം സാധനങ്ങൾ തൊണ്ടയിൽ പോയാൽ കുട്ടികൾക്ക് ശ്വാസതടസം ഉണ്ടാവുകയും മരണവെപ്രാളം കാണിക്കുകയും ചെയ്യാം.
ആ സമയത്ത് കുട്ടിയോട് ഉടനെ തന്നെ ചുമയ്ക്കാൻ പറയുക. ചുമയ്ക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങിയിരിക്കുന്ന സാധനം പുറത്ത് വരുന്നതിന് സഹായിക്കും. കുട്ടിയ്ക്ക് ചുമയ്ക്കാൻ സാധിച്ചില്ലെങ്കിൽ നിൽക്കാൻ പറ്റുന്ന കുട്ടിയാണെങ്കിൽ കുട്ടിയുടെ പുറക് വശത്ത് പോയി നിന്ന് മുഷ്ടി ചുരുട്ടി കുഞ്ഞിന്റെ പൊക്കിളിന് ഭാഗത്തേയ്ക്ക് വയ്ക്കുക മറ്റേ കെെ കൊണ്ട് ആ കെെ കവർ ചെയ്ത് ഇംഗ്ലീഷിൽ ജെ എന്ന അക്ഷരം തിരിച്ച് എങ്ങനെയാണോ എഴുതുന്നത് അകത്തോട്ട് അമർത്തിയതിന് ശേഷം മുകളിലോട്ട് പൊക്കുക. ഇങ്ങനെ തുടർച്ചയായി ചെയ്യുന്നത് തൊണ്ടയിൽ കുടുങ്ങിയ സാധനം പുറന്തള്ളാൻ സഹായിക്കും. ഇതിനെ 'heimlich maneuver' എന്നാണ് പറയുന്നത്. ഇത് ക്യത്യമായി തന്നെ ചെയ്യുക. കുട്ടി കുഴഞ്ഞ് വീഴുകയാണെങ്കിൽ സിപിആർ കൊടുക്കണം. കുട്ടികളുടെ തൊണ്ടയിൽ വസ്തുക്കൾ കുടുങ്ങിയാൽ ആ സമയത്ത് പരിഭ്രാന്തി ഒഴിവാക്കി ഇത് ചെയ്യുകയാണ് വേണ്ടതെന്ന് അബുദാബി ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലെ എമർജൻസി വിഭാഗം സീനിയർ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam