
വൈറസ് ബാധമൂലം കരളിനുണ്ടാകുന്ന വീക്കവും രോഗാവസ്ഥയുമാണ് വൈറൽ ഹെപ്പറ്റൈറ്റിസ്. സമയബന്ധിതമായി ചികിത്സിച്ചില്ലെങ്കിൽ ഇത് കരളിന്റെ സാധാരണ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കും. രോഗലക്ഷണങ്ങൾ പ്രകടമല്ലെങ്കിലും മറ്റുള്ളവരിലേക്ക് രോഗം പകരാൻ സാധ്യതയുള്ളതിനാൽ, രക്തപരിശോധനയിലൂടെ മാത്രമേ ഇത് കൃത്യമായി തിരിച്ചറിയാൻ സാധിക്കൂ.
ബാധിക്കുന്ന വൈറസിന്റെ വകഭേദമനുസരിച്ചാണ് കരളിലുണ്ടാകുന്ന ആഘാതം വ്യത്യാസപ്പെടുന്നത്. ഹെപ്പറ്റൈറ്റിസ് പെട്ടെന്നുണ്ടാകുന്നതും അല്ലെങ്കിൽ ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ അവസ്ഥകളിലാകാം കാണപ്പെടുന്നത്. ചികിത്സാരീതി നിർണ്ണയിക്കുന്നതിൽ ഇത് നിർണായകമാണ്.
മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. വ്യക്തിശുചിത്വമില്ലായ്മയും മോശം ശുചിത്വ സാഹചര്യങ്ങളുമാണ് രോഗവ്യാപനത്തിന് പ്രധാന കാരണം. ഇവ പെട്ടെന്നുണ്ടാകുന്ന രോഗബാധകളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. പനി, ക്ഷീണം, ഓക്കാനവും ഛർദ്ദിയും, മഞ്ഞപ്പിത്തം, വയറുവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. എപ്പോഴും യാത്ര ചെയ്യുന്നവർ, ശുചിത്വസൗകര്യങ്ങൾ കുറഞ്ഞ പ്രദേശങ്ങളിൽ ജീവിക്കുന്നവർ, വാക്സിൻ എടുക്കാത്തവർ, കുട്ടികൾ തുടങ്ങിയവരിലാണ് ഇത് കൂടുതലും വരാൻ സാധ്യതയുള്ളത്.
2. ഹെപ്പറ്റൈറ്റിസ് ബി
രോഗബാധിതരുടെ രക്തം, സുരക്ഷിതമല്ലാത്ത കുത്തിവയ്പ്പുകൾ, ലൈംഗികബന്ധം, പ്രസവസമയത്ത് അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് എന്നിവയിലൂടെ ഹെപ്പറ്റൈറ്റിസ് ബി പകരുന്നു. മുതിർന്നവരിൽ ഉണ്ടാകുന്ന അണുബാധകൾ പലപ്പോഴും താൽക്കാലികമായി ശമിക്കാറുണ്ടെങ്കിലും, ജനനസമയത്തോ കുട്ടിക്കാലത്തോ ഉണ്ടാകുന്ന രോഗബാധ ദീർഘകാല രോഗമായി മാറാനുള്ള സാധ്യത കൂടുതലാണ്. ദീർഘകാല രോഗബാധ സിറോസിസ്, കരളിന് തകരാറുകൾ, കരൾ ക്യാൻസർ എന്നിവയ്ക്ക് കാരണമാകാം. സന്ധിവേദന, കടുത്ത ക്ഷീണം, മൂത്രത്തിന് കടും നിറം, മഞ്ഞപ്പിത്തം, വിശപ്പില്ലായ്മ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ആരോഗ്യപ്രവർത്തകർ, രോഗബാധിതരായ അമ്മമാർക്ക് ജനിക്കുന്ന കുഞ്ഞുങ്ങൾ, ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവർ, അടിക്കടി രക്തമോ രക്തഘടകങ്ങളോ സ്വീകരിക്കുന്നവർ എന്നിവരിലാണ് കൂടുതൽ അപകടസാധ്യത ഉള്ളത്.
3. ഹെപ്പറ്റൈറ്റിസ് സി
വൈറസ് ബാധയുള്ള രക്തം പുരണ്ട ഉപകരണങ്ങളിലൂടെയും സൂചികളിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് സി പ്രധാനമായും പകരുന്നത്. ആദ്യഘട്ടങ്ങളിൽ ലക്ഷണങ്ങളൊന്നും പ്രകടമാകാത്തതിനാൽ ഇതിനെ നിശബ്ദ രോഗബാധ എന്ന് വിളിക്കുന്നു. 70-80% ആളുകളിലും ഇത് ദീർഘകാല രോഗമായി മാറി, വർഷങ്ങൾ കൊണ്ട് സിറോസിസിലേക്കും കരൾ ക്യാൻസറിലേക്കും നയിച്ചേക്കാം. ആരംഭഘട്ടത്തിൽ ലക്ഷണങ്ങൾ ഉണ്ടാകാറില്ല, കടുത്ത ക്ഷീണം, വർഷങ്ങൾക്ക് ശേഷം മാത്രം കണ്ടെത്താൻ കഴിയുന്ന കരൾ ആഘാതം എന്നിവയാണ് ലക്ഷണങ്ങൾ. മയക്കുമരുന്ന് കുത്തിവയ്ക്കുന്നവർ, പരിശോധിക്കപ്പെടാത്ത രക്തം സ്വീകരിച്ചവർ, തുടർച്ചയായി മെഡിക്കൽ നടപടിക്രമങ്ങൾക്ക് വിധേയരാകുന്നവർ എന്നിവരിലാണ് കൂടുതൽ അപകടസാധ്യതയുള്ളത്.
4. ഹെപ്പറ്റൈറ്റിസ് ഡി
ഹെപ്പറ്റൈറ്റിസ് ബി നിലവിൽ ബാധിച്ചിട്ടുള്ള ആളുകളിൽ മാത്രമേ ഹെപ്പറ്റൈറ്റിസ് ഡി കാണപ്പെടാറുള്ളൂ. ഇത് കരളിലെ ആഘാതം ഇരട്ടിയാക്കുകയും സിറോസിസിലേക്കുള്ള വളർച്ച വേഗത്തിലാക്കുകയും ചെയ്യുന്നു. ഹെപ്പറ്റൈറ്റിസ് ബി പകരുന്നതുപോലെ തന്നെ രക്തസമ്പർക്കം, സൂചികൾ പങ്കിടൽ, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എന്നിവയിലൂടെയാണ് ഇതും പകരുന്നത്. ഹെപ്പറ്റൈറ്റിസ് ബിക്ക് സമാനമായ ലക്ഷണങ്ങൾ, കരളിന് കൂടുതൽ കടുത്ത ക്ഷതം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ഹെപ്പറ്റൈറ്റിസ് ബി രോഗ ബാധിതർ, രക്തസമ്പർക്ക സാധ്യത കൂടുതലുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർ എന്നിവരിലാണ് കൂടുതൽ അപകടസാധ്യതയുള്ളത്.
5. ഹെപ്പറ്റൈറ്റിസ് ഇ
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് ഇ പകരുന്നത്. ഗർഭിണികളിൽ ഈ രോഗബാധ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ട്. പനി, ഓക്കാനം, മഞ്ഞപ്പിത്തം, ശാരീരിക ബലഹീനത എന്നിവയാണ് ലക്ഷണങ്ങൾ. ഗർഭിണികൾ, നിരന്തരം യാത്ര ചെയ്യുന്നവർ, രോഗവ്യാപന സാധ്യത കൂടിയ പ്രദേശങ്ങളിൽ ജീവിക്കുന്നവർ എന്നിവരിലാണ് കൂടുതൽ അപകടസാധ്യതയുള്ളത്.
പ്രധാന ലക്ഷണങ്ങൾ
2. മൂത്രത്തിന് കടും നിറം
3. വിട്ടുമാറാത്ത ക്ഷീണം
4. വയറുവേദനയും ഛർദ്ദിയും
5. വിളറിയ നിറത്തിലുള്ള മലം
പ്രതിരോധവും പരിശോധനയും
വാക്സിനേഷൻ: ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്ക്ക് ഫലപ്രദമായ വാക്സിനുകൾ ലഭ്യമാണ്.
ശുചിത്വം: തിളപ്പിച്ചാറിയ ശുദ്ധജലം കുടിക്കുക, ഭക്ഷണശുചിത്വം പാലിക്കുക, കൈകൾ അടിക്കടി കഴുകുക.
സുരക്ഷിതത്വം: സുരക്ഷിതമായ കുത്തിവയ്പ്പുകൾ ഉറപ്പാക്കുക, രക്തം സ്വീകരിക്കുമ്പോൾ സുരക്ഷ പരിശോധിക്കുക, സുരക്ഷിത ലൈംഗികബന്ധം പുലർത്തുക. ആരോഗ്യപ്രവർത്തകർ, ഗർഭിണികൾ, ഉയർന്ന അപകടസാധ്യതയുള്ളവർ, കരൾ സംബന്ധമായ അപാകതകൾ ഉള്ളവർ എന്നിവർ കൃത്യസമയത്ത് ഹെപ്പറ്റൈറ്റിസ് പരിശോധനയ്ക്ക് വിധേയരാകേണ്ടത് അത്യാവശ്യമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam