
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും, ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിനോട് അറബ് രാജ്യങ്ങളുടെ പ്രതികരണം, നേപ്പാളിലെ ജെൻസി കലാപവും നിലവിലെ ഭരണ പ്രതിസന്ധിയും പേരൂർക്കട വ്യാജ മോഷണ കേസിലെ തുടർനടപടി, രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയിലെ വാദം അടക്കം നിരവധി വാർത്തകളാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.
ജെന് സീ പ്രക്ഷോഭത്തിന് ശേഷം നേപ്പാൾ സാധാരണ നിലയിലേക്ക്. കാത്മണണ്ഡു വിമാനത്താവളം തുറന്നു. തന്ത്രപ്രധാന മേഖലകളുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. തുടരുന്ന ആക്രമ സംഭവങ്ങളിൽ പങ്കില്ലെന്ന് ജെൻ സി നേതാക്കൾ അറിയിച്ചു. സൈന്യവുമായുള്ള ചർച്ചകൾക്ക് മുൻ ചീഫ് ജസ്റ്റീസ് സുശീല കർക്കിയെ ചുമതലപ്പെടുത്തി. പ്രക്ഷോഭ സംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഇടക്കാല സർക്കാരുണ്ടാക്കാൻ നീക്കം.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തരാഖണ്ഡിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തും. മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയുമായി മോദി കൂടിക്കാഴ്ച നടത്തും. ഉത്തരാഖണ്ഡിന് കൂടുതൽ ധനസഹായങ്ങൾ പ്രഖ്യാപിക്കാനും സാധ്യത.
ദളിത് സ്ത്രീയായ ബിന്ദുവിനെ വ്യാജ മോഷണക്കേസിൽ കസ്റ്റഡിലെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ ഇന്ന് പരിഗണിക്കും. പേരൂർക്കട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും ബിന്ദു ജോലി ചെയ്തിരുന്ന വീട്ടുടമ ഓമന ഡാനിയലിനെതിരെയും നടപടി വേണമെന്നാണ് ഡി വൈ എസ് പി വിദ്യാധരന്‍റെ റിപ്പോർട്ട്. ഓമന ഡാനിയലിന്‍റെ പരാതിയിലാണ് ബിന്ദുവിനെ പേരൂർക്കട പൊലിസ് 20 മണിക്കൂർ അനധികൃത കസ്റ്റഡിയിൽ വച്ചത്. മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശ പ്രകാരമാണ് പ്രത്യേക സംഘം അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് റിപ്പോർട്ട് പരിഗണിക്കുന്നത്
രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയിൽ ഇന്ന് അന്തിമ വാദം നടക്കും. വർഷങ്ങളോളം ഗവർണറുടെ പക്കൽ ബില്ലുകൾ കെട്ടിക്കിടന്ന ശേഷം, ഇതിനെതിരെ സംസ്ഥാനങ്ങള്‍ കോടതിയെ സമീപിക്കുന്നത് തെറ്റായ സന്ദേശമെന്ന് കേന്ദ്ര സര്‍ക്കാരിന് എങ്ങനെ പറയാൻ പറ്റുമെന്ന് സുപ്രീംകോടതി ഇന്നലെ വിമർശിച്ചിരുന്നു. ഇന്ന് ഉച്ചയ്‌ക്ക് വാദം പൂർത്തിയാക്കി റിപ്പോർട്ടിനായി മാറ്റും. രാഷ്‌ട്രപതിയുടെയും കേന്ദ്രത്തിന്റെയും പ്രതിനിധി, ഭരണഘടനയുടെ സംരക്ഷകൻ എന്നി നിലകളിലാണ് ഗവർണറുടെ പങ്കെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വിവരിച്ചിരുന്നു.
ഏഷ്യാകപ്പിൽ ബംഗ്ലാദേശ് ഇന്ന് ഹോങ്കോംഗിനെ നേരിടും. അബുദാബിയിൽ രാത്രി എട്ടിനാണ് മത്സരം തുടങ്ങുക. ശ്രീലങ്ക, പാകിസ്ഥാൻ, നെതർലൻഡ്സ് എന്നിവർക്കെതിരെ ടി 20 പരമ്പര നേടിയ ആത്മവിശ്വാസവുമായാണ് ബംഗ്ലാദേശ് ഏഷ്യാ കപ്പിന് എത്തിയിരിക്കുന്നത്. ഹോങ്കോംഗ് ആദ്യ മത്സരത്തിൽ 94 റൺസിന് അഫ്ഗാനിസ്ഥാനോട് തോറ്റിരുന്നു.