ദിവസേനയുള്ള 114 വിമാനങ്ങൾ മൂന്ന് മാസത്തേക്ക് പറക്കില്ല; ദില്ലി വിമാനത്താവളത്തിൽ റണ്‍വേ നവീകരണം

Published : Jun 07, 2025, 11:46 AM ISTUpdated : Jun 07, 2025, 12:06 PM IST
Delhi Airport

Synopsis

റൺവേ നവീകരണ പ്രവർത്തനങ്ങൾക്കായി ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയാണ് സർവീസുകൾ റദ്ദാക്കുക.

ദില്ലി: ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 114 വിമാനങ്ങളുടെ സർവീസ് മൂന്ന് മാസത്തേക്ക് റദ്ദാക്കി. ദിവസവുമുള്ള വിമാന സർവീസുകളുടെ 7.5 ശതമാനമാണിത്. നവീകരണ പ്രവർത്തനങ്ങൾക്കായി റൺവേ അടച്ചിടുന്നതിനാൽ ജൂൺ 15 മുതൽ സർവീസുകൾ റദ്ദാക്കുമെന്നാണ് വിമാനത്താവള ഓപ്പറേറ്ററായ ഡിഐഎഎൽ അറിയിച്ചത്.

മെയ് മാസത്തിൽ നടത്താൻ തീരുമാനിച്ചിരുന്ന നവീകരണം തിരക്ക് കാരണം മാറ്റിവയ്ക്കുകയായിരുന്നു. റൺവേ ആർഡബ്ല്യു 10/28 ന്റെ നവീകരണ പ്രവർത്തനങ്ങൾ ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെ നടക്കും. മൂടൽമഞ്ഞ് സീസണിൽ കുറഞ്ഞ ദൃശ്യപരത അനുഭവപ്പെടുന്നതിനാൽ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം (ഐഎൽഎസ്) നവീകരിക്കും.

രാജ്യത്തെ ഏറ്റവും വലുതും തിരക്കേറിയതുമായ വിമാനത്താവളമായ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രതിദിനം 1450 വിമാന സർവീസുകളാണുള്ളത്. നാല് റൺവേകളുണ്ട്- ആർഡബ്ല്യു 09/27, ആർഡബ്ല്യു 11ആർ/29എൽ, ആർഡബ്ല്യു 11എൽ/29ആർ, ആർഡബ്ല്യു 10/28. നിലവിൽ ടി1, ടി3 എന്നീ ടെർമിനലുകളുമുണ്ട്. അറ്റകുറ്റപ്പണികൾക്കായി ടി2 നിലവിൽ അടച്ചിട്ടിരിക്കുകയാണ്.

ജൂൺ 15 മുതൽ സെപ്റ്റംബർ 15 വരെയുള്ള നവീകരണം ആകെ 200 വിമാന സർവീസുകളെ ബാധിക്കും. 114 എണ്ണം റദ്ദാക്കും. 86 എണ്ണത്തിന്‍റെ സമയം പുനക്രമീകരിക്കും. സെപ്റ്റംബർ 15 മുതൽ റൺവേ പ്രവർത്തനം പുനരാരംഭിക്കുമെങ്കിലും, മൂടൽമഞ്ഞ് സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നവംബർ 27 ഓടെയായിരിക്കും ഐഎൽഎസ് നവീകരണം പൂർത്തിയാക്കുകയെന്ന് ഡിഐഎഎൽ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന