
ഭോപ്പാൽ: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയില്‍ 15 കാരി മാലിന്യ ടാങ്കില്‍ വീണ് മരിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. കോട്‌വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു പാര്‍പ്പിട സമുച്ചയത്തിന്‍റെ മാലിന്യ ടാങ്കിലാണ് കുട്ടി വീണത്. സംഭവത്തെ തുടര്‍ന്ന് ഇവിടുത്തെ താമസക്കാര്‍ കുട്ടി മരിച്ച സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും ബില്‍ഡിങ് ഉടമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
കളിക്കുന്നതിനിടയില്‍ അബദ്ധത്തിലാണ് കുട്ടി മാലിന്യ ടാങ്കിലേക്ക് വീണത്. 15 അടി ആഴമുണ്ടായിരുന്നു ടാങ്കിന്. കുട്ടി വീണതിനെ തുടര്‍ന്ന് കൂടെ കളിക്കുകയായിരുന്നു കുട്ടികള്‍ നിലവിളിച്ചപ്പോഴാണ് പ്രദേശ വാസികള്‍ സ്ഥലത്തേക്ക് ഓടിക്കൂടിയത്. കുട്ടിയുടെ ചെരുപ്പ് ടാങ്കിന് മുകളില്‍ പൊങ്ങി കിടക്കുന്നുണ്ടായിരുന്നെന്നും എന്നാല്‍ കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ കൂടെ കളിക്കുകയായിരുന്ന സഹോദരന്‍ തലനാരിഴയ്ക്കാണ് മാലിന്യ ടാങ്കില്‍ വീഴാതെ രക്ഷപ്പെട്ടതെന്നും ആളുകള്‍ പറഞ്ഞു.
സംഭവത്തിന് ശേഷം പുലര്‍ച്ചെ ഒരുമണിയോടെയാണ് കുട്ടിയുടെ മൃതശരീരം പുറത്തെടുത്തത്. മാലിന്യ ടാങ്ക് സുരക്ഷിതമല്ലാത്ത രീതിയിലാണ് സ്ഥിതിചെയ്തിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ പിതാവിന്‍റെ പരാതിയില്‍ കെട്ടിട ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam