
ദില്ലി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ട ലോക്സഭാ എംപിമാർ ബിജെപിയിൽ ചേരുമെന്ന് അവകാശവാദം. ഒക്ടോബറിൽ നടക്കുന്ന ദുർഗ പൂജയ്ക്ക് മുമ്പോ ശേഷമേ 20 വിമത എംപിമാരിൽ 17 പേർ ബിജെപിയിൽ ചേരുമെന്ന് വിമത എംപിമാരിൽ ഒരാളായ ജഗദീഷ് ചന്ദ്ര ബർമ ബസൂനിയ അവകാശപ്പെട്ടു. വിമത ക്യാമ്പിലെ മൂന്നിൽ രണ്ടിലധികം എംപിമാർ ബിജെപിയിൽ ചേരുമെന്നും ഇതുവഴി കൂറുമാറ്റ നിരോധന നിയമം മറികടക്കാനാകുമെന്നും ബസൂനിയ പറഞ്ഞു.
"ഞങ്ങൾ 20 അംഗങ്ങളിൽ 17 എംപിമാരും ഒരുമിച്ച് ബിജെപിയിലേക്ക് പോവുകയാണ്. 20 അംഗങ്ങളിൽ മൂന്നിൽ രണ്ടിലധികം പേർ മാറുന്നതിനാൽ, കൂറുമാറ്റ നിരോധന നിയമം ഞങ്ങൾക്ക് ബാധകമാകില്ല"- ബസൂനിയ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള വിമത ക്യാമ്പിലെ മൂന്നു എംപിമാർ ഔദ്യോഗികമായി ബിജെപിയിൽ ചേരില്ലെന്നും മണ്ഡലത്തിലെ രാഷ്ട്രീയ ഘടകങ്ങളാണ് ഇതിന് കാരണമമെന്നും അദ്ദേഹം പറഞ്ഞു. എംപിമാരായ അബു താഹിർ ഖാൻ, ഖാലിലുർ റഹ്മാൻ, യൂസഫ് പത്താൻ എന്നിവർ ബിജെപി പ്രവേശനത്തിൽനിന്ന് വിട്ടുനിൽക്കും. ഇവർ പുറത്തുനിന്ന് എൻഡിഎയ്ക്ക് പിന്തുണ നൽകുമെന്നും ജഗദീഷ് ചന്ദ്ര ബർമ ബസൂനിയ അവകാശപ്പെട്ടു.
അതേസമയം ബസുനിയയുടെ വാദം അബു താഹിർ ഖാൻ നിഷേധിച്ചു. തങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ആരും ബസൂനിയയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഖാൻ പറഞ്ഞു. തങ്ങൾക്ക് തങ്ങളുടേതായ തന്ത്രങ്ങളുണ്ട്. ഒരിക്കലും ബിജെപിയിൽ ചേരില്ലെന്ന് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിമത ക്യാമ്പിലെ മറ്റ് എംപിമാർ ബസൂനിയയുടെ വാദം തള്ളാനോ കൊള്ളാനോ തയ്യാറായിട്ടില്ല. അത്തരമൊരു തീരുമാനത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് ശതാബ്ദി റോയ് പ്രതികരിച്ചു.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ തൃണമൂൽ കോൺഗ്രസിന് തലവേദന സൃഷ്ടിച്ച വിമത എംപിമാരാണ് മൂന്നു മാസത്തിനിപ്പുറം ബിജെപി പാളയത്തിലേക്ക് എത്താൻ ഒരുങ്ങുന്നത്. തൃണമൂൽ കോൺഗ്രസ് നേതാവ് കാകോലി ഘോഷ് ദസ്തിദാറുടെ നേതൃത്വത്തിൽ ജൂൺ മാസം 14നാണ് 20 എംപിമാർ നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ (എൻസിപിഐ) എന്ന അധികം ശ്രദ്ധിക്കപ്പെടാത്ത പാർട്ടിയിൽ ലയിച്ചത്. പിന്നീട് എംപിമാർ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam