
അംറോഹ (ഉത്തർപ്രദേശ്): ഉറക്കത്തിനിടെയിൽ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി നവജാത ശിശു മരിച്ചു. ബുധനാഴ്ചയാണ് പൊലീസും കുടുംബാംഗങ്ങളും ഇക്കാര്യം അറിയിച്ചത്. ഉത്തര്‍പ്രദേശിലെ അംറോഹയിലെ ഗജ്‌റൗള മേഖലയിലാണ് സംഭവം. നവംബർ 10ന് ജനിച്ച സുഫിയാൻ സദ്ദാം അബ്ബാസിയുടെയും (25) ഭാര്യ അസ്മയുടെയും ഏകമകനായിരുന്നു. ശനിയാഴ്ച രാത്രി ദമ്പതികൾ കുഞ്ഞിനെ തങ്ങൾക്കിടയിൽ കിടത്തിയ ശേഷം ഉറങ്ങാൻ കിടന്നു. രാത്രിയിൽ ഉറക്കത്തിൽ മാതാപിതാക്കൾ അറിയാതെ തിരിഞ്ഞു കിടന്നപ്പോൾ 26 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് അവർക്കിടയിൽപ്പെട്ട് പോവുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു.
ഞായറാഴ്ച രാവിലെ കുഞ്ഞിന് ഭക്ഷണം നൽകാനായി അസ്മ ഉണർന്നപ്പോൾ കുഞ്ഞിന് അനക്കമില്ലായിരുന്നു. സദ്ദാം ഉടൻ തന്നെ ഗജ്‌റൗള കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ജനിച്ചപ്പോൾ മുതൽ കുഞ്ഞിന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. പിന്നീട് മഞ്ഞപ്പിത്തം ബാധിച്ചതോടെ ആരോഗ്യ നില കൂടുതല്‍ വഷളായിരുന്നു. കുഞ്ഞിന് ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ അറിയിച്ചു.
മുതിർന്നവർക്കിടയിൽ രാത്രി ഉറക്കാൻ കിടത്തുന്നത് ശ്വാസം മുട്ടാനുള്ള സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുമെന്നതിനാൽ നവജാത ശിശുക്കളെ വേർതിരിച്ച് കിടത്തണമെന്ന് ശിശുരോഗ വിദഗ്ദ്ധനായ ഡോ. അമിത് വർമ്മ പറഞ്ഞു. സംഭവത്തിന്‍റെ ആഘാതത്തിൽ ആശുപത്രിയിൽ വെച്ച് മാതാപിതാക്കൾ തമ്മിൽ ചെറിയ വാക്കുതർക്കമുണ്ടായെങ്കിലും പിന്നീട് കുടുംബാംഗങ്ങൾ അവരെ ആശ്വസിപ്പിച്ചു. സംഭവത്തിൽ പൊലീസ് പരാതികളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.