പണക്കെട്ടുകളുമായി മൂന്ന് ഝാർഖണ്ഡ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബംഗാളില്‍ പിടിയില്‍

By Web TeamFirst Published Jul 31, 2022, 8:43 AM IST
Highlights

"ഝാർഖണ്ഡില്‍ ബി.ജെ.പി നടത്താനുദ്ദേശിച്ച ‘ഓപ്പറേഷൻ ലോട്ടസാണ്’ ഹൗറയിൽ സംഭവത്തില്‍ വെളിവാകുന്നു. മഹാരാഷ്ട്രയിൽ ഇഡിയെ ഉപയോഗിച്ച് അവര്‍ ചെയ്തത് ഝാർഖണ്ഡില്‍ ചെയ്യാനാണ് അവര്‍ പദ്ധതിയിടുന്നത്” 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ മൂന്ന് കോണ്‍ഗ്രസ് എം‌എൽ‌എമാർ പണക്കെട്ടുകളുമായി പിടിയിലായതിന് പിന്നാലെ ഝാർഖണ്ഡില്‍ ബി.ജെ.പി 'ഓപ്പറേഷന്‍ താമര' നടപ്പിലാക്കാന്‍ ശ്രമിക്കുന്നു എന്ന ആരോപണവുമാി കോണ്‍ഗ്രസ് രംഗത്ത്. ഝാർഖണ്ഡില്‍ ഹേമന്ത് സോറന്‍റെ നേതൃത്വത്തിലുള്ള സഖ്യസർക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

"ഝാർഖണ്ഡില്‍ ബി.ജെ.പി നടത്താനുദ്ദേശിച്ച ‘ഓപ്പറേഷൻ ലോട്ടസാണ്’ ഹൗറയിൽ സംഭവത്തില്‍ വെളിവാകുന്നു. മഹാരാഷ്ട്രയിൽ ഇഡിയെ ഉപയോഗിച്ച് അവര്‍ ചെയ്തത് ഝാർഖണ്ഡില്‍ ചെയ്യാനാണ് അവര്‍ പദ്ധതിയിടുന്നത്” കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ട്വിറ്ററിൽ കുറിച്ചു.

ജംതാരയിൽ നിന്നുള്ള ഇർഫാൻ അൻസാരി, ഖിജ്‌രിയിൽ നിന്നുള്ള രാജേഷ് കച്ചാപ്പ്, കൊലെബിരയിൽ നിന്നുള്ള നമൻ ബിക്സൽ എന്നീ മൂന്ന് കോൺഗ്രസ് എംഎൽഎമാർ സഞ്ചരിച്ചിരുന്ന കാറില്‍ നിന്നാണ് പൊലീസ് പണം കണ്ടെത്തിയത്. ദേശീയ പാത 16-ൽ പഞ്ച്ല പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

"വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞങ്ങൾ വാഹനം തടഞ്ഞു. വാഹനത്തിൽ  ഝാർഖണ്ഡില്‍ നിന്നുള്ള മൂന്ന് എംഎൽഎമാരുണ്ടായിരുന്നു. വാഹനത്തിൽ വൻതുക പണമുണ്ടായിരുന്നു. പണം എണ്ണിതിട്ടപ്പെടുത്തുകയാണ്. എംഎല്‍എമാരെ ചോദ്യം ചെയ്തുവരുന്നു," ഹൗറ സൂപ്രണ്ട് ഓഫ് പോലീസ് സ്വാതി ഭംഗലിയ പറഞ്ഞു.

ഡ്രൈവറും മൂന്ന് എംഎൽഎമാരും ഉൾപ്പെടെ അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. "മൊത്തം തുക തിട്ടപ്പെടുത്താൻ നോട്ടെണ്ണല്‍ മെഷീനുകൾ കൊണ്ടുവന്നിട്ടുണ്ട്. പണത്തിന്റെ ഉറവിടത്തെക്കുറിച്ചും അത് എവിടേക്കാണ് കൊണ്ടുപോയതെന്നതിനെക്കുറിച്ചും എംഎൽഎമാരെ ചോദ്യം ചെയ്യുകയാണ്" ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

അന്വേഷണം പൂർത്തിയാകുന്നതുവരെ ഇതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നാണ് ഝാർഖണ്ഡില്‍ കോൺഗ്രസ് പാര്‍ട്ടി അധ്യക്ഷൻ രാജേഷ് താക്കൂർ പ്രതികരിച്ചത്. പിടിക്കപ്പെട്ട എംഎൽഎമാർ കാര്യങ്ങള്‍ വിശദീകരിക്കട്ടെ എന്ന് ഇദ്ദേഹം പറഞ്ഞതായി ഏജന്‍സി റിപ്പോർട്ട് പറയുന്നു. പാർട്ടി ഹൈക്കമാൻഡിന് സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകുമെന്നും ആരെയും രക്ഷിക്കാന്‍ ശ്രമം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

“സർക്കാരുകളെ താഴെയിറക്കാനുള്ള കേന്ദ്രമായി അസം മാറിയതെങ്ങനെയെന്ന് എല്ലാവരും കണ്ടതാണ്, 15 ദിവസം നാടകം നടന്നു, ഒടുവിൽ മഹാരാഷ്ട്ര സർക്കാരിനെ താഴെയിറക്കി. ഝാർഖണ്ഡില്‍ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നാണ് സംഭവം സൂചിപ്പിക്കുന്നത്” ജാർഖണ്ഡ് കോൺഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ഇതില്‍ അധികം വൈകാതെ വ്യക്തത വരും എന്നാണ് ഇദ്ദേഹം പറയുന്നത്. 

അൽ ഖ്വയ്ദ ബന്ധം: അസമിൽ 11 പേർ അറസ്റ്റിൽ, യുഎപിഎ നിയമപ്രകാരം കേസെടുത്തു

അധ്യാപക നിയമന അഴിമതി: മന്ത്രിയുടെ സഹായിയുടെ വീട്ടിൽ പണക്കൂമ്പാരം, പിടിച്ചെടുത്തത് 50 കോടിയും 5 കിലോ സ്വ‍ർണവും

click me!