
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്താനായി നടപ്പിലാക്കിയ 'ഡിറ്റക്ട്, ഡിലീറ്റ്, ഡീപോർട്ട്' (കണ്ടത്തുക, ഒഴിവാക്കുക, നാടുകടത്തുക) നയത്തിൻ്റെ ഭാഗമായി ഇതുവരെ കസ്റ്റഡിയിലെടുത്തത് 335 അനധികൃത കുടിയേറ്റക്കാരെ. നാടുകടത്തുന്നതിന് മുന്നോടിയായി ഇവരെ പുതിയതായി സജ്ജീകരിച്ച 11 ഹോൾഡിങ് സെൻ്ററുകളിലേക്ക് മാറ്റി. ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബാസിർഹട്ടിൽ നിന്നാണ് ഏറ്റവും കൂടുതൽ അനധികൃത കുടിയേറ്റക്കാരെ കസ്റ്റഡിയിലെടുത്തത്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി ഇതുവരെ 11 ഹോൾഡിങ് സെൻ്ററുകളാണ് തുറന്നിരിക്കുന്നതെന്ന് അധികൃതർ വാർത്താ ഏജൻസിയായ പിടിഐയോട് അറിയിച്ചു. 11 ഹോൾഡിങ് സെൻ്ററുകളിലായി 335 അനധികൃത കുടിയേറ്റക്കാരെ ആണ് പാർപ്പിച്ചിരിക്കുന്നത്. ഇതിൽ 148 പുരുഷന്മാരും 99 സ്ത്രീകളും 88 കുട്ടികളും ഉൾപ്പെടുന്നതായും അധികൃതർ വ്യക്തമാക്കി.
ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരമേറ്റതിന് പിന്നാലെ ആണ് അനധികൃത കുടിയേറ്റക്കാർക്കെതിരായ നടപടി കടുപ്പിക്കുന്നത്. സംസ്ഥാനത്തെ അനധികൃത കുടിയേറ്റക്കാർക്കെതിരായ നിലപാട് സർക്കാർ മയപ്പെടുത്തില്ലെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം സർക്കാർ നിലപാട് കടുപ്പിച്ചതോടെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാർ സംസ്ഥാനം വിടാനായി അതിർത്തിയിലേക്ക് പ്രവഹിക്കുകയാണ്. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹക്കിംപുർ ചെക്ക്പോയ്ൻ്റിൽ അടക്കം അനധികൃത കുടിയേറ്റക്കാരുടെ തിരക്ക് അനുഭവപ്പെട്ടു. ബംഗാളിലെ നിർമാണ സൈറ്റുകളിലും ഹോട്ടലുകളിലും അടക്കം ജോലി ചെയ്തിരുന്നവരാണ് മടങ്ങാനായി അതിർത്തിയിൽ എത്തിയത്. അതിനിടെ, ഇന്ത്യ - ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കാനുമായി ബംഗാൾ സർക്കാർ ബിഎസ്എഫിന് 142.79 ഏക്കർ ഭൂമി കൈമാറിയിട്ടുണ്ട്. ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കാനും വേലി നിർമിക്കാനുമാണ് സർക്കാർ ഭൂമി കൈമാറിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam