
ചണ്ഡിഗഢ്: 50,000 യുവാക്കൾക്ക് ഉടൻ ജോലി നൽകുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ. വിവിധ സർക്കാർ വകുപ്പുകളിലായി മൂന്ന് വർഷത്തിനിടെ 51,000 ജോലികൾ സംസ്ഥാന സർക്കാർ ഇതിനകം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
763 പേർക്കുള്ള നിയമന കത്ത് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ഭഗവന്ത് മൻ. സഹകരണം, ആരോഗ്യം, കുടുംബക്ഷേമം, ഉന്നത വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലായിരുന്നു നിയമനം. വൈകാതെ ഒരു ലക്ഷം സർക്കാർ ജോലിയെന്ന കണക്ക് സംസ്ഥാന സർക്കാർ മറികടക്കുമെന്ന് ഭഗവന്ത് മൻ പറഞ്ഞു.
യുഎസിൽ നിന്ന് ഇന്ത്യക്കാരെ നാടുകടത്തുന്നത് എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്നതാണെന്നും വിദേശത്തേക്ക് പോകുന്നതിന് പകരം പഞ്ചാബിലെ യുവാക്കൾ ഇവിടെ തന്നെ കഠിനാധ്വാനം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവജനങ്ങൾക്ക് ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും മികവ് തെളിയിക്കാൻ അവസരങ്ങൾ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിന്‍റെ ശ്രമഫലമായി സംസ്ഥാനത്ത് റിവേഴ്‌സ് മൈഗ്രേഷൻ നടക്കുന്നുണ്ടെന്നും വിദേശത്ത് നിന്ന് യുവാക്കൾ ഇവിടെ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും ഭഗവന്ത് മൻ പറഞ്ഞു.
യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിലൂടെ ലഹരിവസ്തുക്കളിൽ നിന്ന് അവർ അകന്നുപോകും. അതിനാൽ പരമാവധി യുവാക്കൾ സാമൂഹ്യ വിപത്തുകളിൽ അകപ്പെടാതിരിക്കാൻ തൊഴിൽ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പരമാവധി ശ്രമിക്കുന്നുവെന്ന് ഭഗവന്ത് മൻ പറഞ്ഞു.
ഒഴിവ് വന്ന ഉടൻ തന്നെ നികത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. 51,000 ത്തോളം നിയമനം നടത്തിയിട്ടും ഒരു കോടതിയിലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. അത്രയും സുതാര്യമായാണ് നിയമനം നടത്തിയതെന്ന് ഭഗവന്ത് മൻ അവകാശപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം