
കാൻപൂർ: സർക്കാർ ജോലിക്കായി ശ്രമിച്ചത് 50 തവണ. ഗോൾഡ് മെഡലോടെ ബി ടെക് ബിരുദം നേടിയ 23കാരൻ ജീവനൊടുക്കി. ഉത്തർ പ്രദേശിലെ കാൻപൂരിലാണ് സംഭവം. തുടർച്ചയായി ശ്രമിച്ചിട്ടും സർക്കാർ ജോലി നേടാൻ ആവാത്തതിൽ മനം നൊന്താണ് ആത്മഹത്യയെന്നാണ് 23കാരൻ ആത്മഹത്യാ കുറിപ്പിൽ വിശദമാക്കിയിട്ടുള്ളത്. 2024ൽ ഉത്തർ പ്രദേശിൽ മൂന്നാം റാങ്കുമായാണ് സ്വകാര്യ എൻജിനിയറിംഗ് കോളേജിൽ നിന്ന് യുവാവ് പഠനം പൂർത്തിയാക്കിയത്. കാൻപൂരിലെ ഗുജാനിയിലെ ഗോവിന്ദ് നഗറിലെ മൂന്ന് നില വീടിനുള്ളിലാണ് 23കാരനായ ആനന്ദ് ജീവനൊടുക്കിയത്. മൂത്ത സഹോദരന്റെ വിവാഹം നിശ്ചയിക്കാനായി വീട്ടുകാർ ബിഹാറിലേക്ക് പോയ സമയത്തായിരുന്നു ആത്മഹത്യ. അച്ഛൻ ക്ഷമിക്കണം, അൻപത് തവണയോളം സർക്കാർ ജോലിക്കായി ശ്രമിച്ചു, പക്ഷേ എനിക്ക് വിജയിക്കാനായില്ല, തന്നോട് ക്ഷമിക്കണം എന്നാണ് 23കാരൻ ആത്മഹത്യാ കുറിപ്പിൽ വിശദമാക്കുന്നത്. ബീഹാറിലെ ബക്സറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു 23കാരന്റെ പിതാവ്. റെയിൽവേ, എസ്എസ്സി, ബാങ്ക്, വിദ്യാഭ്യാസ വകുപ്പ് എന്നിങ്ങനെ വിവിധ സർക്കാർ ജോലിക്കാണ് 23കാരൻ ശ്രമിച്ചത്.
ആവർത്തിച്ചുള്ള ശ്രമങ്ങൾ നടത്തിയിട്ടും സർക്കാർ ജോലി ലഭിക്കാത്തതിനെത്തുടർന്ന് മകൻ കടുത്ത സമ്മർദ്ദമാണ് നേരിട്ടിരുന്നുവെന്നാണ് കുടുംബം വിശദമാക്കുന്നത്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ ഒന്നാം റാങ്കോടെയാണ് ആനന്ദ് ബിടെക് പൂർത്തിയാക്കിയത്. കൂടാതെ ഉത്തർപ്രദേശ് സംസ്ഥാന തലത്തിൽ മൂന്നാം റാങ്കും ഈ യുവാവിനുണ്ടായിരുന്നു. പഠനത്തിൽ മികവ് പുലർത്തിയ ആനന്ദിന് 2024 ഓഗസ്റ്റ് 13ന് നടന്ന കോളേജ് ചടങ്ങിൽ വെച്ച് സ്വർണ്ണമെഡൽ നൽകി ആദരിച്ചിരുന്നു.വീട്ടിലെ ജോലിക്കാരി വന്ന് പലതവണ വാതിലിൽ മുട്ടിയിട്ടും പ്രതികരണമൊന്നും ഉണ്ടാകാത്തതിനെത്തുടർന്ന് ഇവർ അയൽക്കാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി വാതിൽ തല്ലിപ്പൊളിച്ച് അകത്തുകടന്നപ്പോഴാണ് മൃതദേഹവും ഒപ്പം അഞ്ച് വരികൾ മാത്രമുള്ള ഒരു ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തത്. മൃതദേഹം പിന്നീട് പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഭൈരവ് ഘട്ടിൽ ശനിയാഴ്ച വൈകുന്നേരത്തോടെ സംസ്കരിച്ചു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam