
ബെല്ലാരി: കർണാടകയിലെ ബെല്ലാരിയിൽ സംഘർഷം. കോൺഗ്രസ് പ്രവർത്തകൻ വെടിയേറ്റ് മരിച്ചു. കോൺഗ്രസ് -ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ഖനി മുതലാളിയും എംഎൽഎയുമായ ജനാർദ്ദന റെഡ്ഡിയുടെയും കോണ്‍ഗ്രസ് എംഎൽഎ ഭരത് റെഡ്ഡിയുടെയും അനുയായികളാണ് ഏറ്റുമുട്ടിയത്. വാല്മീകി പ്രതിമയോട് ചേർന്ന് ഫ്ലക്സ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. കോൺഗ്രസ് പ്രവർത്തകനാണ് രാജശേഖരയാണ് കൊല്ലപ്പെട്ടത്.
രാജശേഖരയെ കൊന്നത് ജനാർദ്ദനയുടെ ആളുകളാണെന്ന് ഭരത് റെഡ്ഡി ആരോപിച്ചു. പൊലീസിന് നേരെയും കല്ലേറുണ്ടായി. ഒരാൾ ആകാശത്തേക്ക് വെടിയുതിർക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ ആരാണ് വെടിയുതിർത്തതെന്ന് വ്യക്തമായിട്ടില്ല. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തു. ബെല്ലാരിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണ്.
ജനുവരി 3 ന് വാൽമീകി പ്രതിമ അനാച്ഛാദന പരിപാടി നടക്കാനിരിക്കെയാണ് ഏറ്റുമുട്ടൽ നടന്നത്. അവംഭാവി പ്രദേശത്തെ ജനാർദ്ദന റെഡ്ഡിയുടെ വസതിക്ക് മുന്നിൽ ഭരത് റെഡ്ഡിയുടെ അനുയായികൾ ബാനറുകൾ സ്ഥാപിക്കാൻ ശ്രമിച്ചു. ഈ നടപടി ജനാർദ്ദന റെഡ്ഡിയെ അനുകൂലിക്കുന്നവർ എതിർത്തു. തുടർന്നാണ് സംഘർഷമുണ്ടായത്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർക്ക് നേരെയും കല്ലെറിഞ്ഞതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തി ചാർജ് നടത്തി. സംഘർഷത്തെത്തുടർന്ന് മുൻകരുതൽ നടപടിയായി കൂടുതൽ സേനയെ വിന്യസിച്ചെന്നും കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ കർശനമാക്കിയെന്നും പൊലീസ് പറഞ്ഞു.
ബെല്ലാരി സിറ്റി എംഎൽഎ ഭരത് റെഡ്ഡി, അദ്ദേഹത്തിന്‍റെ അടുത്ത സഹായി സതീഷ് റെഡ്ഡി, ഭരത് റെഡ്ഡിയുടെ പിതാവ് നര സൂര്യനാരായണ റെഡ്ഡി എന്നിവർ ചേർന്ന് തന്നെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ജനാർദ്ദന റെഡ്ഡി പിന്നീട് ആരോപിച്ചു. ബാനർ തർക്കത്തിന്റെ മറവിൽ തോക്കുധാരികൾ തന്‍റെ വസതിക്ക് മുന്നിൽ വെടിയുതിർത്തുവെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam