പാറ്റകൾ ഉയർത്തിവിട്ട ഭൂതത്തെ പേടിച്ച് ബിജെപി, നിർണായക നീക്കങ്ങൾ; ഉത്തർപ്രദേശിൽ വോട്ട് ചോർച്ച ഭയന്ന് വിദ്യാർത്ഥികളെ തണുപ്പിക്കാൻ നേരിട്ടിറങ്ങി

Published : Jul 26, 2026, 07:48 AM IST
BJP FLAG

Synopsis

നീറ്റ് പരീക്ഷാ ചോർച്ചയെത്തുടർന്നുണ്ടായ വിദ്യാർത്ഥി രോഷം തണുപ്പിക്കാനും പ്രതിച്ഛായ വീണ്ടെടുക്കാനും ബിജെപി തീവ്രശ്രമത്തിലാണ്. പുതിയ നിയമം പോലുള്ള നടപടികൾ സ്വീകരിക്കുമ്പോഴും, വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിയും രാഷ്ട്രീയ പ്രത്യാഘാതങ്ങളും, പ്രത്യേകിച്ച് ഉത്തർപ്രദേശിൽ, പാർട്ടിക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നു.

ലഖ്‌നൗ: നീറ്റ് പരീക്ഷാ ചോർച്ചയെത്തുടർന്ന് രാജ്യത്തുടനീളം ഉയർന്ന വിദ്യാർത്ഥി രോഷം തണുപ്പിക്കാനും പ്രതിച്ഛായ വീണ്ടെടുക്കാനുമുള്ള തീവ്ര ശ്രമത്തിൽ ബിജെപി. പരീക്ഷാ തട്ടിപ്പുകാർക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമവും ഫാസ്റ്റ് ട്രാക്ക് കോടതികളും സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ, കേന്ദ്രമന്ത്രിയും ഉത്തർപ്രദേശ് ബിജെപി അധ്യക്ഷനുമായ പങ്കജ് ചൗധരി നീറ്റ് പരീക്ഷ വിജയിച്ച വിദ്യാർത്ഥികളുമായും അവരുടെ രക്ഷിതാക്കളുമായും ലഖ്‌നൗവിൽ കൂടിക്കാഴ്ച നടത്തി. വിദ്യാർത്ഥികളുടെ ക്ഷേമത്തിനാണ് മോദി സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് കൂടിക്കാഴ്ചയിൽ അദ്ദേഹം ഉറപ്പുനൽകി.

ചോദ്യപേപ്പർ ചോർച്ച വലിയൊരു പ്രശ്നമാണെന്ന് തുറന്നുസമ്മതിച്ച പങ്കജ് ചൗധരി, എന്നാൽ വിദ്യാർത്ഥികൾ ഭരണപക്ഷത്തിന്‍റെയോ പ്രതിപക്ഷത്തിന്‍റെയോ ഭാഗമല്ലെന്നും കൂട്ടിച്ചേർത്തു. മുൻ സർക്കാരുകളുടെ കാലത്ത് നിരവധി ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ടെന്നും എന്നാൽ പരീക്ഷകൾ സുതാര്യമാക്കാൻ മോദി സർക്കാർ കർശനമായ ഭരണനിർവ്വഹണ നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ഒരു മാസത്തിനിടെ യാതൊരുവിധ ക്രമക്കേടുകളുമില്ലാതെ മൂന്ന് പ്രവേശന പരീക്ഷകൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ജൂലൈ 20ന് ഡൽഹിയിൽ പാർലമെന്‍റ് മാർച്ചിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും പൊതുസമൂഹത്തിൽ വലിയ രീതിയിലുള്ള അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിന്‍റെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സർക്കാരിനെതിരെ ജനവികാരം ശക്തമായി. ഇത് വരാനിരിക്കുന്ന 2027ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമോ എന്ന കടുത്ത ആശങ്കയിലാണ് ബിജെപി നേതൃത്വം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ പാർട്ടിക്ക് നേരിട്ട തിരിച്ചടിക്ക് പ്രധാന കാരണം യുവാക്കൾക്കിടയിലെ ഈ അസംതൃപ്തിയാണെന്ന് ബിജെപി വിലയിരുത്തുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി വൈകിയതും ജനരോഷം ഇരട്ടിയാക്കാൻ ഇടയാക്കിയെന്ന് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ വ്യക്തമാക്കുന്നു. ഇതിനിടെ, പ്രതിഷേധങ്ങളെ പ്രതിപക്ഷം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും സമരം 'അർബൻ നക്സലുകൾ' തട്ടിയെടുത്തിരിക്കുകയാണെന്നും പാർട്ടി നേതാക്കൾ ആരോപിക്കുന്നുണ്ട്. പരീക്ഷാ ചോർച്ചയ്ക്കെതിരെയുള്ള പുതിയ കേന്ദ്ര നിയമവും കർശന നടപടികളും യുവാക്കൾക്കിടയിലെ അമർഷം ശമിപ്പിക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂല തരംഗം ഉണ്ടാക്കുമെന്നുമാണ് പാർട്ടി നേതൃത്വത്തിന്‍റെ പ്രതീക്ഷ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

527 വീര സൈനികരുടെ ധീര സ്മരണയിൽ രാജ്യം, പാകിസ്ഥാനെ മുട്ടുകുത്തിച്ച കാർ​ഗിൽ യുദ്ധ വിജയത്തിന് ഇന്ന് 27 വർഷം
ധർമ്മേന്ദ്ര പ്രധാന്റെ രാജിയിൽ ആദ്യമായി പ്രതികരിച്ച് അമിത് ഷാ; 'ബിജെപി പ്രവര്‍ത്തകര്‍ക്ക് പദവിയേക്കാൾ വലുത് രാജ്യവും യുവാക്കളും'