
ബരാബങ്കി: ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിൽ വിവാഹ ചടങ്ങുകൾ പൂർത്തിയാക്കി മണിക്കൂറുകൾക്കുള്ളിൽ വധുവിനെ കാണാതായി. വരന്റെ വീട്ടിലേക്ക് മടങ്ങുന്ന ചടങ്ങിന് മുൻപാണ് വധു അപ്രത്യക്ഷയായത്. ഇതോടെ വരന് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. വധുവിൻ്റെ കുടുംബത്തിനെതിരെ വരൻ്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി.
പല്ലവി, സുനിൽ കുമാർ ഗൗതം എന്നിവരുടെ വിവാഹം മൂന്ന് മാസം മുമ്പാണ് ഉറപ്പിച്ചത്. ചൊവ്വാഴ്ച രാത്രി 90-ഓളം അതിഥികളുമായി വരൻ്റെ ഘോഷയാത്ര ബരാബങ്കിയിൽ എത്തിച്ചേർന്നു. മാലയിടൽ ചടങ്ങിന് ശേഷം നിശ്ചയിച്ച പ്രകാരം രാത്രി വൈകി വിവാഹം നടന്നു. മാലയിടലൊക്കെ കഴിഞ്ഞ ശേഷം വധൂവരന്മാർ സ്റ്റേജിൽ ഒരുമിച്ച് നൃത്തം ചെയ്യുകയും ചെയ്തു.
ബുധനാഴ്ച രാവിലെ യാത്രയയപ്പ് ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് പല്ലവിയെ മുറിയിൽ നിന്ന് കാണാതായത്. മണിക്കൂറുകളോളം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച്, വധു കാമുകനൊപ്പം ഒളിച്ചോടിയതാകാം എന്നാണ് സൂചന. വിവാഹ ചടങ്ങുകളുടെ തിരക്കിനും ക്ഷീണത്തിനും ഇടയിൽ രാത്രിയിൽ തന്നെ വധു വീട്ടിൽ നിന്ന് പോയതാകാം എന്ന് പൊലീസ് സംശയിക്കുന്നു.
വരൻ്റെ കുടുംബം വധുവിൻ്റെ കുടുംബത്തിനെതിരെ ഔദ്യോഗികമായി പരാതി നൽകി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വധു എങ്ങോട്ട് പോയെന്ന് കണ്ടെത്താനായി മൊബൈൽ ഫോൺ ടവർ ലൊക്കേഷനുകളും സി.സി.ടി.വി. ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam